സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25)
രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന് സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു.
ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി. ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്. പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹരമായ പ്രഭാതത്തിലേക്കിറങ്ങി.
പാർക്കിംഗ് ഏരിയയിൽ നിന്ന് കുറച്ചു ദൂരം നടക്കാനുണ്ട് ഗാർഡനിലേക്ക്. വഴിയിൽ ജവഹർലാൽ നെഹ്റു മെമോറിയൽ ബൊട്ടാനിക്കൽ ഗാർഡൻ്റെ ചെടികളെ പരിചയപ്പെടുത്തുന്ന കേന്ദ്രത്തിൻ്റെ (Centre for plant introduction ) കവാടം കണ്ടു. അവിടെ പോയാൽ ഉയരങ്ങളിൽ വളരുന്ന ( (Alpine) മരങ്ങളെയും ചെടികളെയും കുറിച്ച് കൂടുതലറിയാൻ കഴിയുമായിരുന്നു. ഞങ്ങളുടെ അഞ്ചു ദിവസത്തെ കാപ്സ്യൂൾ ട്രിപ്പിൽ അത്രയൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ചുരുങ്ങിയത് ഒരു പത്ത് ദിവസമെങ്കിലും വേണ്ടി വരും കശ്മീരിനെ കുറച്ചെങ്കിലും അറിയാനും അനുഭവിക്കാനും!
അതൊരു മനോഹരമായ പ്രഭാതമായിരുന്നു. മലനിരകൾക്കു മുകളിൽ ഉയർന്ന് സൂര്യൻ സൗമ്യനായി പുഞ്ചിരി തൂകി. പിങ്ക്, വെള്ള പൂത്തsങ്ങൾ അപ്പോഴും ഭംഗിയോടെ നിൽക്കുന്നുണ്ടായിരുന്നു. ചുവപ്പ് പൂക്കൾ കുറേശ്ശെ കറുപ്പുരാശി കലർന്ന് മണ്ണിലടിയാൻ ഇനി അധികം സമയമില്ലെന്ന് മൗനമായി പറഞ്ഞു. മലനിരകൾക്കും തടാകത്തിനുമിടയിൽ പൂത്തsങ്ങൾക്കിടയിലൂടെ സുഖകരമായ കുളിരേറ്റ് നടക്കുമ്പോൾ അവിടവിടെയായി ആപ്രിക്കോട്ട്, വീപ്പിംഗ് വില്ലോ, ദേവദാരു, ഓക്ക് തുടങ്ങിയ മരങ്ങളും മരത്തണലുകളിൽ സ്ഥാപിച്ചിരിക്കുന്ന ബഞ്ചുകളും കണ്ടു. പൂന്തോട്ടം പിന്നെയുമൊരുപാട് വിസ്തൃതിയിൽ പരന്നു കിടന്നിരുന്നെങ്കിലും വെറുതെ ഒരു ബഞ്ചിലിരുന്നപ്പോൾ ചുറ്റും നിറയുന്ന സ്വച്ഛസുന്ദരമായ ശാന്തത മനസ്സിലേക്ക് പടരുന്നതറിഞ്ഞു. എത്ര ലോലവും ക്ഷണികവും ആയിരുന്നു ആ ശാന്തത!
ദിവസം പുരോഗമിക്കുമ്പോൾ പഹൽഗാമിലെ ബൈസരൺ വാലിയിൽ മുഴുങ്ങുന്ന വെടിയൊച്ചകൾ കശ്മീർ താഴ്‌വരയെ മാത്രമല്ല രാഷ്ട്രത്തെ മുഴുവൻ അശാന്തിയിലേക്ക് തള്ളിയിടും.
പച്ചപ്പുൽമേട്ടിൽ ചിതറി വീഴുന്ന രക്തപുഷ്പങ്ങളിലൊന്നിൽ ഒരു നവവധുവിൻെ സീമന്തരേഖയിലെ സിന്ദൂരം ഉതിർന്ന് വീണലിയും.
