Posts

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

ദൽ , ശ്രീനഗർ ( 23/4/25)

Image
ദൽ, ശ്രീനഗർ ( 23/4/25) രാവിലെ താഴെ റസ്റ്റൊറൻ്റിൽ എത്തിയപ്പോൾ മ്ലാനമായ മുഖങ്ങൾ മാത്രമാണ് കണ്ടത്.  പൊതുവെ കശ്മീരികൾ അധികം തുറന്ന് ചിരിക്കുന്ന പ്രകൃതമല്ലെങ്കിലും പുഞ്ചിരിച്ച് ഭക്ഷണം എങ്ങനെയിരുന്നു എന്നൊക്കെ  ചോദിക്കുക പതിവുണ്ടായിരുന്നു. ഇന്ന് ശോകമൂകരാണ് ഹോട്ടൽ ജീവനക്കാരെല്ലാം. ബുക്കിംഗ് കാൻസലേഷൻസിൻ്റെ രൂപത്തിൽ ഭീകരാക്രമണത്തിൻ്റെ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിത്തുടങ്ങിയിരുന്നു. ഉച്ചക്ക് 3 30 നാണ് ഡെൽഹിയിലേക്കുള്ള വിമാനം. അതിനാൽ പെട്ടിയൊക്കെ പാക്ക് ചെയ്ത് വച്ചതിനു ശേഷമാണ് ദൽ തടാകത്തിലേക്ക് തിരിച്ചത്. തടാകത്തിന് ചുറ്റും ആയുധധാരികളായ  സൈനികർ  വലയം തീർത്തിരിക്കുന്നു. ശിക്കാരകൾ എന്ന കശ്മീരിൻ്റെ തനത് അലങ്കാര വഞ്ചികൾ നിരനിരയായി കിടക്കുന്നുണ്ട്. നീണ്ടു കൂർത്ത മുൻഭാഗവും പരന്ന പിൻഭാഗവുമാണ് തടി കൊണ്ടുണ്ടാക്കിയിട്ടുള്ള ശിക്കാരകൾക്ക്. ചുവപ്പ് അപ്ഹോൾസ്റ്ററിയും നിറയെ തൊങ്ങലുകൾ ചാർത്തിയ മേലാപ്പുമുള്ള ഒരു ശിക്കാരയിലാണ് ഞങ്ങൾ കയറിയത്.  " ആരാം സെ ബൈഠിയേ മാഡം " പുറകിലിരുന്ന് തുഴയുന്ന തോണിക്കാരൻ്റെ ശബ്ദം കേട്ടു.  ഇരിപ്പ് സുഖമാക്കി ചുറ്റുപാടും നോക്കി. 18 ചതുരശ്രകിലോമീറ്റർ...

സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)

Image
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25)  രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന്  സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ  പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു.    ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി.  ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്.  പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹര...

പഹൽഗാം - ഇടയന്മാരുടെ ഗ്രാമം( 21/4/25)

Image
പഹൽഗാം- ഇടയന്മാരുടെ ഗ്രാമം ( 21/4/25) ഇരുപത്തി ഒന്നിന് രാവിലെ ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച്  8 മണിയോടെ പുറപ്പെട്ടു. പഹൽഗാമിലെ A,B,C (Aru, Bethab, Chandanwari) താഴ്‌വരകൾ കാണുകയാണ് ലക്ഷ്യം. ശ്രീനഗറിന് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന  അനന്ത് നാഗ് ജില്ലയുടെ തെക്കു കിഴക്കൻ മൂലയിലാണ് ലിഡ്ഡർ താഴ്‌വര.  ലിഡ്ഡർ നദി ഒഴുകുന്ന 'Y' ആകൃതിയിലുള്ള,  ആ താഴ്‌വരയിലാണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ലിഡ്ഡറും വെസ്റ്റ് ലിഡ്ഡറും പഹൽഗാമിൽ കൂടിച്ചേർന്ന് പടിഞ്ഞാറോട്ടൊഴുകി അനന്ത്നാഗിനടുത്ത് ത്സലം നദിയോട് ചേരുന്നു. പഹൽഗാം എന്ന വാക്കിന് കശ്മീരിയിൽ ഇടയന്മാരുടെ ഗ്രാമം എന്നാണ് അർത്ഥം.   ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ നീണ്ട യാത്ര. ജമ്മു- ശ്രീനഗർ ദേശീയ പാതയിലൂടെ ബസ്സ് നീങ്ങുമ്പോൾ പുറത്തേക്ക് കണ്ണു നട്ടിരുന്നു. ഗുൽമാർഗിലേക്കുള്ള വഴിയിൽ കണ്ടതിനേക്കാൾ കുറച്ചു കൂടി വലിയ കെട്ടിടങ്ങൾ  വഴിയിൽ കണ്ടു.  മൈനകൾ ആണ് കശ്മീരിൽ പ്രബലമായ പക്ഷിവർഗം എന്നു തോന്നി. വഴിയരികിലും  കെട്ടിടങ്ങളുടെ മുകളിലുമെല്ലാം മൈനകൾ യഥേഷ്ടം വിഹരിക്കുന്നുണ്ട...

ഗുൽമാർഗ് - പൂക്കളുടെ പുൽമേട് 20/4/2025

Image
  ഗുൽമാർഗ്-  പൂക്കളുടെ പുൽമേട്- (20/4/2025) ഇരുപതാം തിയതി രാവിലെ ആറരക്ക് തന്നെ ഹോട്ടലിൽ നിന്ന് ഗുൽമാർഗിലേക്ക് യാത്ര തിരിച്ചു. ഹിമാലയത്തിൻ്റെ പിർപഞ്ചാൽ പർവ്വതനിരകളിലുള്ള സ്കീയിംഗിനും ട്രെക്കിങ്ങിനും പ്രസിദ്ധമായ പ്രദേശമാണ് ഗുൽമാർഗ്. പൂക്കളുടെ പുൽമേട് എന്നാണ് ഗുൽമാർഗ് എന്ന വാക്കിന് അർത്ഥം. വസന്തകാലത്ത് താഴ്‌വരയിൽ നിറം വിതറി വിരിയുന്ന വിവിധയിനം കാട്ടുപൂക്കളുടെ ധാരാളിത്തമാണ് ഈ പേരിന് ആധാരം. ഗൊൻഡോല എന്ന കേബിൾ കാർ സവാരിയാണ് ഇന്നത്തെ പ്രധാന പരിപാടി. ലോകത്തിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള കേബിൾ കാർ ശൃംഖലകളിൽ പെട്ടതാണത്രെ ഗുൽമാർഗിലെ ഗൊൻഡോല. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള ഗൊൻഡോല ആദ്യഘട്ടത്തിൽ 4200 മീറ്റർ ഉയരമുള്ള അഫർവാട് കൊടുമുടിയുടെ താഴെ 2650 മീറ്റർ ഉയരത്തിലുള്ള കൊങ്ദൂരി പർവ്വതത്തിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ അഫർവാടിൻ്റെ തൊട്ടു താഴെ 3980 മീറ്റർ ഉയരത്തിലെത്തിക്കും. ഞങ്ങളുടെ ടൂർ ഓപറേറ്റേർസ് സോമൻസ് ലിഷർ ടൂർസ് രണ്ടാം ഘട്ടം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത്രയും ഉയരത്തിലേക്കുള്ള യാത്ര  എല്ലാവർക്കും സുഖകരമാവില്ല എന്നതാവാം കാരണം. അന്നെന്തായാലും കൂട്ടത്തി...

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

Image
കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്  ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ.  കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്‌വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ  ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്...