Posts

2021

Image
ഉയിർത്തെഴുന്നേൽപിന്റേതാകട്ടെ 2021 !! വീണ്ടെടുക്കലിന്റേതാകട്ടെ !! നഷ്ടപ്പെട്ട വലുതും ചെറുതുമായ സന്തോഷങ്ങളെല്ലാം തിരിച്ചു വരട്ടെ !! ആലിംഗനത്തിന്റെ ഊഷ്മളതയും കൈകോർക്കലിന്റെ ആനന്ദവും ഒത്തുചേരലുകളുടെ ആഹ്ളാദവും യാത്രകളുടെ മാസ്മരികതയും .. രംഗവേദികളിലെ നൂപുര ധ്വനികളും  ഉത്സവ പറമ്പുകളിലെ ആൾക്കൂട്ടങ്ങളും  മേള ഘോഷങ്ങളും വർണക്കാഴ്ചകളും എല്ലാം എല്ലാം തിരിച്ചു  വരട്ടെ!! പുതുവത്സര പ്രതിജ്ഞ ഒന്നു മാത്രം... ജീവിതമാം ചില്ലു കോപ്പയിലെ മധു  വൃഥാ ബാഷ്പീകരിച്ച് പോകാതെ .. ഒരോ തുള്ളിയും ആസ്വദിക്കുക..  താഴെ വീണുടയാൻ പോകുന്ന മറ്റൊരു പാനപാത്രം സാധ്യമെങ്കിൽ താങ്ങിക്കൊൾക.!  🎶Jhoom le has bol le pyaari agar hai zindagi, saans ke bas ek jhonke ka safar hai zindagi🎶 ശ്വാസത്തിന്റെ ഒരു കുഞ്ഞല മാത്രമല്ലോ ജീവിതം...  പ്രീത രാജ്  

നിള

Image
കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ജീവിതം  ഇഴയുന്ന കാലത്ത് ആകെ ആശ്വാസം എല്ലാ മാസവും ഷൊർണൂരിലേക്കും കോഴിക്കോട്ടേക്കും അച്ഛനമ്മമാരെ കാണാനുള്ള യാത്രകളാണ്. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം എത്തുമ്പോൾ തന്നെ നാടെത്തി എന്ന തോന്നലാണ് . പാലത്തിൽ കയറിയാൽ രണ്ടു പുറവും നോക്കാതെ വയ്യ. പുഴയിൽ വെള്ളമുണ്ടോ എന്ന  പകുതി ആത്മഗതമായ ചോദ്യം ഒരു ശീലമായിക്കഴിഞ്ഞു. നിള വെറുമൊരു നദിയല്ലല്ലോ. കുടിനീരായും സർഗ്ഗധാരയായും തലമുറകളെ അമൃതൂട്ടിയവൾ. വള്ളത്തോളിനും തുഞ്ചത്തെഴുത്തച്ഛനും  കുഞ്ചൻ നമ്പ്യാർക്കും എം.ടി.ക്കും വി.കെ.എന്നിനും  അങ്ങനെ ഒരു പാടൊരുപാട് മഹാരഥന്മാർക്കും ജന്മം  നൽകിയവൾ..  വെള്ളിത്തിരയിലെ എത്രയോ രംഗങ്ങൾക്ക് മാസ്മരിക സൗന്ദര്യ സാമീപ്യം കൊണ്ട് ധന്യതയേകിയവൾ . വീരശൂര പരാക്രമിക ളുടെ ആയോധന മാമാങ്കത്തിന് സാക്ഷ്യം വഹിച്ചവൾ ... രക്തമണിഞ്ഞവൾ....  എത്രയോ പ്രഗത്ഭർക്ക് നിത്യശാന്തിയുടെ കവാടം തുറന്നവൾ ... എത്രയോ ആത്മാക്കൾക്ക്  നിത്യശാന്തി ഏകിയവൾ.. കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങളിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, 'പുഴക്ക് പോക്ക്'.  മുതിർന്നവരിൽ ആരെങ്കിലും പുഴയിൽ പോകുന്ന കാര്...

കാത്തിരിപ്പ്

Image
അവൻ അവളുടെ സൂര്യനായിരുന്നു... പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ ..... പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ ....  അവൾ അവന്റെ സാമീപ്യത്തിനായി  വെമ്പൽ കൊണ്ടു.... സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച് നിൽക്കുന്ന പുഷ്പങ്ങൾ പോലെ .... അവൾ അവനെ കാണാൻ മാത്രം മിഴികൾ തുറന്നു... സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ .. അവളുടെ നിലനിൽപിനാധാരം അവനായിരുന്നു....  ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന  മഞ്ഞു പോലെ .... അവളുടെ മനസ്സിലും .... വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു...  സൂര്യനെ കാത്തിരിക്കുന്ന ചെടികളെ പോലെ .... അവളും കാത്തിരുന്നു... അവളുടെ സൂര്യനെ ... മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ  മഴവില്ലു വിരിയിക്കുന്ന പോലെ.....  മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....   മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ...  വരും ..... വരാതിരിക്കില്ല.....  പ്രീത രാജ്