മഞ്ഞുമലകളിൽ കശ്മീരികളുടെ കണ്ണീരുപ്പു കലരുol ഈ ദിവസം കശ്മീരിൻ്റെ, ഭാരതത്തിൻ്റെ ആത്മാവിൽ നീറ്റലൊടുങ്ങാത്ത മുറിവാകും!
അടുത്ത നിമിഷം എന്തെന്ന് അറിയാത്ത മർത്ത്യ ജന്മത്തിൻ്റെ അനുഗൃഹീതമായ അജ്ഞതയോടെ ഞങ്ങൾ ഉല്ലാസഭരിതരായി യാത്ര തുടർന്നു.
ശ്രീനഗറിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഗന്ദർബാൽ ജില്ലയിലാണ് സോനമാർഗ്. ശ്രീനഗർ- ലേ ദേശീയ പാതയിലൂടെ (NH 1) 80 കിലോമീറ്ററോളം യാത്ര ചെയ്യണം ഞങ്ങളുടെ ലക്ഷ്യമായ സോനമാർഗിലെത്താൻ. സോനമാർഗിൽ നിന്ന് 15 കിലോമീറ്റർ അപ്പുറം സോജി ല പാസ്സ് ( Zoji la Pass) എന്ന സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ ചുരം കടന്ന് ദ്രാസ്, കാർഗിൽ വഴി ലേ (Leh) യിൽ എത്തുന്നതാണ് NH1 ദേശീയപാത. പുരാതനമായ സിൽക്ക് റൂട്ട് അഥവാ സിൽക്ക് റോഡ് കടന്നു പോയ വഴിയാണ് ഇത്. ഏഷ്യയേയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാതകളുടെ ശൃംഖലയായിരുന്നു സിൽക്ക് റൂട്ട്. പ്രധാനമായും ചൈനയിൽ നിന്നും വിശിഷ്ടമായ സിൽക്ക് വിവിധ ദേശങ്ങളിലേക്കെത്തിക്കാനാണ് രണ്ടാം നൂറ്റാണ്ടിൽ ചൈനയിലെ ഹാൻ രാജവംശത്തിന്റെ കാലത്ത് സിൽക്ക് റൂട്ട് സ്ഥാപിച്ചത്. വാണിജ്യ വിനിമയം മാത്രമല്ല സംസ്കാരങ്ങളും മതങ്ങളും ആശയങ്ങളും വിനിമയം ചെയ്യപ്പെട്ടിരുന്നതും ഇതേ പാതയിലൂടെയാണ്.
ജില്ലാ ആസ്ഥാനമായ ഗന്ദർബാൽ ശ്രീനഗറിൽ നിന്നും 20 കിലോമീറ്ററുകൾ മാത്രം ദൂരെയാണ്. അവിടെ നിന്നും കിഴക്കോട്ട് വീണ്ടും 60 കിലോമീറ്റർ സഞ്ചരിക്കണം ഹിമാലയ പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്ന സോനമാർഗിലെത്താൻ. വഴിയിൽ ഒരു പെട്രോൾ പമ്പിൽ ടോയ്ലറ്റ് ആവശ്യങ്ങൾക്കായി ബസ് നിർത്തി.
പെട്രോൾ പമ്പും നൂറ്റാണ്ടുകൾ പഴക്കമുള്ളതാണോ എന്ന പ്രതീതി ഉളവാക്കി. വാഷ്റൂമിൻ്റെ സ്ഥിതിയും മറിച്ചല്ല. എങ്കിലും അവിടെയും മതിലരികിൽ നാടകീയമായി തഴച്ചു വളർന്ന് നിറയെ പൂത്തു നിൽക്കുന്ന പിങ്ക് പനിനീർപ്പൂക്കൾ പ്രകൃതി എങ്ങനെയാണ് കാശ്മീരിൻ്റെ ന്യൂനതകളെ അവഗണിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്
എന്നതിൻ്റെ ദൃഷ്ടാന്തമായി.
