ദൽ , ശ്രീനഗർ ( 23/4/25)


ദൽ, ശ്രീനഗർ ( 23/4/25)

രാവിലെ താഴെ റസ്റ്റൊറൻ്റിൽ എത്തിയപ്പോൾ മ്ലാനമായ മുഖങ്ങൾ മാത്രമാണ് കണ്ടത്.  പൊതുവെ കശ്മീരികൾ അധികം തുറന്ന് ചിരിക്കുന്ന പ്രകൃതമല്ലെങ്കിലും പുഞ്ചിരിച്ച് ഭക്ഷണം എങ്ങനെയിരുന്നു എന്നൊക്കെ  ചോദിക്കുക പതിവുണ്ടായിരുന്നു. ഇന്ന് ശോകമൂകരാണ് ഹോട്ടൽ ജീവനക്കാരെല്ലാം. ബുക്കിംഗ് കാൻസലേഷൻസിൻ്റെ രൂപത്തിൽ ഭീകരാക്രമണത്തിൻ്റെ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിത്തുടങ്ങിയിരുന്നു.

ഉച്ചക്ക് 3 30 നാണ് ഡെൽഹിയിലേക്കുള്ള വിമാനം. അതിനാൽ പെട്ടിയൊക്കെ പാക്ക് ചെയ്ത് വച്ചതിനു ശേഷമാണ് ദൽ തടാകത്തിലേക്ക് തിരിച്ചത്. തടാകത്തിന് ചുറ്റും ആയുധധാരികളായ  സൈനികർ  വലയം തീർത്തിരിക്കുന്നു. ശിക്കാരകൾ എന്ന കശ്മീരിൻ്റെ തനത് അലങ്കാര വഞ്ചികൾ നിരനിരയായി കിടക്കുന്നുണ്ട്. നീണ്ടു കൂർത്ത മുൻഭാഗവും പരന്ന പിൻഭാഗവുമാണ് തടി കൊണ്ടുണ്ടാക്കിയിട്ടുള്ള ശിക്കാരകൾക്ക്. ചുവപ്പ് അപ്ഹോൾസ്റ്ററിയും നിറയെ തൊങ്ങലുകൾ ചാർത്തിയ മേലാപ്പുമുള്ള ഒരു ശിക്കാരയിലാണ് ഞങ്ങൾ കയറിയത്. 
" ആരാം സെ ബൈഠിയേ മാഡം "
പുറകിലിരുന്ന് തുഴയുന്ന തോണിക്കാരൻ്റെ ശബ്ദം കേട്ടു.  ഇരിപ്പ് സുഖമാക്കി ചുറ്റുപാടും നോക്കി.

18 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ശുദ്ധജല തടാകമാണ് ദൽ. ശ്രീനഗറിൻ്റെ കിരീടത്തിലെ രത്നം ( jewel in the crown of Srinagar) പൂക്കളുടെ തടാകം ( Lake of flowers ) എന്നൊക്കെയുള്ള വിശേഷണങ്ങളുണ്ട്  ദൽ തടാകത്തിന്. വിനോദസഞ്ചാരം മാത്രമല്ല, മത്സ്യസമ്പത്തും ഭക്ഷണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന ജലസസ്യങ്ങളും നിറഞ്ഞ ദൽ ശ്രീനഗറിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലു കൂടിയാണ്. ചുറ്റും നടപ്പാതകളും തീരത്തെ പൂന്തോട്ടങ്ങളും പശ്ചാത്തലത്തിന് മിഴിവേകുന്ന സബർവാൻ മലനിരകളും തടാകത്തിൻ്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു.

