Posts

പുഴ

Image
പുഴ അനവരതം ഒഴുകി... ചെറിയ പാറകൾ കയറിയിറങ്ങി... വലിയ പാറകളിൽ തട്ടിച്ചിതറി ... സമുദ്രത്തിൻ അനന്തതയിലേക്ക് ... പുഴ അനവരതം ഒഴുകി ... ചിലപ്പോൾ കലങ്ങി ദുഃഖാർത്തയായി... ചിലപ്പോൾ മുടിയഴിച്ചുന്മാദിനിയായി... ചിലപ്പോൾ ചെറുഓളങ്ങളാം ശ്വാസത്തോടെ ശാന്തയായി സൗമ്യയായി... തീരത്തെ പൂമരങ്ങൾ ..... പുഷ്പവൃഷ്ടി നടത്തുമ്പോൾ ... അലസമൊരു പുഞ്ചരിയാൽ... അവൾ വശ്യമനോഹരിയായി... കുസൃതിക്കാറ്റിൻ ചുറ്റിക്കളിയിൽ ..... ചിലപ്പോൾ ഗൂഢസ്മിതം പൊഴിച്ച് .... ചിലപ്പോൾ കളകളാ പൊട്ടിച്ചിരിച്ച് .... അവൾ ചപലകന്യകയായി....... തന്നിലേക്കെറിഞ്ഞ കല്ലുകളും മാലിന്യവും അടിത്തട്ടിലെ നിഗൂഢതയിലൊളിപ്പിച്ച് ... വലിച്ചെറിഞ്ഞവരെ തിരിഞ്ഞു നോക്കാതെ ഓളങ്ങൾ  അടക്കിപ്പിടിച്ചവളൊഴുകി.. നിർമമയായി ... പുഴക്ക് ഒഴുകാതെ വയ്യല്ലോ! സമുദ്രമാം സത്യത്തിൽ ലയിക്കാതെ വയ്യല്ലോ! പ്രീത രാജ്

ദശരഥൻ

Image
ദശരഥൻ സരയൂതീരത്തെ സമ്പൽ സമൃദ്ധമായ കോസല രാജ്യത്തിൻ്റെ പ്രൗഢവും മനോഹരവുമായ അയോദ്ധ്യ എന്ന  രാജധാനിയിൽ മഹാരഥന്മാരാൽ പരിവൃതനായി  ദശരഥൻ വാണരുളി.  " അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാപതി ധർമ്മാത്മാവീരൻ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമൻ കരുണാരത്നാകരൻ കൗസല്യാദേവിയോടും ഭർത്തൃ- ശുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും......" അനപത്യദുഃഖത്താൽ  ദശരഥമഹാരാജാവ്  അത്യന്തം ഖിന്നനായി. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രനില്ലാതെ പരലോകത്ത് നല്ലൊരു ഗതിയുണ്ടാവുക കഷ്ടം.  രാജഗുരുവായ  വസിഷ്ഠമഹർഷിയുടെ നിർദ്ദേശാനുസരണം അശ്വമേധവും   ഋശ്യശൃംഗനാൽ പുത്രകാമേഷ്ടിയാഗവും നിർവഹിച്ചു. യാഗാഗ്നിയിൽ നിന്ന് ലഭിച്ച ദിവ്യ പായസം കൗസല്യ, കൈകേയി എന്ന പത്നിമാർക്ക് വീതിച്ചു നൽകി. രണ്ടു പേരും അവർക്ക് കിട്ടിയതിൽ നിന്നോരോ പങ്ക് സുമിത്രക്ക് നൽകി.  പായസപ്രഭാവത്താൽ മൂന്നു പത്നിമാരും ഗർഭം ധരിച്ചു. യഥാകാലം നാലു പുത്രന്മാർക്ക് ജന്മം നൽകി.  " ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ" " പെറ്റിത...

മഴ

Image
മഴ ... വല്ലാത്തൊരിന്ദ്രജാലക്കാരൻ ... വന്മരങ്ങളെപ്പോലും  ഉന്മാദിനികളാക്കുന്നവൻ.. അവന്റെ കരുത്തിൽ ചിലപ്പോഴെങ്കിലും.. അടിതെറ്റിപ്പോകാമെന്നറികിലും ..., അവന്റെ താളത്തിൽ .. നനഞ്ഞു കുതിർന്ന്,.. മതിമറന്നങ്ങനെ ആടിയുലയുന്നു..... മഴ... മനസ്സുകളെ ചപലമാക്കുന്നവൻ.. അവന്റെ ഭാവമാറ്റങ്ങൾക്കനുസരിച്ച് ... ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും... മാറി മാറിയാടിയുലഞ്ഞ് പാവം മനസ്സുകൾ.. മഴ ... ചപലമാന്ത്രികനെന്നറികിലും... ആ വശ്യസൗന്ദര്യത്തിൽ മതിമറക്കാതെ വയ്യ! അവന്റെ പ്രണയത്തിൽ നനയാതെ വയ്യ! വന്യാസക്തിയിൽ കുതിർന്നലിയാതെ വയ്യ! പ്രീത രാജ്

