Posts

ദൽ , ശ്രീനഗർ ( 23/4/25)

Image
ദൽ, ശ്രീനഗർ ( 23/4/25) രാവിലെ താഴെ റസ്റ്റൊറൻ്റിൽ എത്തിയപ്പോൾ മ്ലാനമായ മുഖങ്ങൾ മാത്രമാണ് കണ്ടത്.  പൊതുവെ കശ്മീരികൾ അധികം തുറന്ന് ചിരിക്കുന്ന പ്രകൃതമല്ലെങ്കിലും പുഞ്ചിരിച്ച് ഭക്ഷണം എങ്ങനെയിരുന്നു എന്നൊക്കെ  ചോദിക്കുക പതിവുണ്ടായിരുന്നു. ഇന്ന് ശോകമൂകരാണ് ഹോട്ടൽ ജീവനക്കാരെല്ലാം. ബുക്കിംഗ് കാൻസലേഷൻസിൻ്റെ രൂപത്തിൽ ഭീകരാക്രമണത്തിൻ്റെ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിത്തുടങ്ങിയിരുന്നു. ഉച്ചക്ക് 3 30 നാണ് ഡെൽഹിയിലേക്കുള്ള വിമാനം. അതിനാൽ പെട്ടിയൊക്കെ പാക്ക് ചെയ്ത് വച്ചതിനു ശേഷമാണ് ദൽ തടാകത്തിലേക്ക് തിരിച്ചത്. തടാകത്തിന് ചുറ്റും ആയുധധാരികളായ  സൈനികർ  വലയം തീർത്തിരിക്കുന്നു. ശിക്കാരകൾ എന്ന കശ്മീരിൻ്റെ തനത് അലങ്കാര വഞ്ചികൾ നിരനിരയായി കിടക്കുന്നുണ്ട്. നീണ്ടു കൂർത്ത മുൻഭാഗവും പരന്ന പിൻഭാഗവുമാണ് തടി കൊണ്ടുണ്ടാക്കിയിട്ടുള്ള ശിക്കാരകൾക്ക്. ചുവപ്പ് അപ്ഹോൾസ്റ്ററിയും നിറയെ തൊങ്ങലുകൾ ചാർത്തിയ മേലാപ്പുമുള്ള ഒരു ശിക്കാരയിലാണ് ഞങ്ങൾ കയറിയത്.  " ആരാം സെ ബൈഠിയേ മാഡം " പുറകിലിരുന്ന് തുഴയുന്ന തോണിക്കാരൻ്റെ ശബ്ദം കേട്ടു.  ഇരിപ്പ് സുഖമാക്കി ചുറ്റുപാടും നോക്കി. 18 ചതുരശ്രകിലോമീറ്റർ...

സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)

Image
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25)  രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന്  സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ  പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു.    ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി.  ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്.  പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹര...

പഹൽഗാം - ഇടയന്മാരുടെ ഗ്രാമം( 21/4/25)