 കശ്മീരിയിൽ ദൽ എന്ന വാക്കിന് തടാകം എന്നാണത്രെ അർത്ഥം. അതിനാൽ ദൽ തടാകം എന്ന പ്രയോഗം ശരിയല്ല എങ്കിലും അതങ്ങനെ തന്നെ പ്രയോഗിക്കപ്പെടുന്നു. Zoji la pass എന്ന പ്രയോഗവും ഒരു misnomer ആണ്. La എന്നാൽ ലഡാക്കി ഭാഷയിൽ പാസ് എന്ന് തന്നെയാണത്രെ അർത്ഥം. രണ്ടു ഭാഷകൾ കൂടിച്ചേരുമ്പോൾ misnomers അത്ര അഭംഗിയല്ല എന്നു കരുതാം.

സത്യത്തിൽ ശിക്കാരയിലിരിക്കുമ്പോൾ മനസ്സിനൊരു മൂടലുണ്ടായിരുന്നു. വേർതിരിക്കാനാവാത്ത സമ്മിശ്ര വികാരങ്ങൾ. ദുഃഖമാണോ ഭീതിയാണോ സന്തോഷമാണോ മരവിപ്പാണോ എന്ന് വേർതിരിക്കാനാവാത്ത വികാരങ്ങൾ കുഴഞ്ഞു മറിഞ്ഞ ഒരു തരം മന്ദത. 

ശിക്കാര കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും  പല വിധ ഉൽപന്നങ്ങളുമായി കൊച്ചു വള്ളങ്ങൾ ചുറ്റും നിരന്നു. രാജ് എന്തൊക്കെയോ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു. എൻ്റെ ശ്രദ്ധ അരികിലെത്തിയ ഫോട്ടോഗ്രാഫറിലായിരുന്നു. കശ്മീരി വസ്ത്രങ്ങളണിഞ്ഞ് ദൽ തടാകത്തിൽ ശിക്കാരയിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ കശ്മീർ യാത്രയുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണെന്നതാണ് എൻ്റെ പക്ഷം. ചുറ്റും സുരക്ഷാ വലയം ഒരുക്കിയിരിക്കുന്ന സൈനികരാണോ തടാകത്തിൽ കണ്ട CRPF ൻ്റെ ബോട്ടാണോ നീന്തലറിയാത്ത എനിക്ക് തടാകത്തിനുള്ളിൽ ഒരു തോണിയിൽ നിന്ന് അടുത്തതിലേക്ക് കടക്കാൻ ധൈര്യം പകർന്നത് എന്നറിയില്ല. ഞാൻ ഫോട്ടോഗ്രാഫറുടെ വഞ്ചിയിലേക്ക് കടന്നിരുന്നപ്പോൾ ഒരു വിധ വേഷപ്പകർച്ചക്കും തയ്യാറില്ലെന്ന് രാജ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 

മഷിയെഴുതിയത് പോലെ കണ്ണുകളുള്ള ഫോട്ടോഗ്രാഫർ, ക്യാപ്റ്റൻ ജാക്ക് സ്പാരോയെ (Jhonny Depp in Pirates of the Caribbean) ഓർമ്മിപ്പിച്ചു  ചുവന്ന കശ്മീരി വസ്ത്രവും വലിയ ആഭരണങ്ങളും ധരിച്ച് പൂക്കൂട പിടിച്ചും, കുടം പിടിച്ചും മറ്റുമായി കുറെ ഫോട്ടോ എടുത്തു.  അയാൾ വളരെ സമർത്ഥനായ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു എന്നതിന് അയാൾ എടുത്ത ഫോട്ടോകൾ തന്നെ തെളിവ്. കുറച്ചു കാലം ആലപ്പുഴയിൽ ഹൗസ്ബോട്ടുകളിൽ  ജോലി ചെയ്തിട്ടുണ്ടെന്നും അക്കാലത്ത് കൊച്ചിയിൽ വന്നിട്ടുണ്ടെന്നും
അയാൾ പറഞ്ഞു. രാജിനെയും ഞങ്ങളുടെ സഹയാത്രികനായ സന്തോഷിനെയും കശ്മീരികളാക്കാൻ അയാൾ കുറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും കയ്യിൽ പങ്കായം പിടിപ്പിച്ച് ഒന്നു രണ്ട് ഫോട്ടോ എടുക്കുക തന്നെ ചെയ്തു, കശ്മീരി ജാക്ക് സ്റ്റാരോ. മറ്റൊരാളുടെ ശിക്കാരയിൽ ഫോട്ടോഗ്രാഫറായി തൊഴിലെടുക്കുകയാണത്രെ അയാൾ. ജീവിതം തീർക്കുന്ന ഏതു പ്രതിസന്ധി ഘട്ടങ്ങളെയും പല വേഷങ്ങളിൽ മുന്നിൽ അപ്പപ്പോൾ തെളിയുന്ന വഴികളിലൂടെ നടന്ന്  ആ യുവാവ് അതിജീവിക്കുമായിരിക്കാം , ക്യാപ്റ്റൻ ജാക്ക് സ്പാരോയെ പോലെ.