ഋതുഭേദങ്ങൾ

Image
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !!  ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും  ഗൃഹാതുരത്വത്തിന്റെ ശിശിരവും നിർവികാരതയുടെ ശൈത്യവും  മാറി മാറിയങ്ങനെ..... ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  ....  തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?..... കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച്  ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? ....  അണപൊട്ടിയൊഴുകുന്ന ദുഃഖം പേമാരിയായും പ്രളയമായും ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ?  സാന്ത്വനം കുളുർകാറ്റായും  ചാറ്റൽ മഴയായും തഴുകാറില്ലേ ?  ആനന്ദം പുഷ്പ സുഗന്ധമായും  വർണരാജികളായും മനസ്സിൽ നിറയാറില്ലേ?    പ്രകൃതിയും ജീവിതവും  എത്രമേൽ താദാത്മ്യപ്പെടുന്നു!... ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ... തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!!  അത്  സ്വന്തം തോൽവി  തന്നെയാകുമെന്നോർക്കാതെ!!!!   പ...

ഘടികാരം

Image
എന്റെ കിടപ്പറയുടെ ചുവരിൽ  നിർമ്മമയായി നിസ്സംഗയായി സമയത്തുള്ളികൾ വീഴ്ത്തി  കാലത്തിൻ പ്രതിരൂപമായവൾ ... എൻെറ സ്വപ്നങ്ങൾ തൻ  നിറങ്ങൾ കണ്ടതവൾ തന്നെ  പിന്നവ നിറം മങ്ങി നിരാശ തൻ  കരിമഷി പടർന്നതിനും സാക്ഷിയവൾ എന്റെ വിനിദ്ര രാവുകളിലെ പൊള്ളുന്ന നിശ്വാസങ്ങൾക്കും തലയിണയിൽ പടരുന്ന നനവിനും അവൾ മാത്രം സാക്ഷി ... ഓർമ്മിപ്പിക്കുന്നവളെന്നെ ഇറ്റുവീഴുന്നോരോ തുള്ളിയും കൈക്കുമ്പിളിലെടുക്കുക  രുചിഭേദങ്ങളറിയുക, നിന്നു പോകുന്നതെന്നെന്നാർക്കറിയാം.... പ്രീത രാജ്

യാത്ര

Image
ലോഹപ്പക്ഷിയുടെ ഉദരത്തിൽ മുഖാവരണവും മുഖകവചവും അണിഞ്ഞ് പുറത്തെ തിളങ്ങുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരിക്കുമ്പോൾ വല്ലാത്ത അപരിചത്വം. പൊങ്ങിയുയരുമ്പോൾ താഴെ നോക്കി എത്ര സുന്ദരിയാണ് അറബിക്കടലിന്റെ റാണി എന്ന് ആശ്ചര്യപ്പെട്ടു.  മേഘജാലങ്ങളിൽ ഊളിയിട്ട് ചിതറിപ്പോയ പഞ്ഞിക്കെട്ടുകൾ കണക്കെ അവയെ പിന്തളളി നീലാകാശത്തിലേക്ക് കുതിച്ചപ്പോൾ ഉന്മേഷം തോന്നി. കത്തിക്കാളുന്ന സൂര്യരശ്മികൾ വെള്ളിച്ചിറകിൽ തട്ടിച്ചിതറി. പൊടുന്നനെ,  ഇത്തരം ഒരു ചിറകിൽ അള്ളിപിടിച്ചെങ്കിലും പ്രാകൃത മനുഷ്യർ കൈയടക്കിയ സ്വന്തം മണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മനുഷ്യരെ ഓർത്തു പോയി. എന്തു ഭീതിയായിരിക്കും, എന്തു വെപ്രാളമായിരിക്കും ആ മനസ്സുകളിൽ ഉണ്ടായിരുന്നിരിക്കുക. ഡിമ്മർ ഉപയോഗിച്ച് ജാലകക്കാഴ്ച ഇരുട്ടാക്കി കണ്ണടച്ചിരുന്നു. ഇടയിൽ ഭക്ഷണം വന്നു. അപ്പോൾ കവചവും ആവരണവുമെക്കെ മാറ്റി എല്ലാവരും തദവസരത്തിൽ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യത്തിൽ വ്യാപൃതരായി. . ആകാശത്ത് ഭക്ഷണം കഴിക്കുമ്പോൾ ആക്രമിക്കാൻ പാടില്ല എന്നത് പുതിയ ധർമ്മ യുദ്ധത്തിന്റെ നിബന്ധന ആണോ എന്തോ! കോവിഡിന് മനസ്സിലാവുമായിരിക്കും.    കാബിൻ ക്രൂവിനെ കണ്ടാൽ സഹിക്കി...

പ്രണയം

Image
പ്രണയം മഴ പോലെയാണ്... സൗമ്യ സുന്ദരമായ ചാറ്റൽ മഴയായി.. അനർഗളമായ ഇടമുറിയാമഴയായി... ആസക്തിയുടെ കോരിച്ചൊരിച്ചിലായി .. തീവ്രമായ ഇടിവെട്ടിപ്പെയ്തായി.. പല രൂപഭാവങ്ങളിൽ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന മഴ..... മഴയുടെ വന്യവശ്യസൗന്ദര്യം തന്നെ പ്രണയത്തിനും.. പ്രീത രാജ്