Posts

Showing posts from 2024

പുതുവത്സരാശംസകൾ 2025

Image
കാലത്തിൻ്റെ മഹാപ്രയാണത്തിൽ ഞാനെൻ്റെ കൊച്ചു തോണി തുഴഞ്ഞ് കൂടെ ഒഴുകി ഇതാ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു. ഇടയിലെവിടെയോ കൈ കുഴഞ്ഞെൻ്റെ തോണി മറിയാം. ഒരു കൊടുക്കാറ്റിൽ ആടിയുലത്തത് മുങ്ങിപ്പോവാം. ഒരു കൊച്ചു സുഷിരത്തിലൂടെ വെള്ളം കയറി ക്രമേണ അടിത്തട്ടിലടിയാം. അപ്പോഴും കാലം നിലക്കാത്ത പ്രയാണം തുടരും. പിന്നിട്ട വഴികളിൽ കൊടിയ വേനലുകൾ തപിപ്പിച്ചപ്പോൾ  വൃക്ഷങ്ങൾ ശീതളഛായ പരത്തി സാന്ത്വനിപ്പിച്ചിരുന്നു. കാറ്റിലുലഞ്ഞപ്പോൾ ആരൊക്കെയോ കൈകൾക്ക് ശക്തിയേകി കൂടെ തുഴഞ്ഞു. മഴ എൻ്റെ ക്ഷീണമകറ്റി. പൂമരങ്ങൾ പുഷ്പവൃഷ്ടി നടത്തി. ആമ്പലുകൾ എൻ്റെ വഴിയിൽ പൂത്താലമേന്തി. എനിക്കായി കിളികൾ പാട്ടുപാടുകയും സന്യാസിക്കൊക്കുകൾ  തപസ്സനുഷ്ഠിക്കുകയും ചെയ്തു. രാവിൻ്റെ ഇരുളിൽ ചന്ദ്രൻ നിലാവ് പരത്തി . ചന്ദ്രനുദിക്കാത്ത രാവുകളിൽ മിന്നാമിനുങ്ങുകൾ വഴി കാട്ടി. നക്ഷത്രങ്ങൾ എനിക്കു കാവലായി വാനിൽ മിന്നിത്തെളിഞ്ഞു.  ഇത്രയൊക്കെത്തന്നെ മതി എനിക്കീ തോണിയിലെൻ്റെ യാത്ര പൂർത്തിയാക്കാൻ. യാത്ര സഫലമാക്കാൻ ! ഏവർക്കും യാത്ര ആസ്വാദ്യകരമാവട്ടെ! പുതുവത്സരാശംസകൾ! പ്രീത രാജ്

ആത്രേയകം

Image
ആത്രേയകം ആർ. രാജശ്രീ പാഞ്ചാല രാജാവായ ദ്രുപദൻ്റെ കടിഞ്ഞൂൽ സന്താനമായിരുന്ന നിരമിത്രൻ  പിതാവിന് അഭിമാനമോ അഭിമതനോ ആയിരുന്നില്ല. പുരുഷൻ എന്തായിരിക്കണമെന്ന് മകൻ്റെ മുമ്പിൽ അവൻ്റെ അമ്മയുടെ മേൽ പ്രതികാരബുദ്ധിയോടെ പ്രയോഗിച്ചു കാണിച്ച വികല പിതൃജന്മമായിരുന്നു ആ പാഞ്ചാല രാജാവ്. പാഞ്ചാലത്തിൽ നിന്ന് ദുഃഖവും ഭയവും അപമാനവും പേറി ഓടിയ നിരമിത്രൻ മരുന്നു മണമുള്ള ആത്രേയകത്തിൽ അഭയം കണ്ടെത്തുന്നു. പാഞ്ചാലത്തിൻ്റെ വൈദ്യശാലയും ആയുധക്കളരിയും ശ്മശാനവുമായ ആത്രേയകം. നിരമിത്രൻ്റെ വീക്ഷണ കോണിലൂടെ മഹാഭാരതത്തിലെ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്ഷത്രിയ രാജനീതിയുടെ ക്രൂരതയും ഹൃദയശൂന്യതയും മറനീക്കി പുറത്തു വരുന്നു. ക്ഷത്രിയ കുടിലതയുടെ ബലിപീഠങ്ങളിൽ ഭീമപുത്രൻ ഘടോൽക്കചനും അർജ്ജുന പുത്രൻ ഇരാവാനും രക്തം ചിന്തുന്നത് കാണുന്നു. ഉന്നത വിഗ്രഹങ്ങൾ കാറ്റു പോയ ബലൂണുകൾ പോലെ ചുരുങ്ങുന്നു. പാർശ്വവത്കൃതരുടെ അതികായ വിഗ്രഹങ്ങൾ ഉയരുന്നു.    വ്യാസ ശിഷ്യനായ ജൈമിനിയുടെ ആഖ്യാനം എന്ന നിലയിലാണ് ആത്രേയകം എഴുതിയിരിക്കുന്നത്.  വ്യാസനും വൈശമ്പായനും വരെ ഉപജാപക്കാരുടെയും കഥാകാലക്ഷേപക്കാരുടെയും ഗണത്തിലേക്ക് മാറ്റി നിർത്തപ്പെ...