അയാളോട് യാത്ര പറഞ്ഞ് വീണ്ടും ഒരു തോണി മാറ്റം. ശിക്കാര നീങ്ങിത്തുടങ്ങിയപ്പോൾ തോണിക്കാരൻ കരയോടു ചേർന്നു  കിടക്കുന്ന ഹൗസ് ബോട്ടുകൾ കാണിച്ചു തന്നു. ഗംഗാ സമതലത്തിലെ അത്യുഷ്ണത്തിൽ നിന്ന് രക്ഷപ്പെടാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് വിക്ടോറിയൻ സ്റ്റൈലിൽ ഹൗസ് ബോട്ടുകൾ നിർമ്മിച്ചത്. അവിടെ താമസിച്ച് തടാകത്തിൻ്റെ ഭംഗി നുകരാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ടത്രെ.ദീർഘ കാലം വെള്ളത്തിൽ കിടന്നാലും കേടാകാത്ത ദേവദാരു  (Deodar) തടികൾ കൊണ്ടാണ് ഹൗസ്ബോട്ടുകൾ ഉണ്ടാക്കുന്നത്. 

"നിറയെ ആളുകളുണ്ടാവേണ്ടതാണ് ഇപ്പോൾ ആ ബോട്ട് ഹൗസുകളിൽ. ഇപ്പോൾ നോക്കൂ ഉള്ളവർ തന്നെ മടങ്ങാനിരിക്കുകയാണ്. അവിടെ നിരനിരയായി സഞ്ചാരികളില്ലാതെ കിടക്കുന്ന ശിക്കാരകൾ കണ്ടില്ലേ! ഈ കാലത്ത് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കേണ്ടതാണവ. നിങ്ങളിപ്പോൾ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് സവാരിക്ക് വന്നു. ഇനി ആരും വരില്ല." തോണിക്കാരൻ അടക്കാനാവാത്ത തൻ്റെ ദുഃഖം പങ്കിട്ടു തുടങ്ങി. 
"മാഡം, ആപ് സോച് തെ ഹോംഗെ കി ഹം ലോഗ് ഇസ്കെ പീഛെ ഹെ. ഹം  അപ്നി രോസ്ഗാരി കൊ  ക്യോം ബർബാദ്  കരേഗാ? ഉൻ ലോഗ് ഹംകൊ ദബാനാ ചാഹ്താ ഹെ" 
(മാഡം നിങ്ങൾ കരുതുന്നുണ്ടാവുമല്ലേ ഞങ്ങളാണ് ഇതിന്(ഭീകരാക്രമണത്തിന്) പുറകിലെന്ന്? ഞങ്ങളുടെ ജീവിതോപാധി ഞങ്ങൾ തന്നെ നശിപ്പിക്കുമോ? അവർക്ക് ഞങ്ങളെ അടിച്ചമർത്തണം.)
ആ ശബ്ദത്തിലെ ദുഃഖം മനസ്സിലുടക്കി . അപ്പോഴാണ് ഞാനവനെ തിരിഞ്ഞു നോക്കിയത്. ഒരു പയ്യനാണ്. ഫൈസൽ എന്നാണവൻ്റെ പേര്. വിദ്യാർത്ഥിയാണ്. ഒഴിവുള്ളപ്പോൾ അവൻ്റെ സ്വന്തം ശിക്കാരയിൽ സഞ്ചാരികളെ സവാരി കൊണ്ടു പോകും. അവൻ്റെ പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ പ്രതീക്ഷകളും മോഹങ്ങളുമായി ജീവിക്കുന്നവൻ. പ്രതീക്ഷകൾ പൊലിയുന്നതിൻ്റെ ദുഃഖം അവൻ്റെ ശബ്ദത്തിലും വാക്കുകളിലും നിറഞ്ഞു നിന്നു. യുവാക്കളാണ് നാടിൻ്റെ ശക്തി എന്നും മാറ്റമുണ്ടാക്കാൻ അവനെ പോലെയുള്ള യുവാക്കൾ തന്നെ മുന്നിട്ടിറങ്ങണം എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ
അന്ന് വൈകുന്നേരം നടക്കാൻ പോകുന്ന ഒരു പ്രതിഷേധ റാലിയെ കുറിച്ച് പറഞ്ഞു.
'"കുഛ് തൊ കർനാ ഹി പഡേഗാ" 
എന്ന് പറയുമ്പോൾ അവൻ്റെ മുഖത്തെ നിറഞ്ഞ ദുഃഖഭാവത്തിനിടയിലും നിശ്ചയ ദാർഢ്യമുണ്ടായിരുന്നു. തടാകം പിന്നെയും പരന്നുകിടക്കുന്നുണ്ടെങ്കിലും ആമ്പലിലകൾ നിറഞ്ഞ ഒരിടത്ത് നിന്ന് മടക്ക യാത്ര തുടങ്ങി. 

