Posts

Showing posts from April, 2021

യാത്ര

Image
രാവിലെ ഭാര്യ തയ്യാറാക്കിക്കൊടുത്ത ഉച്ച ഭക്ഷണം  എടുത്ത് ബാഗിലിട്ട് അയാൾ ഇറങ്ങി. സ്കൂട്ടർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് സ്റ്റേഷനകത്തേക്ക് തിടുക്കത്തിൽ നടന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ജോലി സ്ഥലത്തെത്താൻ. ട്രയിനിൽ കയറിക്കൂടി ചിരപരിചയത്തിന്റെ സാമർത്ഥ്യത്തിൽ സീറ്റ് നേടി ഇരുപ്പുറപ്പിച്ചു.ബാഗിൽ നിന്ന് ഫോൺ പുറത്തെടുത്ത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഈയിടെയായി അതാണ് യാത്രയുടെ വിരസത അകറ്റുന്നത്. സൈബർ ലോകത്തെ യഥാർത്ഥമോ അയഥാർത്ഥമോ ആയ വാർത്തകളുടെ അഭിപ്രായപ്പെട്ടികളിൽ തന്റെ അഭിപ്രായങ്ങൾ എഴുതി നിറക്കുന്നതിനിടയിൽ അടുത്ത് വന്നിരുന്നതോ നിന്നതോ ആരാണെന്നൊന്നും അയാൾ അറിഞ്ഞതേയില്ല. നടപ്പുള്ള മഹാമാരിയുടെ വാർത്തകളിലും ആകാവുന്ന ത്ര രാഷ്ട്രീയവും വർഗ്ഗീയതയും വംശീയതയുമൊക്കെ എഴുതി നിറച്ച് തലയുയർത്തിയപ്പോൾ ഇറങ്ങാറായി.  ഉച്ച ഭക്ഷണം എടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ആലു ഗോബിക്കും ദാലിനും  ഒരു രുചിയും മണവും തോന്നുന്നില്ല. ചെറിയ തലവേദനയും തോന്നുന്നു. അടുത്തുള്ള ലാബിൽ പോയി  പരിശോധനക്ക് വിധേയനായി  ലീവെഴുതി കൊടുത്ത് തിരികെ വീട്ടിലേക്ക് പോയി. റിസൽറ...

കോളറക്കാലത്തെ പ്രണയം

Image
Love in the time of Cholera Gabriel Garcia Marquez ഒരു മഹാമാരിക്കാലത്തെ  പുസ്തകദിനത്തിൽ മറ്റൊരു മഹാമാരിക്കാലത്തെ പ്രണയ കഥ ഓർമ്മയിലെത്തുന്നത് സ്വാഭാവികം. കോളറക്കാലത്തെ പ്രണയാതുരതക്കും ആ മഹാമാരിയുടെ അതേ ലക്ഷണങ്ങൾ തന്നെ. കോവിഡ് കാലത്തത് കോവിഡ് ലക്ഷണങ്ങൾ ആയിരിക്കുമോ? പ്രണയരോഗ ലക്ഷണങ്ങൾ എക്കാലവും ഒന്നു തന്നെ ആയിരിക്കുമോ? അതോ ഹൃദയം തകരുമ്പോൾ അനേകം രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുമോ? കോളറക്കാലത്തെ പ്രണയം( Love in the time of Cholera) ഒരു ഭ്രാന്തമായ പ്രണയത്തിന്റെ കഥയാണ്. ഫ്ലോറന്റിനോ അരിസയുടെ ഫെ ർമിന ഡാസയോടുള്ള പ്രണയം അയാളുടെ  ജീവരേഖയാണ്. ഇരുപതാം വയസ്സിൽ  ഫെർമിന ഡാസ എന്ന കൗമാരക്കാരിയുടെ മുമ്പിൽ മൂക്കുകുത്തി വീണു പോയ  അയാൾ അവളുടെ പ്രണയ നിരാസത്തിൽ പ്രണയ രോഗിയായി.  മറ്റു പല സ്ത്രീകളുമായും ബന്ധം പുലർത്തുന്നുണ്ടെങ്കിലും അവളോടുള്ള ഭ്രാന്തമായ പ്രണയം അയളിൽ നിന്നടർത്തി മാറ്റാൻ ആർക്കും കഴിയുന്നില്ല. അവരെല്ലാം അയാളുടെ ശാരീരിക മാനസിക ആവശ്യങ്ങൾക്കായി അയാൾ കണ്ടെത്തിയ താൽക്കാലിക ബന്ധങ്ങൾ മാത്രമായിരുന്നു. സംരക്ഷണച്ചുമതലയുള്ള കുട്ടിയെ പോലും അയാൾ സ്വന്തം സ്വാർത്ഥതക്കായി ഉപയോഗിച്ച...