ലിവിംഗ് വിൽ

Image
 ലിവിംഗ് വിൽ His soul sat up. It met me. Those kinds of souls always do - the best ones. The ones who rise up and say "I know who you are and I am ready. Not that I want to go, of course, but I will come." Those souls are always light...." Markus Zusak, The Book Thief  മാതൃഭൂമി ദിനപ്പത്രത്തിലെ " ജീവിതാന്ത്യത്തിൽ എന്തിനീ ക്രൂരത"  എന്ന ഡോ. എം.ആർ രാജഗോപാൽ എഴുതിയ ലേഖനം വായിച്ചപ്പോൾ The Book Thief ലെ മേൽപറഞ്ഞ ഉദ്ധരണി ഓർത്തു പോയി. മരണം വന്നു വിളിച്ചാൽ അധികം കാത്തു നിർത്താതെ കൂടെ പോകാൻ കഴിയുന്നത് തന്നെയാണ് ഉത്തമം. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും വരാതിരിക്കാനാവില്ലല്ലോ എന്ന ഒരു രീതി.  മാർക്കസ് സുസാക്കിൻ്റെ ബുക്ക് തീഫിൻ്റെ കഥ പറയുന്ന മരണത്തിൻ്റെ ( Death   ആണ് ആ നോവലിൻ്റെ narrator ) അഭിപ്രായത്തിൽ അത്തരം ആത്മാക്കൾക്ക് ഭാരം കുറവായിരിക്കും.  പക്ഷെ, ഇക്കാലം അത് അത്യന്തം ദുഷ്കരം. പോകാമെന്ന് ആത്മാവ് വിചാരിച്ചാലും ഓക്സിജൻ സിലിണ്ടറിലും മറ്റു പല ആത്യന്താധുനിക ഉപകരണങ്ങളിലും നിന്നുത്ഭവിക്കുന്ന കുഴലുകളിൽ കുരുങ്ങിക്കിടക്കാനാവും പലർക്കും വിധി. വേണ്ടപ്പെട്ടവർക്കോ മരണത്...

ചില നാട്ടുകാര്യങ്ങൾ

Image
  ചില നാട്ടുകാര്യങ്ങൾ പല വിധ കാരണങ്ങളാൽ കുറച്ചു കാലമായി നാട്ടിലെത്തിയാൽ ഒന്നിനും നേരം കിട്ടാറില്ല. സ്വസ്ഥമായി ഒരു വാരാന്ത്യം തരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഉത്സവങ്ങൾക്കൊഴികെ ക്ഷേത്രങ്ങളോട് അകലം പാലിക്കുന്ന രാജ് കോഴിക്കോട് പോയതിനാൽ ക്ഷേത്ര ദർശനങ്ങളായിരുന്നു എൻ്റെ പ്രധാന പദ്ധതി. വള്ളുവനാടൻ പ്രകൃതി ഏറ്റവും ഭക്തിസാന്ദ്രമാവുന്നത് ഡിസംബർ- ജനുവരി മാസങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. വ്രതശുദ്ധിയുടെ നാളുകൾക്ക് അകമ്പടിയായി കുളിരും കാറ്റും മാമ്പൂവിൻ്റെ മണവും. വൃശ്ചികക്കാറ്റത്ര സജീവമായിട്ടില്ല ഇക്കുറി.  ശനിയാഴ്ച രാവിലെ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സതിച്ചെറിയമ്മയുടെ വീടിൻ്റെ ചെറിയ ഗേറ്റ് കടന്നാൽ ഇരുൾ വീണു കിടക്കുന്ന ഇടവഴിയിലേക്ക് കയറാം. ഇടവഴിയുടെ കുറച്ചു ഭാഗം ഈയിടെ നിരപ്പാക്കി വീതി കൂട്ടിയിട്ടുണ്ട്. കുറച്ചു ഭാഗം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്. പണി പകുതിയായപ്പോൾ നഗരസഭയുടെ പണം തീർന്നത്രെ. 'കയ്യിലൊരു വടി എടുത്തോ നായ്ക്കൂട്ടങ്ങളുണ്ടാവും' എന്നച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ അതൊക്കെ നിസ്സാരമായി തള്ളിയെങ്കിലും നായ്ക്കളുണ്ടോ, കല്ലിനടിയിൽ പാമ്പുണ്ടോ എന്നൊക്കെ നോക്കിയാണ് നടന്നത്. ഈയിടെയായി മ...

തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട

Image
  തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട ഒസ്ലോയിൽ നിന്ന് യാത്ര തുടങ്ങിയ ഡി എഫ് ഡി എസ് കപ്പലിൽ വടക്കൻ കടലിൻ്റെ തിരകൾ നുരയായി ചിതറി വീണു. സിൽജ സിംഫണിയേക്കാൾ വലുതാണ് കാബിൻ. കൂടുതൽ സൗകര്യപ്രദവുമായി തോന്നി. അത്താഴവും പ്രഭാത ഭക്ഷണവും വിഭവസമൃദ്ധം. കാവിയറും സുഷിയും മുതൽ ചിക്കൻ ടിക്ക മസാല വരെയുണ്ട് വൈവിധ്യം പകരാൻ.  കപ്പലിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്തയിൽ  തെർമൽസ് ഒക്കെ പാക്ക് ചെയ്തു. മൂന്നും നാലും ഡിഗ്രി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞവർക്ക് കോപ്പൻഹേഗനിലെ പതിമൂന്നും പതിന്നാലുമൊക്കെ എത്ര നിസ്സാരം എന്നായിരുന്നു അപ്പോൾ കരുതിയത്.  കോപൻഹേഗനിലെത്തുമ്പോൾ വെയിലും തണുപ്പുമായി സുഖകരമായ അന്തരീക്ഷമായിരുന്നു. സന്ദർശക പട്ടികയിലെ പ്രധാന ഇനമായ 'ലിറ്റിൽ മെർമെയ്ഡ്' ഇരിക്കുന്ന പരിസരത്ത് തിരക്കുണ്ടായിരുന്നു. ഏകയായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന പാവം മെർമെയ്ഡ്. ഒരു നാടോടിക്കഥയിലെ കഥാപാത്രമാണ് ലിറ്റിൽ മെർമെയ്ഡ്. ഒരു രാജകുമാരനെ പ്രണയിച്ച് മനുഷ്യ സ്ത്രീയായി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ച് അയാൾക്ക് വേണ്ടി സർവ്വം ത്യജിച്ചവൾ. പത്മരാജൻ്റെ ഗന്ധർവ്വനെപ്പോലെ. അ...