ഭാരതീയർ എന്ന ആശയത്തെ, അംഗീകാരത്തെ കശ്മീരികൾ നെഞ്ചേറ്റുന്നതായി തോന്നി.  പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ ഫൈസലിനെ പോലുള്ളവർ. ഭരണഘടനയുടെ 370  അനുഛേദം എടുത്തുകളഞ്ഞത് നന്നായി എന്നു കശ്മീരിൽ വന്നപ്പോൾ മുതൽ തന്നെ തോന്നിത്തുടങ്ങിയിരുന്നു. ആ തോന്നൽ ഇപ്പോൾ ശക്തമായി. മാറ്റി
നിർത്തേണ്ടവരല്ല കശ്മീർ ജനത, ചേർത്തു പിടിക്കേണ്ടവരാണ്. ഫൈസലിനോട് യാത്ര പറഞ്ഞ് ശിക്കാരയിൽ നിന്നറങ്ങി ബസ്സിലേക്ക് നടക്കുമ്പോൾ അവർ റാലിയെ പറ്റി സംസാരിക്കുന്നത് കേട്ടു.  അവരുടെ ശബ്ദം  താഴ്‌ വരയിൽ മുഴങ്ങട്ടെ! പിർ പഞ്ചാൽ മലനിരകൾക്കപ്പുറം ഭീകരരെ പോറ്റി വളർത്തി അതിർത്തി കടത്തിവിടുന്ന ഭ്രാന്തന്മാരുടെ കാതിലലക്കട്ടെ !

ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് മറ്റൊരു റസ്റ്ററൻ്റിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ ശ്രീനഗറിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത് നടപ്പിലായില്ല. ഹോട്ടലുകാർ തന്നെ ഉച്ച ഭക്ഷണം തയ്യാറാക്കിത്തന്നു. ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ റോയൽ പ്ലാസയോട് വിട പറഞ്ഞ് ബസ്സിൽ കയറി.

