Posts

അമ്മ

Image
"എന്റെ ഉണ്ണീ... എന്റെ ഉള്ളിൽ നീ രൂപം കൊണ്ട അന്നു മുതൽ എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചു. നിന്റെ കുഞ്ഞു മിടിപ്പുകൾക്കായി കാതോർത്തു. നിനക്കഹിതമായാലോ എന്നു കരുതി എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവച്ചു. നിനക്ക് നല്ലതു വരാൻ കയ്പു കണ്ണടച്ച് സേവിച്ചു. വേദന കണ്ണുനീരായും അലമുറയായും പുറത്തു വരുമ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ ലേബർ റൂമിലെ സ്റ്റീൽ കട്ടിലിൽ തളർന്നവശയായി വിറപൂണ്ട് കിടക്കുമ്പോൾ നിന്റെ കരച്ചിലിനായി കാതോർത്തു. വേദനയുടെ ആഴക്കയത്തിലേക്ക് വീഴുമ്പോൾ തലയിൽ തലോടി നിന്നിരുന്ന ഇത്തിരി പ്രായമുള്ള നഴ്സമ്മ നിന്നെ കൊണ്ടു വന്നു കാണിച്ചപ്പോൾ "കുഴപ്പമൊന്നുമില്ലല്ലോ" എന്നു മാത്രം ചോദിച്ചു. മിടുക്കനാണ് എന്ന് അവർ ചിരിച്ചപ്പോൾ ഞാൻ ഗാഢനിദ്രയിലേക്ക് ... പിന്നീട് എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രബിന്ദു നീ തന്നെ ആയിരുന്നു. സ്വതവേ ചെറുതായിരുന്ന എന്റെ ലോകത്തിന്റെ ചുറ്റളവ് നന്നേ ചുരുങ്ങി. എന്നും നിനക്കായ് വേവലാതിപ്പെട്ടു. ആധി പിടിച്ചു. ആദ്യമായി നിന്നെ വിട്ടു ഓഫീസിൽ പോയപ്പോൾ സങ്കടവും കുറ്റബോധവും കൊണ്ട് നീറി...

ഒരേ ജാലകക്കാഴ്ചകൾ.

Image
ഒരേ പോലെയുള്ള ദിനരാത്രങ്ങൾ.... നീണ്ടു നീണ്ടു പോകുന്ന മഹാമാരിനാളുകൾ... അതിവേഗത്തിലോടിക്കൊണ്ടിരുന്ന തീവണ്ടി അനിശ്ചിതമായി നിർത്തിയിട്ട പോലെ... മുന്നിലെ തടസ്സം എപ്പോൾ നീങ്ങുമെന്നറിയാതെ... ഒരേ ജാലക കാഴ്ചകൾ .... മെല്ലെ കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരിപ്പിത്തിരി സുഖമാക്കി മനസ്സുകൊണ്ടാരു മടക്കയാത്ര....  പിന്നിട്ട വഴികളിലൂടെ ... കൂട്ടുകാരൊത്ത് കളിച്ചുല്ലസിച്ച് സ്കൂളിലേക്ക് നടന്ന വഴികളിലൂടെ ...  സ്കൂളിലെ ഇടനാഴികളിലൂടെ ... പേരു കേട്ട കലാലയത്തിന്റെ നിറയെ ചുവന്ന കായ്കളുള്ള മരത്തണലിൽ പരീക്ഷച്ചൂടിന്റെ വേവലാതിയോടെ .... ആദ്യമായി രാഷ്ട്രീയ പ്രബുദ്ധത കണ്ടറിഞ്ഞ കലാലയ അങ്കണങ്ങളിലൂടെ .... ആദ്യ ഓഫീസിന്റെ അകത്തളങ്ങളിലൂടെ ... വിവാഹിതയായി നടന്നു തീർത്ത അനേകം വഴികളിലൂടെ.... ജനപഥങ്ങളിലൂടെ ... അരനൂറ്റാണ്ടിന്റെ യാത്രകൾ.. ഇപ്പോൾ ഇവിടെ തടഞ്ഞു നിൽക്കുമ്പോൾ ... വത്യാസമറിയുന്നു... മറ്റു യാത്രകളിൽ ലക്ഷ്യമായിരുന്നു പ്രധാനം... ചിന്തിച്ചിരുന്നതും ലക്ഷ്യസ്ഥാനത്തെ കുറിച്ചും അവിടെയെത്തിയാൽ എന്തു ചെയ്യണമെന്നും... ഇവിടെയിപ്പോൾ ലക്ഷ്യം എത്ര അകലെ എന്നു പോലും അറിയാത്തപ്പോൾ ... ഈ ഹ്രസ്വമടക്കയാത്രകൾക്ക് ഒരു പ്രത്യ...

സാന്ത്വനം

Image
വേനലിന്റെയും വ്യാധിയുടെയും വറുതിയിൽ .. വാനത്തിൻ സാന്ത്വനം പോലെ മഴയും കാറ്റും... പൊരി വേനലിനൊടുവിൽ വൃഷ്ടിയും .... വർഷത്തിനൊടുവിൽ വസന്തവും.. അതിനുമപ്പുറം കുളിരും മഞ്ഞും.. വീണ്ടും വേനലും വരുമെന്ന് ... കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കുമെന്ന്  ദുഃഖമോ സുഖമോ ഒന്നും ശാശ്വതമല്ലെന്ന് .... വിണ്ണിന്റെ ഓർമപ്പെടുത്തലാണോ?!!! പ്രീത രാജ്

അസ്തിത്വം

Image
നീ എന്തറിഞ്ഞു, ... എന്റെ ഉള്ളിലെ പ്രകമ്പനങ്ങൾ! അടരുകൾക്കിടയിലെ ... അഗ്നിസ്ഫുലിംഗങ്ങൾ .. വിസ്ഫോടനങ്ങൾ.. എന്റെ ഉണ്മയാർന്ന പെൺഭാവങ്ങൾ .. വിരഹവിഹ്വലതകൾ.. വർണശബളമായ സ്വപ്നങ്ങളുടെ കെട്ടുകാഴ്ചകൾ... ആഘോഷപൂരങ്ങൾ... എന്റെ പാഴ്മരക്കൊമ്പിലെ ... വർണവസന്തം.. നറുമണങ്ങൾ, കളകൂജനങ്ങൾ.. എന്റെ പാഴ്സ്വപ്നങ്ങൾ.. നിറം മങ്ങിയ  പുറന്തോടിനുള്ളിൽ ഞാനൊളിപ്പിച്ച എന്റെ മായാലോകം ... പ്രീത രാജ്