ഒരു വടക്കൻ വീഥി ഗാഥ

Image
ഒരു വടക്കൻ വീഥി ഗാഥ യൂറോപ്പിൻ്റെ വടക്കെ അറ്റത്താണ് നൊർവെ സ്ഥിതി ചെയ്യുന്നത്. വടക്കിൻ്റെ വീഥി ( Nothern Way) ആണ് ലോപിച്ച്  Norway ആയത്. ആർക്ടിക് സർക്കിളിനുള്ളിലുള്ള, രാജ്യത്തിൻ്റെ വടക്കെ അറ്റത്തെ സ്വാൽബാർഡ് (Svalbard archipelago) ദ്വീപസമൂഹത്തിൽ ഗ്രീഷ്മകാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. ശൈത്യകാലത്ത്  സൂര്യനെ കാണാൻ പറ്റാത്ത, ദിവസങ്ങളോളം നീണ്ട ധ്രുവരാത്രങ്ങളുമുണ്ട് അവിടെ. നീണ്ടു കിടക്കുന്ന നോർവെയുടെ തെക്കോട്ട് വരും തോറും പാതിരാ സൂര്യൻ്റെയും ധ്രുവരാത്രിയുടെയും ദൈർഘ്യം കുറയുന്നു, ജനസാന്ദ്രത കൂടുന്നു. വടക്ക് മനുഷ്യരേക്കാൾ കൂടുതൽ ധ്രുവകരടികളാണത്രെ. സ്റ്റോക്ഹോമിൽ  നിന്ന്  ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ അതിർത്തിയിലുള്ള ഒരിടത്ത് ശുചിമുറി സൗകര്യത്തിനായി നിർത്തി. ശുചിമുറി അത്ര ശുചിയല്ലായിരുന്നു എങ്കിലും  വാങ്ങണമെന്ന് വിചാരിച്ചിരുന്ന ഹെഡ് ബാൻഡ് അവിടത്തെ കടയിൽ നിന്ന് കിട്ടി. ഓസ്ലോയിലെത്തി  രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പരിസരം എത്ര മനോഹരമാണെന്ന് കണ്ടത്. ഇലകൾ വിരിച്ചിട്ട വലിയ...

നോബെലിൻ്റെ നാട്ടിൽ

Image
നോബെലിൻ്റെ നാട്ടിൽ വടക്കൻ യൂറോപ്പിലെ ഏറ്റവും വലുതും പ്രബലവുമായ രാജ്യമാണ് സ്വീഡൻ. ആയിരമാണ്ടിൽപരം നീണ്ട സ്വാശ്രയത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ചരിത്രമുണ്ട് സ്വീഡന് . അനേകം യുദ്ധങ്ങളിലൂടെ കടന്ന് ഇന്നിപ്പോൾ രാഷ്ട്രങ്ങളുടെ കലഹങ്ങളിൽ മാദ്ധ്യസ്ഥം വഹിച്ച് മനുഷ്യാവകാശങ്ങളുടെ വക്താക്കളായി നിലനിൽക്കാൻ ആ രാജ്യത്തെ  പ്രാപ്തരാക്കിയതും ആ സ്വാതന്ത്ര്യത്തിൻ്റെ പിൻബലമാണ്.   കപ്പലിലെ രാജകീയമായ പ്രഭാത ഭക്ഷണത്തിന്  ശേഷം  സ്റ്റോക്ക്ഹോമിൽ ഇറങ്ങിയപ്പോൾ പത്തുമണിയായിരുന്നു. മനോഹരമായ വലിയൊരു മെട്രോപൊളിസ് ആണ് സ്റ്റോക്ക്ഹോം.  അവിടെ പ്രകൃതി ശിശിര നൃത്തത്തിൻ്റെ മംഗളം ആടിത്തുടങ്ങിയിരുന്നു.  സ്വീഡൻ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കാദ്യം എത്തുന്നത് സ്റ്റീഗ് ലാർസ്സൻ്റെ ' ദ് ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുള്ള ചുറ്റുപാടുകളും കഥാപാത്രങ്ങളുമാണ്. സ്റ്റോക്ക്ഹോഹോമിലൂടെ ബസ്സിൽ സഞ്ചരിക്കുമ്പോൾ ആ കഥാപാത്രങ്ങളെ വെറുതെ തിരഞ്ഞു. മൈക്കൽ ബ്ലോംക്വിസ്റ്റിനെ പലയിടത്തും കണ്ടുമുട്ടി. പക്ഷെ ലിസ്ബത്ത് സലാൻഡർ പിടി തരാതെ മറഞ്ഞു തന്നെ നിന്നു. സ്വീഡനിൽ ഭരണകാര്യങ്ങൾ നി...

സന്തോഷത്തിൻ്റെ നാട്ടിൽ

Image
സന്തോഷത്തിന്റെ നാട്ടിൽ ഫിൻലൻഡിൻ്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ എത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയരുന്നു. അതുകൊണ്ടുതന്നെ സന്തോഷ സൂചികയിൽ മുൻപിൽ നിൽക്കുന്ന ഫിൻലൻഡിലെ സന്തോഷം തുളുമ്പുന്ന മുഖങ്ങളൊന്നും അന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല.  ഭക്ഷണം പറഞ്ഞിരിക്കുന്ന റെസ്റ്റോറൻ്റിൽ എത്തിയപ്പോൾ വൈകിയിരുന്നു. ഒരു സ്ത്രീയും ഒരു പയ്യനുമായിരുന്നു സ്റ്റാഫായി അവിടെ ഉണ്ടായിരുന്നത്.  ടൂറിസ്റ്റുകൾ ആയതു കൊണ്ടും നേരത്തെ പറഞ്ഞതു കൊണ്ടും മാത്രമാണ് ജോലി സമയം കഴിഞ്ഞുള്ള ഈ ത്യാഗം ചെയ്യുന്നതത്രെ. സൂപ്പ് കഴിഞ്ഞ് മെയിൻ കോഴ്സിലേക്കെത്തേണ്ട താമസം പയ്യൻ വന്ന് സൂപ്പ് പോട്ട് എടുത്തു മാറ്റട്ടേ എന്ന് ചോദിച്ച് എടുത്തു കൊണ്ട് പോയി. അടുത്ത നിമിഷം ഒരു ബാക്ക്പാക്കും തൂക്കി അവനിറങ്ങിപ്പോയി. സന്തോഷം വരുന്ന ഒരു വഴി പിടി കിട്ടി; ഉപഭോക്താവല്ല അവനവൻ തന്നെ രാജാവ്.  ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലേറ്റുകളും കത്തിയും മുള്ളുമൊക്കെ പ്രത്യേകം സ്ഥലത്ത് ഉപഭോക്താവ് തന്നെ കൊണ്ടു വയ്ക്കണം. ഗ്രൂപ്പിലെ ചിലർക്ക് അതത്ര പിടിച്ചില്ല. ചില മുറുമുറുപ്പുകൾ അവിടവിടെ കേട്ടു. നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോരുത്തരും അവനവൻ്റെ പ...

എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത്

Image
എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത് ഹെസ്റ്റിയ ഹോട്ടൽ യൂറോപ്പയിൽ നിന്ന് പ്രാതൽ കഴിച്ച് ചെക്ക് ഔട്ട് ചെയ്ത് എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ എന്ന തുറമുഖ പട്ടണം കാണാനിറങ്ങി. ലിത്വാനിയയുടെയും ലാറ്റ് വിയയുടെയും ചരിത്ര കഥകൾ തന്നെയാണ് ഏറെക്കുറെ എസ്റ്റോണിയക്കും പറയാനുള്ളത്. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങൾ , കൈമാറ്റങ്ങൾ ,അടിച്ചമർത്തലുകൾ ഒക്കെ അനുഭവിച്ചവരാണ് എസ്റ്റോണിയൻ ജനതയും. ടാലിനിൽ പക്ഷെ ആ ഗതകാലസ്മൃതികളുടെ ആഘാതം അത്ര പ്രകടമായിരുന്നില്ല. തദ്ദേശീയർ ആകെ ജനസംഖ്യയുടെ പകുതിയോളം മാത്രം ഉള്ളതു കൊണ്ടാവാം. പകുതിയോളം പേർ മതങ്ങളിൽ വിശ്വസിക്കുന്നില്ല. ധാരാളം പള്ളികൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നുണ്ടവിടെ. ഒരിടത്ത് രണ്ടു കന്യാസ്ത്രീകൾ മാത്രമുള്ള ഒരു കോൺവൻ്റ് കാണിച്ചു തന്നു ഞങ്ങളുടെ  ഗൈഡ്. ഒരു ഐറിഷ്കാരിയും ഒരു ഇന്ത്യക്കാരിയും. ഇന്ത്യൻ മിക്കവാറും മലയാളിയായിരിക്കും എന്ന് ഊഹിച്ചു. ഒരു പക്ഷെ പ്രകൃതിയുടെ  ദ്രുതതാളത്തിലുള്ള ശിശിരനടനത്തിന് സൂര്യകിരണങ്ങൾ ഒരുക്കിയ വെളിച്ച വിന്യാസത്തിൻ്റെ മാസ്മരികതയിൽ  ചരിത്രത്തിൻ്റെ അത്തരം രേഖപ്പെടുത്തലുകൾ ശ്രദ്ധിക്കാതെ പോയതുമാവാം . വർണ്ണ മേലാപ്പും അലസമായി വീ...

റിഗയിലെ ശിൽപസൗധങ്ങൾ

Image
റിഗയിലെ ശിൽപസൗധങ്ങൾ പ്രഭാത ഭക്ഷണത്തിന് ശേഷം വിൽനിയസിൽ നിന്ന് ലാറ്റ് വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് പുറപ്പെട്ടു. മറ്റു രണ്ടു ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയക്കും എസ്റ്റോണിയക്കും ഇടയിലാണ് ലാറ്റ് വിയയുടെ സ്ഥാനം. നീണ്ട യാത്രക്ക് ഇടയിൽ ലിത്വാനിയയിലെ തന്നെ രണ്ടു സ്ഥലങ്ങൾ കൂടി കാണാനുണ്ട്.  ഹിൽ ഓഫ് ക്രോസ്സസ് ആണ് ആദ്യത്തെ ലക്ഷ്യം. ഒരു പ്രധാന കത്തോലിക്കാ തീർത്ഥാടന കേന്ദ്രമാണ് അവിടം. ഒരു കൊച്ചു കുന്നിൻ്റെ മുകളിലും ചരിവുകളിലും ചുറ്റുപാടുമായി രണ്ടു ലക്ഷത്തിലധികം കുരിശുകൾ.  മാർപ്പാപ്പ വന്നപ്പോൾ ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം അവിടെ  നിലനിർത്തിയിരിക്കുന്നു. കുന്നിലേക്കുള്ള നടപ്പാത ഒരു വീതിയുള്ള വയൽ വരമ്പ് പോലെ. പാതയുടെ തുടക്കത്തിൽ കുരിശും സുവനീറുകളും വിൽക്കുന്ന കടകളുണ്ട്.  ഞങ്ങളുടെ പുറകിലായി സാമാന്യം വലിയ ഒരു കുരിശു ചുമന്ന് ഒരു സംഘം തീർത്ഥാടകർ വരുന്നുണ്ടായിരുന്നു. ഒരു കുരിശ് വാങ്ങി സ്ഥാപിക്കാമായിരുന്നെന്ന് തോന്നി അവിടെ എത്തിയപ്പോൾ. അതിനൊരു അടയാളപ്പെടുത്തലിൻ്റെ സുഖമുണ്ടാകുമായിരുന്നു.  ഹിൽ ഓഫ് ക്രോസ്സസിലേക്ക് വരുമ്പോൾ വഴി തെറ്റി ഒരു മണിക്കൂറോളം നഷ്ടപ്പെട്ടിരുന്നു. അടുത്ത ...