വഴിയിൽ നിറയെ സൈനികരും സൈനിക വാഹനങ്ങളുമായിരുന്നു. കെട്ടിടങ്ങളുടെ മുകളിലും ആയുധധാരികളായ സൈനികർ നിലയുറപ്പിച്ചിരുന്നു. ശ്രീനഗർ എയർപോർട്ടിൽ ഗേറ്റിൽ തന്നെ CRPF ൻ്റെ സെക്യൂരിറ്റി സ്കാൻ ഉണ്ട്. ബസ്സിൽ നിന്ന് ലഗ്ഗേജ് എല്ലാമിറക്കി ചെക്കിങ്ങ് കഴിഞ്ഞ് വീണ്ടും ബസ്സിൽ കയറ്റി എയർപോർട്ടിനകത്തെത്തി. ബസ്സിൽ നിന്നറങ്ങി കുറച്ചു ദൂരം നടന്ന് ടെർമിനലിനു മുന്നിലുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. അകത്ത് നല്ല തിരക്കാണ്. ഓരോ ഡെസ്കിന് മുമ്പിലും നീണ്ട നിരകൾ. നാലു മണിക്ക് ശേഷമുള്ള വിമാനങ്ങളിൽ കയറേണ്ട യാത്രക്കാർ ഇപ്പോൾ വരിയിൽ നിൽക്കണ്ട എന്ന് ഇടക്കിടെ അനൗൺസ് ചെയ്യുന്നുണ്ട്. രാത്രി വൈകിയുള്ള വിമാനങ്ങളിൽ പോകേണ്ടവർ വരെ അവിടെ നിൽപുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള വെമ്പൽ ! 

ഡെൽഹിക്കുള്ള ഇൻഡിഗോ വിമാനത്തിലിരിക്കുമ്പോൾ അവിടെ തന്നെ നിന്ന് ആ അനിശ്ചിതത്വത്തോട് പൊരുതാൻ വിധിക്കപ്പെട്ടവരെ ഓർത്തു,
കശ്മീരി ജനതയും സൈനികരും.
ഹിമവാൻ്റെ മടിത്തട്ടിൽ സ്വർഗ്ഗം പോലെ സുന്ദരമായ താഴ് വാരങ്ങൾ കാത്തുസൂക്ഷിക്കുന്ന സേനാംഗങ്ങളുടെ അതികഠിനമായ ചുറ്റുപാടുകളുടെ, പ്രയത്നങ്ങളുടെ ചെറിയൊരു നിഴലാട്ടം കണ്ടതാണ്. സ്ലെഡ്ജ് വലിച്ചും മഞ്ഞു വാരിയെറിഞ്ഞ് റീൽസ് ഉണ്ടാക്കിക്കൊടുത്തും കുതിരസവാരി നടത്തിയും മലമുകളിൽ തട്ടിക്കൂട്ടിയ ഷെഡിനുള്ളിൽ നൂഡിൽസും കാവയും വിറ്റും സ്ഫടികജീവിതങ്ങൾ മുറുകെപ്പിടിക്കുന്നവർ മനസ്സിന് ഭാരമേറ്റി. കശ്മീരിലെ ഭൂരിഭാഗം വരുന്ന വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന ജീവനത്തിന് പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ആ മനുഷ്യരെ  കാണുന്നത് വരെയുണ്ടായിരുന്ന, കശ്മീർ എന്നാൽ തീവ്രവാദികളോ അവർക്ക് ഒത്താശ ചെയ്യുന്നവരോ ആണെന്നുള്ള ധാരണ മിഥ്യയാണെന്ന് കണ്ടറിഞ്ഞു. അവരുടെ മനുഷ്യത്വത്തിൻ്റെ, കരുതലിൻ്റെ സ്പർശമറിയാൻ കഴിഞ്ഞു. അവർ നമ്മൾ തന്നെയെന്നറിഞ്ഞു.നമുക്കവരെ ചേർത്തു നിർത്തിയേ മതിയാകൂ.