ഗന്ദർബാലിൽ ധാരാളം സൈനിക പോസ്റ്റുകൾ കണ്ടു. ലഡാക്കിലേക്കുള്ള മാർഗ്ഗമായതിനാലും ദുർഗ്ഗമമായ ഹിമാലയൻ മലനിരകളും ജലവൈദ്യുത കേന്ദ്രങ്ങളുമുള്ളതിനാലും തന്ത്ര പ്രധാനമായ ഭൂവിഭാഗമായതിനാലാവാം ഇത്രയേറെ സൈനിക സാന്നിദ്ധ്യം. സഞ്ജയിൻ്റെ സാഹസികയാത്രാ വിവരണങ്ങളും സരോജിനിടീച്ചറുടെ നേതൃത്വത്തിൽ അന്താക്ഷരിയുമായി ഞങ്ങൾ യാത്ര തുടരുമ്പോൾ വഴിയിൽ ഒരു സൈനിക പോസ്റ്റിനരികിൽ ബസ്സ് നിർത്തി. ചുരുളൻ കമ്പിവേലിക്കുള്ളിൽ (barbed wires) ഒരു തുറന്ന സ്ഥലത്തിട്ടിരുന്ന ബഞ്ചിലിരുന്ന് മുന്നിലെ ഡെസ്കിൽ വച്ചു ഭക്ഷണം കഴിക്കുന്നു ഒരു സൈനികൻ. മറ്റൊരാൾ തോക്കു പിടിച്ച് ജാഗരൂകനായി കാവൽ നിൽക്കുന്നു. യുദ്ധമുഖത്ത് മാത്രമല്ല, സമാധാനകാലത്തും സൈനികരുടെ ജോലി കഠിനം തന്നെ എന്നു നേരിൽ കണ്ടറിഞ്ഞത് കശ്മീരിലാണ്. ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും , എന്തിന്, ഈ യാത്രയ്ക്ക് വരെ അവരുടെ കഠിന പ്രയത്നത്തിന് കടപ്പെട്ടിരിക്കുന്നു എന്ന അറിവിൽ മനസ്സു കൊണ്ട് നമിച്ചു. കൃതജ്ഞതയുടെ കൂപ്പുകൈകൾ അവർക്കായുള്ള പ്രാർത്ഥനയാവട്ടെ !
ഗന്ദർബാലിൽ നിന്നും കംഗൻ ( Kangan) എന്ന ചെറുപട്ടണത്തോടുക്കുന്തോറും മഞ്ഞു മകുടം ചാർത്തിയ ഹിമാലയ മലനിരകൾ കാണായി. സിന്ധ് നദിയും (Indus അല്ല) അവിടവിടെയായി സാന്നിധ്യമറിച്ച് ഒഴുകുന്നുണ്ടായിരുന്നു. അമർനാഥ് ഗുഹക്ക് കിഴക്കും സോജി ലായ്ക്ക് തെക്കുമായി 4,800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മച്ചോയ് ഹിമാനിയിലാണ് ( Machoi glacier) ഈ നദിയുടെ ഉറവിടം. കുറച്ചു ദൂരം തെക്കോട്ടൊഴുകി അമർനാഥ് യാത്രയുടെ ഒരു ബേസ് ക്യാമ്പായ പഞ്ചതർനിയിൽ എത്തി അവിടെ നിന്ന് പടിഞ്ഞാറോട്ടൊഴുകി ത്സലം നദിയിൽ ചെന്നു ചേരുന്നു സിന്ധ് നദി. ഈ നദിയിലാണ് കശ്മീരിലെ ജലവൈദ്യുത പദ്ധതികളുള്ളത്.