ലിത്വാനിയ - കുരിശിൻ്റെ നാട്

Image
ലിത്വാനിയ- കുരിശിൻ്റെ നാട് വാഴ്സൊയിൽ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വിൽനിയസിലേക്ക്  പുറപ്പെട്ടു. രാവിലെ അധികം പരീക്ഷണത്തിനൊന്നും നിൽക്കാതെ  ബ്രഡ്, ജാം , മുട്ട, ഫ്രൂട്ട്സ് , ജ്യൂസ് എന്ന സ്ഥിരം രീതിയിൽ പോയതിനാൽ വിശേഷാൽ വിഭവങ്ങളൊന്നും നോക്കിയില്ല. അൺപാക്കിംഗ്- റീപാക്കിംഗ് പരിപാടി ഉള്ളതിനാൽ അധികം സമയവുമില്ല.  വിൽനിയസിലേക്ക്  500 കിലോമീറ്ററിലധികം ദൂരമുണ്ട്. അഞ്ചാറ് മണിക്കൂർ  നീണ്ട യാത്രയാണ്. സ്വയം പരിചയപ്പെടുത്തലും സംവാദങ്ങളും തമാശകളുമായി ഞങ്ങൾ യാത്രയുടെ വിരസതയകറ്റി. പുറം കാഴ്ചകളിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ലായിരുന്നു. വിളഞ്ഞു കിടക്കുന്ന വയലുകളും കൃഷിത്തോട്ടങ്ങളും എനിക്കേറെ പ്രിയപ്പെട്ട കാഴ്ചകളാണ്. അത്തരം മനോഹരദൃശ്യങ്ങളൊന്നും കണ്ടില്ല. അധികം ജീവജാലങ്ങളെയും കണ്ടില്ല. ഒരു പക്ഷെ ശൈത്യകാല മുന്നൊരുക്കങ്ങളായി വിളവെടുപ്പെല്ലാം കഴിഞ്ഞു കാണും. പക്ഷികൾ ദേശാടനം  തുടങ്ങിക്കാണുമായിരിക്കാം. വാഴ്സൊയിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു ചില്ലു ജാലകത്തിൽ നിറയെ കറുത്ത പക്ഷികളെ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടിരുന്നു. അതേതെങ്കിലും വിശ്വാസത്തിൻ്റെ ഭാഗമാണോ എന്ന് ഗൈ...

വാഴ്സൊ, പോളണ്ട്

Image
വാഴ്സൊ, പോളണ്ട് ഒക്ടോബർ എട്ടിനാണ് ഞങ്ങളുടെ ഇരുപത്തെട്ടംഗ സംഘം വാഴ്സൊയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലെത്തി അവിടെ നിന്ന്  ഖത്തർ എയർവേയ്സിൻ്റെ  തന്നെ മറ്റൊരു വിമാനത്തിൽ വാഴ്സൊയിൽ പറന്നിറങ്ങി , കാത്തു നിന്നിരുന്ന ബസിൽ നേരെ ഹോട്ടലിലേക്ക് പോയി. ചെന്നപാടെ ഒരു വലിയ ബർഗറും ഫ്രഞ്ച് ഫ്രൈസും സാലഡും മുമ്പിലെത്തി. വിമാനത്തിൽ നിന്ന് തന്നെ അത്യാവശ്യം ഭക്ഷണം കഴിച്ചതു കൊണ്ടാണോ  എന്നറിയില്ല, ബർഗർ ഒരു കൊച്ചു കുന്നു പോലെ തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഒരെണ്ണം മതി എന്നു തീരുമാനിച്ചു. അതു തന്നെ തീർക്കാൻ ബുദ്ധിമുട്ടായിരുന്നു.  പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് ചിരിയുണർത്തുമെങ്കിലും പോളണ്ട് എന്ന് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് വേദിയായ നാസി കോൺസൻട്രേഷൻ ക്യാമ്പുകളാണ്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നാസി ക്രൂരതയും ഇരകളുടെ ദൈന്യതയും മനസ്സിലേക്കെത്തി.   കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പുകൾ ക്രാക്കോവ് എന്ന പോളണ്ട് നഗരത്തി നടുത്താണ്. വാഴ്സോ , ബാൾട്ടിക്...

പ്രകൃതിയുടെ നിറഭേദങ്ങൾ

Image
ഒരു മാസത്തോളം മൂന്നു വയസ്സിൻ്റെ വിശാല ലോകത്തിൽ മുഴുകിപ്പോയിരുന്നു. അവിടെ കൈ പിടിച്ചു നടത്തിയിരുന്ന കുഞ്ഞിപ്പാപ്പു അവളുടെ ബഹ്‌റൈനിലേക്ക് മടങ്ങിപ്പോയപ്പോൾ  മുതിർന്നവളുടെ പ്രാരാബ്ധങ്ങളിലേക്കുള്ള മടക്കയാത്രക്ക് വഴിയറിയാതെ ഉഴറിപ്പോയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന യൂറോപ്പ് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് ആശ്വാസം. ഈ യാത്ര മൂന്നിൽ നിന്ന് അമ്പത്തേഴിലേക്കുള്ള മാറ്റം സുഗമമാക്കുമായിരിക്കും എന്ന് കരുതിയിരുന്നു.  ഉത്തരധ്രുവത്തിന് കുറച്ചു താഴെ കിടക്കുന്ന നോർഡിക്- ബാൾട്ടിക് രാജ്യങ്ങൾ. അവിടെ പ്രകൃതിക്ക് മറ്റൊരു ഭാവമാണ്,  വർണ്ണമാണ്. പ്രകൃതി എന്ന പ്രഗത്ഭ നർത്തകിയുടെ കടുത്ത ആരാധികയായ എനിക്ക് അവളുടെ മനോഹരമായ ലാസ്യഭാവങ്ങളിലും അംഗചലനങ്ങളിലും മുഴുകണമായിരുന്നു. യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെ ആയിരുന്നു. ഒക്ടോബർ എട്ടിന് പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സോയിൽ എത്തി  ലിത്വാനിയ, ലാറ്റ്വിയ , എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലൂടെ , ഫിൻലാൻ്റ് , സ്വീഡൻ , നോർവേ , ഡെൻമാർക് എന്നീ നോർഡിക് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവളുടെ നൃത്തം മതിയാവോളം ആസ്വദിച്ചു. ലിത്വാനിയയിൽ ചമയങ്ങൾ അണിഞ്ഞ് ല...

