Posts

Showing posts from May, 2021

ബുധിനി

Image
ബുധിനി സാറാ ജോസഫ് ബുധിനി മെജാൻ- അവൾ ഏതൊരു സാന്താളിനെയും പോലെ ദാമോദർ നദിയെയും മലയേയും കാടിനെയും സ്നേഹിച്ചിരുന്നു. മലദൈവമായ മരാംഗ്ബുറുവിനെയും ആദിതലവനായ ഹാരംബോറയെയും മരങ്ങളിൽ പാർക്കുന്ന മരിച്ചു പോയവരുടെ ആത്മാക്കളായ ബോംഗകളെയും ബഹുമാനിച്ചിരുന്നു. സ്വന്തം ഗോത്രത്തിന്റെ മണ്ണിന്റെ മണമുള്ള കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ടിരിയോ( പുല്ലാങ്കുഴൽ) വായിച്ചും രസിച്ചിരുന്നു.  അവളെയാണ് പതിനഞ്ചാം വയസ്സിൽ അവർ ബിത് ലാഹ ( ഊരുവിലക്ക് ) ചെയ്ത് ആട്ടിയോടിച്ചത്. അവൾ അന്യജാതിക്കാരനെ മാലയിട്ടതിന്. അയാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാലും സാന്താളിന് അയാൾ 'ദികു'വാണ്. മാലയിട്ടാൽ കല്യാണം കഴിച്ചു എന്നാണ് സാന്താൾ വ്യാഖ്യാനം. ഒരു ആദിവാസ ഗോത്രത്തിന്റെ ക്രൂരവും പ്രാകൃതവുമായ ഒരു കീഴ് വഴക്കത്തിന്റെ ഇരയാണ് ബുധിനി എന്നെഴുതിത്തള്ളാനാകില്ല. അവളെ പരമ്പരാഗത വസ്ത്രത്തിൽ വിളിച്ചു വരുത്തി കയ്യിൽ റോസാപ്പൂ മാല നല്കി പ്രധാനമന്ത്രി നെഹ്റുവിന്റെ കഴുത്തിലണിയിപ്പിച്ചത് അവൾ ജോലി ചെയ്തിരുന്ന ഡി വി സി യാണ് . ഊരുവിലക്കിൽ ഗ്രാമത്തിൽ നിന്ന് നിഷ്കാസിതയായ അവളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് അവർ ചെയ്തത്. ഒരു പക്ഷെ " പന്നിയെ...

അമ്മമനസ്സ്

Image
"എന്മകനാശു നടക്കുന്ന നേരവും കല്മഷം തീർന്നിരുന്നീടുന്ന നേരവും തന്മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ." എനിക്കേറെ പ്രിയപ്പെട്ടതാണ്, ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടതാണ് അദ്ധ്യാത്മ രാമായണത്തിൽ അയോദ്ധ്യ കാണ്ഡത്തിലെ  ഈ വരികൾ . അമ്മ മനസ്സിന്റെ  നോവും വേവും ആകുലതകളും  നാലു വരിയിൽ എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു .  അമ്മ മനസ്സുകളുടെ നിതാന്ത പ്രാർത്ഥന ഇതിലുണ്ട്.  ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി  നടക്കുമ്പോൾ അമ്മ കൗസല്യാദേവി പുത്രാഭ്യുദയാർത്ഥം  പൂജകളും പ്രാർത്ഥനയുമായി കഴിയുന്നു. അമ്മ മനസ്സിൽ ആശങ്കകളുണ്ട്. സപത്നിയായ കൈകേയിയോട് രാജാവായ ഭർത്താവിന് കൂടുതൽ പ്രിയമാണെന്ന് ആ മാതാവിനറിയാം. ശ്രീരാമൻ ഏവർക്കും പ്രിയങ്കരനാണെങ്കിലും  കൈകേയി തന്റെ പുത്രന്റെ പട്ടാഭിഷേകത്തിൽ എന്തെങ്കിലും വിഘ്നം തീർക്കുമോ എന്ന് ആ മാതൃമനം ആ കുലയാകുന്നു.  ആ ആകുലത സത്യമായ് ഭവിക്കുന്നു. പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന അമ്മയുടെ അടുത്തേക്ക് മകൻ വരുന്നു. മകനെ കണ്ട് എന്തേ മുഖം വാടിയിരിക്കുന്നത് എന്ന് തിരക്കുന്നു.  "എന്തെൻമകനേ! മുഖാംബുജം...

അമ്മ ദിവസം

സാധാരണ വിളിക്കുമ്പോൾ ഞാൻ അമ്മക്കാണ് കൂടുതൽ നിർദേശങ്ങൾ കൊടുക്കുക. "അങ്ങനെ ചെയ്താൽ മതി", "എല്ലാം കൂടി ചെയ്ത് വയ്യാണ്ടാവും", "അങ്ങനെയൊക്കെ മതി", എന്നൊക്കെയുള്ള എന്റെ നിർദ്ദേശങ്ങൾ ചിലപ്പോൾ "അങ്ങനെ ആവാം ല്ലേ.",  എന്നോ ചിലപ്പോൾ "അതൊക്കെ നിങ്ങൾക്ക്, എനിക്കങ്ങനെയൊന്നും  പറ്റില്ല" എന്ന് ശുണ്ഠിയെടുത്തോ മറുപടി പറയും. എന്റെ ആരോഗ്യ കാര്യങ്ങളിലുള്ള അമ്മവേവലാതിയിൽ പക്ഷെ  അസഹിഷ്ണുതയാണ് മിക്കവാറും തോന്നുക. ഇപ്പോൾ ആ വേവിന്റെ പൊരുളറിയാം. ഞാനും അമ്മയാണല്ലോ! രോഗാതുരയാവുമ്പോഴാണ് ഞാനെന്നും അമ്മയെ മനസ്സിലേക്ക് ആവാഹിക്കുക. അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് മോഹിക്കുക. അമ്മയുണ്ടെങ്കിൽ ഒന്നും ഓർക്കാതെ കിടക്കാം. അടുത്തില്ലെങ്കിൽ ഫോണിൽ വിളിക്കാം.  പിന്നെ തുടരെ തുടരെ വിളികളായി, ഇങ്ങോട്ട്.  ശാസനകളുടെയും നിർബന്ധങ്ങളുടെയും ഇടയിൽ അമ്മ നെഞ്ചിന്റെ പിടച്ചിലറിയാം. ഞാനും അമ്മയാണല്ലോ! ഒരു ദിവസത്തിലൊതുക്കാൻ വയ്യ മാതൃത്വത്തിന്റെ മാസ്മരികത. അതങ്ങനെ ആനന്ദമായി, ആധിയായി, വേവായി പിടച്ചിലായി, അഭിമാനമായി ഭാവം മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷവും എക്കാലവും.  പ്രീത രാജ്