Image
പഹൽഗാം- ഇടയന്മാരുടെ ഗ്രാമം ( 21/4/25) ഇരുപത്തി ഒന്നിന് രാവിലെ ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച്  8 മണിയോടെ പുറപ്പെട്ടു. പഹൽഗാമിലെ A,B,C (Aru, Bethab, Chandanwari) താഴ്‌വരകൾ കാണുകയാണ് ലക്ഷ്യം. ശ്രീനഗറിന് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന  അനന്ത് നാഗ് ജില്ലയുടെ തെക്കു കിഴക്കൻ മൂലയിലാണ് ലിഡ്ഡർ താഴ്‌വര.  ലിഡ്ഡർ നദി ഒഴുകുന്ന 'Y' ആകൃതിയിലുള്ള,  ആ താഴ്‌വരയിലാണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ലിഡ്ഡറും വെസ്റ്റ് ലിഡ്ഡറും പഹൽഗാമിൽ കൂടിച്ചേർന്ന് പടിഞ്ഞാറോട്ടൊഴുകി അനന്ത്നാഗിനടുത്ത് ത്സലം നദിയോട് ചേരുന്നു. പഹൽഗാം എന്ന വാക്കിന് കശ്മീരിയിൽ ഇടയന്മാരുടെ ഗ്രാമം എന്നാണ് അർത്ഥം.   ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ നീണ്ട യാത്ര. ജമ്മു- ശ്രീനഗർ ദേശീയ പാതയിലൂടെ ബസ്സ് നീങ്ങുമ്പോൾ പുറത്തേക്ക് കണ്ണു നട്ടിരുന്നു. ഗുൽമാർഗിലേക്കുള്ള വഴിയിൽ കണ്ടതിനേക്കാൾ കുറച്ചു കൂടി വലിയ കെട്ടിടങ്ങൾ  വഴിയിൽ കണ്ടു.  മൈനകൾ ആണ് കശ്മീരിൽ പ്രബലമായ പക്ഷിവർഗം എന്നു തോന്നി. വഴിയരികിലും  കെട്ടിടങ്ങളുടെ മുകളിലുമെല്ലാം മൈനകൾ യഥേഷ്ടം വിഹരിക്കുന്നുണ്ട...

ഗുൽമാർഗ് - പൂക്കളുടെ പുൽമേട് 20/4/2025

Image
  ഗുൽമാർഗ്-  പൂക്കളുടെ പുൽമേട്- (20/4/2025) ഇരുപതാം തിയതി രാവിലെ ആറരക്ക് തന്നെ ഹോട്ടലിൽ നിന്ന് ഗുൽമാർഗിലേക്ക് യാത്ര തിരിച്ചു. ഹിമാലയത്തിൻ്റെ പിർപഞ്ചാൽ പർവ്വതനിരകളിലുള്ള സ്കീയിംഗിനും ട്രെക്കിങ്ങിനും പ്രസിദ്ധമായ പ്രദേശമാണ് ഗുൽമാർഗ്. പൂക്കളുടെ പുൽമേട് എന്നാണ് ഗുൽമാർഗ് എന്ന വാക്കിന് അർത്ഥം. വസന്തകാലത്ത് താഴ്‌വരയിൽ നിറം വിതറി വിരിയുന്ന വിവിധയിനം കാട്ടുപൂക്കളുടെ ധാരാളിത്തമാണ് ഈ പേരിന് ആധാരം. ഗൊൻഡോല എന്ന കേബിൾ കാർ സവാരിയാണ് ഇന്നത്തെ പ്രധാന പരിപാടി. ലോകത്തിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള കേബിൾ കാർ ശൃംഖലകളിൽ പെട്ടതാണത്രെ ഗുൽമാർഗിലെ ഗൊൻഡോല. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള ഗൊൻഡോല ആദ്യഘട്ടത്തിൽ 4200 മീറ്റർ ഉയരമുള്ള അഫർവാട് കൊടുമുടിയുടെ താഴെ 2650 മീറ്റർ ഉയരത്തിലുള്ള കൊങ്ദൂരി പർവ്വതത്തിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ അഫർവാടിൻ്റെ തൊട്ടു താഴെ 3980 മീറ്റർ ഉയരത്തിലെത്തിക്കും. ഞങ്ങളുടെ ടൂർ ഓപറേറ്റേർസ് സോമൻസ് ലിഷർ ടൂർസ് രണ്ടാം ഘട്ടം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത്രയും ഉയരത്തിലേക്കുള്ള യാത്ര  എല്ലാവർക്കും സുഖകരമാവില്ല എന്നതാവാം കാരണം. അന്നെന്തായാലും കൂട്ടത്തി...

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

Image
കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്  ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ.  കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്‌വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ  ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്...

വിഷു ആശംസകൾ

Image
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും.  നിറയെ  മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ,  പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി.  കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും  കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ  ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ,  വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും!  വിഷു ആശംസകൾ! പ്രീത രാജ്

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....