തെറിച്ചവൾ

Image
തെറിച്ചവൾ രാത്രിമഴയിൽ കുതിർന്നാർദ്രമായൊരു പുലരിയിൽ  കാർമുകിലിൻ പുറകിലൊളിച്ചിരുന്നു ബാലസൂര്യൻ.. തെല്ലു പുറമെ കാണായ വസ്ത്രാഞ്ചലം കണ്ടൂറിച്ചിരിച്ചു ഞാൻ നിൽക്കവേ.. തെല്ലു താഴെയായെന്നെപ്പോലതു  നോക്കി നിൽക്കുകയാണവൾ .. അവൾ, ഒരു മഞ്ഞക്കോളാമ്പിക്കൊമ്പ് നീണ്ടു മെലിഞ്ഞ തണ്ടിൽ  തുമ്പത്തഞ്ചാറിലകളുള്ളോൾ.. ബാൽക്കണിപ്പൂന്തോപ്പിൽ ശാഖാ നിറവായ് നിൽപ്പുണ്ട് തെച്ചിയും ചെമ്പരത്തിയും നന്ത്യാർവട്ടവും പിച്ചിയും  മുല്ലവള്ളിയും കറിവേപ്പും സൺഷേഡിനപ്പുറമൊരു ശിഖരം പോലും പോയിട്ടില്ലിന്നേവരെ ഇവൾ മാത്രമെന്തേ കൂട്ടം തെറ്റി ദൂരേക്ക് തലനീട്ടുവാൻ?.. കോളാമ്പിച്ചെടി ശാസിച്ചു കാണുമോ? "കണ്ടില്ലേ മറ്റു ശിഖരങ്ങൾ  കൂട്ടം തെറ്റി നീ മാത്രമെന്തിങ്ങനെ? ഇല കൊഴിഞ്ഞ് കോലം കെട്ട്  അടക്കമില്ലാതാടുന്നതെന്തു നീ ?" " നന്നായി വളരുവാൻ ശുഷ്കമാം ശാഖകളറുത്തു മാറ്റണം " യുട്യൂബ് പകർന്ന വിജ്ഞാനമോർത്തു ഞാൻ എന്നാലതങ്ങനെ തന്നെന്നുറച്ചു അപ്പോൾ ... അനാവൃതമായ തുടുത്ത  സൂര്യമുഖത്തിൻ വർണ്ണം  തോണ്ടിയെടുത്തവൾ കണ്ടുപിടിച്ചെന്നിളകിച്ചിരിച്ചു.. പിന്നീടെപ്പോഴോ കണ്ടു, നിത്യസന്ദർശകരായ കുഞ്ഞിക്കിളികളിലൊന്നിനെയവൾ ആല...

ഒതപ്പ്

Image
ഒതപ്പ് സാറാ ജോസഫ് സ്വന്തം താൽപര്യത്തോടെ തന്നെയാണ് ചണ്ണേരെ വർക്കിമാഷുടെ മകൾ മർഗലീത്ത തിരുവസ്ത്രം സ്വീകരിച്ചത്. പക്ഷെ ഉടലിൻ്റെ കാമനകളെ പാടെ തിരസ്കരിച്ചു കൊണ്ട് ആത്മാവിൻ്റെ ആനന്ദം കണ്ടെത്താനാവാതെ അവൾ ഉഴറി. ഒടുവിൽ തിരഞ്ഞെടുപ്പിൻ്റെ രാത്രി മുഴുവൻ വേണോ വേണ്ടയോ എന്ന് പെൻഡുലം പോലെ ആടുന്ന മനസ്സുമായി ഔദ്യോഗിക വസ്ത്രത്തോടെ കഴിച്ചു കൂട്ടി. മഠത്തിലെ ചാപ്പലിൽ ആദ്യത്തെ മണിയടിച്ചപ്പോൾ വസ്ത്രമഴിച്ചു. വസ്ത്രമല്ല, ഒരാളെ നിർവ്വചിക്കുന്നതെന്ന വെളിപാടോടെ പുറത്തു കടന്നു.  കായ പഴുക്കയിടുന്ന കുണ്ടിലsച്ച് സഹോദരൻമാരും ഇങ്ങനെ ഒരു മകളില്ലെന്ന് അമ്മയും അസഭ്യ വർഷം കൊണ്ട് നാട്ടുകാരും ശിക്ഷിച്ചപ്പോഴും മർഗലീത്തക്ക് പാപബോധം തെല്ലും ഉണ്ടായിരുന്നില്ല. എങ്കിലും മുന്നോട്ടുള്ള വഴി വ്യക്തമായിരുന്നില്ല.  റോയ് ഫ്രാൻസിസ് കരീക്കൻ്റെ സ്ഥിതി അതായിരുന്നില്ല. മർഗലീത്തയോടുള്ള പ്രണയത്താൽ വസ്ത്രമുപേക്ഷിച്ചെങ്കിലും പാപഭാരത്താൽ അയാൾ വലഞ്ഞു. നാടുവിട്ട് ഏതോ പള്ളിയുടെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ അഭയം കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.  ഫാ. അഗസ്റ്റിൻ എന്ന പട്ടിപ്പുണ്യാളൻ്...