ഋതുഭേദങ്ങൾ

Image
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !!  ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും  ഗൃഹാതുരത്വത്തിന്റെ ശിശിരവും നിർവികാരതയുടെ ശൈത്യവും  മാറി മാറിയങ്ങനെ..... ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  ....  തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?..... കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച്  ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? ....  അണപൊട്ടിയൊഴുകുന്ന ദുഃഖം പേമാരിയായും പ്രളയമായും ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ?  സാന്ത്വനം കുളുർകാറ്റായും  ചാറ്റൽ മഴയായും തഴുകാറില്ലേ ?  ആനന്ദം പുഷ്പ സുഗന്ധമായും  വർണരാജികളായും മനസ്സിൽ നിറയാറില്ലേ?    പ്രകൃതിയും ജീവിതവും  എത്രമേൽ താദാത്മ്യപ്പെടുന്നു!... ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ... തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!!  അത്  സ്വന്തം തോൽവി  തന്നെയാകുമെന്നോർക്കാതെ!!!!   പ...

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ

Image
നിലച്ചുപോയ യന്ത്രം കേടുപാടുകൾ തീർത്ത് ചലിച്ചു തുടങ്ങിയതു പോലെ മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുന്നു മനുഷ്യ നിർമ്മിത ലോകവും. വഴുതി വഴുതിപ്പോകുന്ന ജീവിതത്തെ പ്രത്യേക വൈദഗ്ധ്യത്തോടെ പിടി കൂടാനുള്ള പരിശ്രമം. ഏതോ യൂണിഫോമിട്ട് മാസ്ക് ധരിച്ച് ധൃതിയിൽ കടവന്ത്ര  മെട്രൊ സ്റ്റേഷനിലേക്ക്  കയറി പോകുന്ന  പെൺകുട്ടികൾ. സൗത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ കൂടി പോകുമ്പോൾ നീലകലർന്ന പച്ച നിറമുള്ള വലിയ ഒരു പുഴു പോലെ അങ്ങു മുകളിൽ കൊച്ചി മെട്രൊ. സിഗ്നലുകളിൽ സാമാന്യം നല്ല തിരക്ക്. ഭിക്ഷാടകരും പണി പുനരാരംഭിച്ചിരിക്കുന്നു. ഡർബാർ ഹാൾ ഗ്രൗണ്ടിൽ സായാഹ്ന സവാരിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അമ്പലത്തിന് മുന്നിലെ പാർക്കിംഗ് മിക്കവാറും നിറഞ്ഞിരിക്കുന്നു.  ശ്രീ കോവിലിൽ ഭഗവാൻ സുവർണ ചന്ദ്രക്കലാധാരിയായി  ദീപങ്ങൾക്കു നടുവിൽ അതേ ഗാംഭീര്യസ്മേരത്തോടെ നിറഞ്ഞു നിൽക്കുന്നു. നൃത്തം ചെയ്യുന്ന ആലിലകളെ തഴുകി വരുന്ന കായൽക്കാറ്റേറ്റ് പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞു പോകുന്നു.  തിരികെ വന്ന് കാറ് പുറകോട്ടെടുക്കുമ്പോൾ റിവേഴ്സ് സെൻസറിന്റെ ബീപ് ബീപ്. തൊട്ട് മുമ്പ് കടന്ന് പോയ  ക...

കൈരളി

Image
കൈരളി രാവിന്റെ കുളിരിൽ സഹ്യന്റെ കൈകളിൽ  ഉറങ്ങി പ്രഭാത സൂര്യകിരണങ്ങളുടെ തലോടലിൽ ഉറക്കമുണർന്ന് കേര വൃക്ഷത്തൊങ്ങലുള്ള പച്ചച്ചേല ചുറ്റി നീല രത്നമാലകൾ അലസമായ് ധരിച്ച് മനോഹരിയായ കൈരളി .. വഞ്ചിപ്പാട്ടിന്റെ ചടുല താളത്തിലും മോഹിനിയുടെ ലാസ്യലയത്തിലും കഥകളിയുടെ ശാസ്ത്രീയഗാംഭീര്യത്തിലും അവൾ മാറി മാറി ചുവടു വക്കുന്നു... തിരമാലകൾ അവളുടെ കാലുകളിൽ ഉമ്മവച്ചിക്കിളിയൂട്ടുന്നു... അസ്തമയ സൂര്യ കിരണങ്ങൾ അവളെ തഴുകി തുടിപ്പിക്കുന്നു... കടൽക്കാറ്റിൽ ഉലഞ്ഞ ചേലയുമായി അവൾ വീണ്ടും സഹ്യന്റെ കരവലയത്തിലമരുന്നു.... അവന്റെ മാറിൽ മുഖം ചേർക്കുന്നു... ഇരുപത്തിനാലിന്റെ മുഗ്ദ്ധസൗന്ദര്യമുള്ള കൈരളിക്കിന്ന് അറുപത്തി നാലാം പിറന്നാൾ !!   പ്രീത രാജ്

വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

Image
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര  കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച്  രണ്ടു  മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.    വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള   സ്ഥിരം ഫോൺ വിളികളിൽ  ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ"  എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം.  ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്.  കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും  വല്ലാത്തൊരു  ആകർഷണമാണ് വൃശ്ചിക കാറ്റിന്.  ഗൃഹാതുരത്വത്തിന്റെ  മാമ്പൂ മണമുള്ള കാറ്റ്.  കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...