അനിർവ്വചനീയം

Image
അഴലിൻ രോഗശയ്യയിൽ വിവശയായുരുകുമ്പോൾ ഒരു നിറപുഞ്ചിരിനിലാവിൻ കുളിരലകൾ മൃദുവായ് തഴുകുന്നു... ദുഃഖാകുലതകളാൽ ഹൃദയം നുറുങ്ങവേ കുസൃതി നിറയും  കൺകളും ചിരിയും വാക്കുകളും ശമനലേപമായ് മനസ്സിൽ പരക്കുന്നു... നിരാശ തൻ അഗാധ ഗർത്തത്തിൽ ആവേഗത്തോടെ പതിക്കവേ ഒരു  കരുതലിൻ കരങ്ങളിലുടക്കി നിൽക്കുന്നു,  ഭാരമില്ലാതെ പറന്നുയരുന്നു... നിർവ്വചനങ്ങൾക്കുള്ളിലൊതുക്കേണ്ട സ്പന്ദമാപിനിയാലളക്കയും വേണ്ട ആത്മാവിൻ പുസ്തകത്താളിലൊരു കാവ്യശകലമായങ്ങനെയിരിക്കട്ടെ ... പ്രീത രാജ്

സമുദ്രശില

Image
സമുദ്രശില സുഭാഷ് ചന്ദ്രൻ മാതൃഭൂമി ബുക്സ്. സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭാധനനായ സാഹിത്യകാരന്റെ 'മനുഷ്യന് ഒരു ആമുഖം' വായിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിക്കണമെന്ന്. പിന്നീട് ഒരു ചെറുകഥാ സമാഹാരം വായിച്ചപ്പോൾ ആ തീരുമാനം കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച്' 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥ. വാൻ ഗോഗിന്റെ  പെയിന്റിംഗിൽ നിന്ന് ഭാവനയാൽ മെനഞ്ഞെടുത്ത ഹൃദയസ്പർശിയായ മറ്റൊരു മഹനീയ സൃഷ്ടി.  സൃഷ്ടിയുടെ സങ്കീർണ വഴികളിൽ എഴുത്തുകാരനുണ്ടാവുന്ന യാഥാർത്ഥ്യവും സങ്കൽപ്പവും കൂടിയുള്ള ഇഴപിരിച്ചിൽ സമുദശില എന്ന  നോവലിന്റെ പ്രധാന പ്രമേയമാണ്.  ആ കെട്ടു പിണച്ചിൽ വായനക്കാരനും അനുഭവവേദ്യമാണ്. പ്രധാന കഥാപാത്രമായ അംബയും അത്തരം ചില സങ്കൽപങ്ങളിൽ പിടിച്ചു തൂങ്ങിയാണല്ലോ പ്രാണൻ നിലനിർത്തുന്നതും. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന സംഘർഷങ്ങളാണ് കഥാതന്തു.  നടക്കാൻ പോലും പരസഹായം വേണ്ട മകനു ചുറ്റും കറങ്ങുന്നു അംബയുടെ ലോകവും. ആഴക്കടലിലെ സമുദശിലയിൽ പ്രണയിയോടൊപ്പം  ചിലവഴിച്ച പൗർണമി രാത്രി പ്രാണൻ നിലനിർത്താനുള്ള അവളുടെ പിടിവള്ളിയാണെന്ന് പറയാം. അ...