മായാമന്ദിരം

Image
മായാമന്ദിരം ( The Palace of Illusions) ചിത്ര ബാനർജി ദിവാകരുണി വിവർത്തനം കെ. ടി. രാധാകൃഷ്ണൻ മഹാഭാരതം ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് മായാ മന്ദിരത്തിൽ. അഗ്നിപുത്രിയായ ദ്രുപദ നന്ദിനി.  ധൃഷ്ടദ്യുമ്നൻ്റെ  ജീവാംശമായ സഹോദരി. സാക്ഷാൽ കൃഷ്ണൻ്റെ സഖി. അഞ്ചു വീരയോദ്ധാക്കളുടെ പ്രിയപത്നി. കടിഞ്ഞാണില്ലാത്ത മനസ്സെന്ന കുതിരപ്പുറത്തേറി അവൾ നിഗൂഢ പാതകളിലൂടെ സാഹസിക യാത്രകൾ നടത്തി. സ്നേഹത്തിന് വേണ്ടി ഉഴറി നടന്നു. അവിടെയെല്ലാം സൂര്യപുത്രൻ്റെ സ്നേഹമസൃണമായ നയനങ്ങൾ അവളെ പിന്തുടർന്നു. മയനിർമ്മിതമായ മായാമന്ദിരത്തിൽ ജീവിച്ച വർഷങ്ങളായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. കൈവിട്ടു പോയ മായാമന്ദിരത്തിൻ്റെ സ്മരണകളും അപമാനഭാരത്തോടൊപ്പം അവൾ ചേർത്തു വച്ചു. പ്രതികാര ദാഹിയായി അവൾ തൻ്റെ ഭർത്താക്കന്മാരെ ഒരു നിമിഷം പോലും പ്രതികാര ചിന്തയിൽ നിന്ന് മാറാനനുവദിച്ചില്ല. ജട പിടിച്ച് വിടർത്തിയിട്ട മുടിയിൽ അവൾ ദിവസസേന പ്രതികാരം വാരി വിതറി. ഹിമവാൻ്റെ മടിയിൽ മഞ്ഞിൽ പുതഞ്ഞ് ഏകയായി മരണം പുൽകുന്നതിന് മുമ്പ് പ്രതികാരത്തിൻ്റെ അർത്ഥശൂന്യതയും കാമ്പില്യത്തിലെ ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത കൊട്ടാരത്ത...

കുറുമ്പിക്കൊമ്പും കുഞ്ഞിക്കിളികളും

Image
രാത്രിമഴയിൽ കുതിർന്നൊരു പുലരിയിലാണ് ഞാൻ സൺഷേഡിന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന മഞ്ഞക്കോളാമ്പിക്കൊമ്പ് കണ്ടത്. ഇലകൾ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു. തുമ്പത്ത് മാത്രം അഞ്ചാറിലകളുണ്ട്.  സാധാരണ എൻ്റെ ബാൽക്കണിത്തോട്ടത്തിൽ പടർന്നു നിൽക്കുന്ന ചെടിക്കൊമ്പുകളൊന്നും സൺഷേഡിനപ്പുറം പോകാറില്ല . ബിൽഡിംഗ് ഡിസൈനിൻ്റെ ഭാഗമായി സാമാന്യം വീതിയുള്ള സൺഷേഡാണ് ഞങ്ങളുടെ ബാൽക്കണിക്ക് മേലെ. പ്രാവ് വലയ്ക്ക് പുറത്തേക്ക് തലനീട്ടിയാലും വല്ലാതങ്ങ് ദൂരേക്ക് പോകാറില്ല, ചെമ്പരത്തിയും പിച്ചിയും നന്ത്യാർവട്ടവും എന്തിന്, കറിവേപ്പു പോലും. പൂക്കളിറുക്കാനും തലപ്പ് നുള്ളിയെടുക്കാനും കയ്യെത്തും ദൂരത്ത് പുഞ്ചിരി തൂകിക്കൊണ്ട് നിലയുറപ്പിക്കലാണ് പതിവ്. ആരോഗ്യമില്ലാതെ നീണ്ടു നിൽക്കുന്ന കൊമ്പുകൾ മുറിച്ചു കളഞ്ഞാലേ ചെടി  നന്നാവൂ എന്ന യുട്യൂബ് ആർജ്ജിത വിജ്ഞാനം പ്രായോഗികമാക്കുന്നത് വൈകീട്ടേക്ക്  മാറ്റി വച്ച് മറ്റു പണികളിൽ വ്യാപൃതയായി. ഇടയിലെപ്പോഴോ നോക്കിയപ്പോൾ സ്ഥിരം സന്ദർശകരായ കുഞ്ഞിക്കിളികൾ ആ കുറുമ്പിക്കൊമ്പിലിരുന്നൂഞ്ഞാലാടുന്നു. കുറെക്കാലമായി ഇവിടെ കൂടുവയ്ക്കാനായി നീളൻ പുൽക്കൊടികളും നാരുകളും കൊണ്ട് വരുന്ന ...

മ്ലേച്ഛൻ

Image
മ്ലേച്ഛൻ സച്ചിൻദേവ് നിരന്തരമായ പരിഹാസങ്ങളും ചീത്ത പറച്ചിലും വീട്ടിലുയരുന്ന ആക്രോശങ്ങളും പൊട്ടിത്തെറികളും എല്ലാമെല്ലാം കുഞ്ഞു ഹൃദയങ്ങളിൽ കോറിയിടുന്നത് ആഴമുള്ള മുറിവുകളും ചതവുകളുമാണ്. അത്തരം കുഞ്ഞു മുറിപ്പാടുകളുടെ കഥകളാണ് മ്ലേച്ഛനിലുള്ളത്.  കരുതലിൻ്റെ സ്നേഹ ലേപനം  മുറിവുകളുണക്കുമെന്നും സ്നേഹമസൃണമായ ഇടപെടലുകൾ കുരുന്നുകൾക്ക് പിടിവള്ളിയാവുമെന്നും കൂടി പറഞ്ഞുവയ്ക്കുന്നു, എഴുത്തുകാരൻ.  കുട്ടികളുടെ സംഭാഷണങ്ങളിലൂടെയും മാനസികവ്യാപാരങ്ങളിലൂടെയും സഞ്ചരിക്കുന്നത് കൊണ്ടാവാം നാടൻ തൃശൂർ സംസാര ഭാഷയാണ് മ്ലേച്ഛനിൽ. മ്ലേച്ഛനിലെ ഒമ്പത് ബാലന്മാരും നമുക്ക് ചുറ്റും ഉണ്ട്. മ്ലേച്ഛൻമാർക്ക് ആത്മ പരിശോധനക്ക്  വഴിയൊരുക്കട്ടെ 'മ്ലേച്ഛൻ ' എന്ന്  ആശംസിക്കുന്നു. പ്രീത രാജ്

