പട്ടുനൂൽപ്പുഴു
കഥാപാത്രങ്ങളാണ് ഒരു പുസ്തകം വായിക്കുമ്പോൾ ആദ്യം മനസ്സിൽ കയറുന്നത്. എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴുവിലെ കഥാപാത്രങ്ങളാവട്ടെ പുസ്തകം വായിച്ചു കഴിഞ്ഞും വിഷാദം മുറ്റിയ കണ്ണുകളുമായി മനസ്സിൽ നിന്നിറങ്ങാതെ കുത്തിയിരിക്കുന്നു. പെട്ടെന്ന് ആരുടെയും കണ്ണിൽ പെടാത്ത കുട്ടിയാണ് പതിമൂന്ന് കാരനായ സാംസ. സാംസ എന്ന പ്രത്യേകതയുള്ള പേരല്ലായിരുന്നെങ്കിൽ അവൻ സ്കൂളിൽ പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേനെ. ലൈബ്രേറിയനായ മാർക്ക് സാറാണ് ലോകസാഹിത്യത്തിലെ പ്രശസ്തനായ കഥാപാത്രത്തിൻ്റെ പേര് അവൻ്റെ അച്ഛൻ വിജയന് പറഞ്ഞു കൊടുത്തത്. സാംസ മണ്ണിൻ്റെ അടരുകൾക്കും വർഷങ്ങൾക്കുമിപ്പുറം നിന്ന് സംസാരിക്കാറുള്ള പതിമൂന്നാം വയസ്സിൽ മരിച്ചു പോയ നടാഷയുടെ പേരും മാർക്ക് സാറിൻ്റെ സംഭാവനയാണ്. കുട്ടിക്കാലം മുതലേ വികൃതിയില്ലാത്ത, ബഹളക്കാരനല്ലാത്ത കുട്ടിയായിരുന്നു സാംസ. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ വെറുതെ ഇരിക്കാറുണ്ട് അവൻ. ചുറ്റുമുള്ളവരോട് സംസാരിക്കുന്നതിലുമധികം അവൻ തൻ്റെ സാങ്കൽപിക ലോകത്തിൽ സംവദിച്ചു. ഒരു പക്ഷെ രണ്ടു തോടുകൾക്കിടയിൽ വേനലിൽ പോല...