 മറ്റൊരു രാജ്യവുമായും അതിർത്തി പങ്കിടാതെ അതിശൈത്യവും അത്യുഷ്ണവുമില്ലാതെ കടലും മഴയും പച്ചപ്പും സ്വന്തമായ കേരളത്തിലിരിക്കുമ്പോൾ
കശ്മീരികളുടെ അവസ്ഥ മനസ്സിലാകുമോ? ഇന്ത്യാ വിരോധം എന്ന വികാരത്തിൽ നിലനിൽക്കുന്ന അസൂയയും മതഭ്രാന്തും മൂത്ത, സൈന്യത്തിൻ്റെ ചൊൽപ്പടിയിലുള്ള 
ഒരു രാജ്യം പടിഞ്ഞാറൻ അതിർത്തിയിലും, ചതിയും വഞ്ചനയും രക്തത്തിലലിഞ്ഞുചേർന്ന മറ്റൊരു രാജ്യം കിടക്കൻ മലനിരകൾക്കപ്പുറവും സ്ഥിതി ചെയ്യുന്ന ഭൂവിഭാഗത്തിലെ ജീവിതം എത്ര കഠിനമായിരിക്കും. യാത്ര തുടങ്ങിയപ്പോൾ കശ്മീരിലെ ന്യൂനതകളെ കുറിച്ച് പരാതി പറഞ്ഞതിൽ ഖേദം തോന്നി. നിരന്തരമായ ആക്രമണ പ്രത്യാക്രമണങ്ങൾക്കിടയിൽ ഇതിലപ്പുറം എന്തു ചെയ്യാൻ!  

ഭാഗ്യത്തിൻ്റെ ഏതോ തകിടം മറിച്ചിലിൽ പഹൽഗാമിലെ പുൽമേട്ടിലെത്തിയ 26 വിനോദ സഞ്ചാരികളുടെ രക്തം തെറിച്ചു വീണത് ഇന്നലെയാണ്. ഭീകരർ കൊന്നത് ഏതാനും വിനോദസഞ്ചാരികളെ മാത്രമല്ല. അതിജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു ജനതയെ മുഴുവനുമാണ്. അവർ ആഴത്തിൽ മുറിവേൽപ്പിച്ചത് ഒരോ ഭാരതീയനെയുമാണ്. മുറിവുണക്കിയേ മതിയാകൂ. പച്ചപ്പുൽമേട്ടിൽ ചിതറി വീണ രക്തപുഷ്പങ്ങളിൽ വീണലിഞ്ഞ സിന്ദൂരത്തിന് രാഷ്ട്രം പിന്നീട് ഓപറേഷൻ സിന്ദൂരിലൂടെ മറുപടി നല്കും.

യാത്ര തുടങ്ങുമ്പോൾ ഭാരതാംബയുടെ തിളങ്ങുന്ന മഞ്ഞു കിരീടമായിരുന്നു മനസ്സു നിറയെ. മടങ്ങുമ്പോൾ മനസ്സു വികാരത്തള്ളലിൽ നിറഞ്ഞു തുളുമ്പുന്നു. കശ്മീരിലെ 
താഴ് വരകളും മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളും സ്തൂപിതാഗ്രികളായ മരങ്ങളും പുൽമേടുകളും നദികളും തടാകവും പൂക്കളും കണ്ണും മനസ്സും നിറച്ചു. കശ്മീർ യാത്ര ഒരു സ്വപ്നമായിരുന്നു. ഭാഗ്യത്തിൻ്റെ ഏതോ അലകളിലൊഴുകി ആഗ്രഹിച്ചിരുന്നതെല്ലാം കാണുവാനും അനുഭവിക്കുവാനും യോഗമുണ്ടായി. 
വിമാനത്തിൽ ഇരുന്ന് ഹിമവാനെ നോക്കുമ്പോൾ മനസ്സ് മന്ത്രിച്ചു. ഈ ഹൈമവതഭൂമി നമ്മുടേതാണ്.  സ്വർഗ്ഗം പോലെ മനോഹരമായ കശ്മീർ നമ്മുടേതാണ്. നമ്മുടേത് മാത്രമാണ്. ചേർത്തു പിടിച്ചേ മതിയാകൂ ഏതു വിധേനയും. അക്രമികളെ തകർത്തേ മതിയാകൂ. നമുക്ക് വിജയിച്ചേ മതിയാകൂ.

പ്രീത രാജ്


 

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്