നിത്യ പ്രണയിനി

Image
വറുതിയിൽ നീറിപ്പുകഞ്ഞാലും  ഇട്ടിട്ട് പോയവനെ പഴിക്കാതെ  കാത്തിരിക്കുന്നു, അവൾ- നിത്യ പ്രണയിനിയാം ഭൂമി.. അവൻ, വന്നൊന്നു തൊടുന്ന വേളയിൽ പരിതാപം മറന്നവളുണരുകയായി. അവനോ, ലുബ്ധൻ്റെ ഭിക്ഷ പോലിത്തിരി സ്നേഹം തൂവി പൊയ്ക്കളയുന്നു.  എങ്കിലും തരളിതയാവുന്നവൾ.. വന്നല്ലോ! തൊട്ടല്ലോ! അതു മതി!  പ്രളയമായ് വന്നവൻ പ്രഹരിച്ചാലും മദ്യപന്റെ ഗൃഹിണിയെപ്പോലെ ധീരത നടിച്ച്, ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടിയെടുത്തുവെച്ച് പിന്നെയുമവനെ കാത്തിരിക്കുന്നു നിത്യ പ്രണയിനിയാമവൾ, ഭൂമി... പ്രീത രാജ്

കൊന്നപ്പൂ

Image
വിഷുത്തലേന്ന് ലേശം കൊന്നപ്പൂ കിട്ട്വോന്ന് നോക്കീട്ട് വരാമെന്ന് സാവിത്രിയോട് പറഞ്ഞ് രാഘവേട്ടൻ ഇറങ്ങി. ഇത്ര ഗതികേടുണ്ടാവാറില്ല. മുറ്റത്തെ കൊന്നമരം നിറയെ പൂവണിയാറുണ്ട് വിഷുവിന്. ഇത്തവണ നേരത്തെ പൂവെല്ലാം കൊഴിഞ്ഞു പോയി. വിഷുവായപ്പോൾ തുഞ്ചത്ത് ഒന്നു രണ്ടു കുലയുണ്ട്.  പൂവിൽപ്പന കണ്ടപ്പോൾ കാർ കുറച്ചു മുമ്പിലായി നിർത്തി തിരിച്ചു നടന്നു . കാർ കണ്ടാൽ വില കൂട്ടിയാലോ! അതെല്ലാം പഴയ കഥയാണെന്ന് രാഘവേട്ടന് ഇപ്പോഴും ബോദ്ധ്യായിട്ടില്ല. വില കേട്ട് ഞെട്ടിപ്പോയി അദ്ദേഹം. ഒരു കുലക്ക് നൂറു രൂപ. " ശിവനേ" എന്നു വിളിച്ചു പോയി രാഘവേട്ടൻ. "പൂകിട്ടാനില്ല സാറേ" എന്ന് വിൽപ്പനക്കാരൻ്റെ ന്യായീകരണം. കുറച്ചു മാറി മറ്റൊരു കൂട്ടരുണ്ട്. അതൊന്നു നോക്കാമെന്ന് കരുതി പൊരിവെയിലിൽ കുറച്ചു നടന്നു.  മുപ്പതു രൂപയേ വിലയുള്ളൂ,   പക്ഷെ മുഴുവൻ വാടിയ പൂക്കൾ. തലേന്ന് ഇറുത്തു വച്ചവയായിരിക്കും. വാടിയ പൂ കണി കാണാൻ വയ്യ.  ടൗണിലെത്തിയപ്പോൾ കണ്ട കാഴ്ച! കടയായ കടയൊക്കെ കുരുത്തോല കെട്ടിയ പോലെ കൊന്നപ്പൂ തോരണം തൂക്കിയിരിക്കുന്നു. കെട്ടു കണക്കിന് അകത്തുമുണ്ട് . ഇത്രേം പൂക്കളിവിടെ ഉണ്ടായിട്ടാണോ ഇത്രയും അലഞ്ഞതെന്ന് അ...

ആൽഫ

ആൽഫ ടി.ഡി. രാമകൃഷ്ണൻ ഭ്രമയുഗം കണ്ടപ്പോൾ സിദ്ധാർത്ഥ് ഭരതൻ്റെ പാചകക്കാരൻ എന്താണുണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്നു. വലിയ കഷ്ണങ്ങളായി എതോ മാംസവും കൂട്ടിവച്ചിരിക്കുന്ന വേരുകളും മറ്റെന്തൊക്കെയോ ചേർത്തുണ്ടാക്കുന്ന,  കറിയാണോ സൂപ്പാണോ എന്നറിയാത്ത സാധനവും വലിയ കിഴങ്ങ് കഷ്ണങ്ങളും എല്ലാം മറ്റു രണ്ടു പേർ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ആൽഫ വായിച്ച് കഴിഞ്ഞിട്ട് ഏതാണ്ടതേ മാനസികാവസ്ഥ. എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പതിമൂന്ന് കഥാപാത്രങ്ങളെയും വിവരിക്കുന്നുണ്ട്. പക്ഷെ കഥ വികസിക്കുമ്പോൾ ആരാ എന്താ എന്നൊന്നും പിടികിട്ടാത്ത പോലെ. അതൊട്ടു പ്രസക്തവുമല്ല എന്നതാണ് സത്യം.  ഉപലേന്ദു ചാറ്റർജിയുടെ ശരിയായ ലക്ഷ്യം പോലും അവ്യക്തം. മറ്റു ശാസ്ത്ര ശാഖകളിലേത് പോലെ നരവംശശാസ്ത്ര ഗവേഷണങ്ങളും സ്വയം പരീക്ഷിച്ചറിയണം എന്ന മോഹം? സ്വയം പരീക്ഷണമൃഗമായി ചരിത്രത്തിൻ്റെ താളുകളിൽ കയറിപ്പറ്റാനുള്ള ശ്രമം? പ്രധാനമന്ത്രി ഏൽപ്പിച്ച ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴി?  വ്യക്തമായത് താഴെ പറയുന്ന മൂന്നു കാര്യങ്ങൾ മാത്രം.  പരിപൂർണ്ണ സ്വാതന്ത്യം ഒരു മിഥ്യയാണ്.  സംസ്കൃത സമൂഹത്തിൽ മാത്രമേ പെണ്ണിന് അൽപമെങ്കിലും...