ബസ്സ് വളവുകളുള്ള മലമ്പാത കയറാൻ തുടങ്ങിയപ്പോൾ വലതുവശത്ത് താഴ്‌വരയിലെ ചെറു വീടുകൾ കാണായി. അംബരചുംബികളായ മലനിരകൾക്കിടയിൽ ആ കൊച്ചു ഗ്രാമങ്ങളിലെ ജീവിതം എങ്ങനെയുണ്ടാവും? അവിടെ വസിക്കുന്നവർക്ക് ചുറ്റും കാണുന്ന പ്രകൃതിയുടെ തലയെടുപ്പിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന അരക്ഷിതത്വ ബോധം ഉണ്ടാവുമോ? അതോ "മർത്ത്യജന്മം ക്ഷണഭംഗുരം" എന്നും
" ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞു പോയീടിലാം മണ്ണിന്നു കീഴായ് കൃമികളായ്പ്പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം"
എന്നും വേദാന്തികളായിരിക്കുമോ?
അതോ ചിന്തിക്കാൻ സമയമില്ലാതെ
ജീവിതത്തിൻ്റെ തത്രപ്പാടുകളിൽ ഉഴറുകയായിരിക്കുമോ?
പ്രകൃതിയെ മുട്ടുകുത്തിക്കാനുള്ള മനുഷ്യന്റെ ശ്രമം വിജയം കണ്ടതിൻ്റെ ദൃഷ്ടാന്തമായി
സോനമാർഗ് തുരങ്കം ഞങ്ങളെ സ്വാഗതം ചെയ്തു. തുരങ്കം വരുന്നതിന് മുമ്പ് വർഷത്തിന്റെ അധിക ഭാഗവും മഞ്ഞു മൂടിയും മലയിടിച്ചിലുമായി അപ്രാപ്യമാവാറുണ്ടായിരുന്ന സോനമാർഗ് ഇപ്പോൾ വർഷം മുഴുവനും പ്രാപ്യമാണ്. 6.5 കിലോമീറ്റർ
ദൈർഘ്യമുണ്ട് തുരങ്കത്തിന്. ശ്രീനഗർ - ലേ ദേശീയ പാതയിൽ പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതങ്ങൾക്കൊപ്പം ചില മനുഷ്യനിർമ്മിതികളും അങ്ങനെ നിൽക്കട്ടെ! പുരാതന കാലം മുതൽ പ്രകൃതിയെ മറികടക്കാനുള്ള മനുഷ്യന്റെ ശ്രമമാണല്ലോ സിൽക്ക് റൂട്ടിന് വഴിവച്ചതും.
മഞ്ഞണിഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട സോനമാർഗ് അലൗകികമായ
ഒരനുഭവമാണ്. പാർക്കിംഗ് ഏരിയയിൽ നിന്ന് താഴോട്ടിറങ്ങി പുൽത്തകിടികൾക്കിടയിൽ ഒരുക്കിയ പാതയിലൂടെ നടന്ന് ദ വിസ്റ്റ ഹോട്ടൽ എന്ന റെസ്റ്ററൻ്റിലെത്തി. ഉച്ച ഭക്ഷണം കഴിച്ച് പുറത്തെ പുൽത്തകിടിയിൽ നിന്ന് നോക്കുമ്പോൾ ചുറ്റുമുള്ള മലനിരകളിൽ മഞ്ഞു തിളങ്ങി. സൂര്യൻ ചിലപ്പോൾ മഞ്ഞിനെ സ്വർണ്ണം പൂശാറുണ്ടത്രെ. അതാണ് സോനമാർഗ് എന്ന പേരിനാധാരം.
സീറോ പോയിൻ്റ്( Zero Point) കാണുക എന്നതായിരുന്നു കശ്മീർ യാത്രയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഞങ്ങൾ എത്തിയ സമയത്ത് അവിടം പ്രാപ്യമല്ലായിരുന്നു. സോജിലാ പാസ്സിനടുത്തുള്ള സദാ മഞ്ഞുമൂടിയ സീറോ പോയിൻ്റ് സ്വപ്നമായി തന്നെ അവശേഷിക്കെ ബാക്കി സാധ്യതകളിലേക്ക് നോക്കി. തേജിവാസ് ഹിമാനിയിലേക്കുള്ള (Tejiwas Glacier) പോണി സവാരിയാണ് ആകർഷകമായി തോന്നിയത്. ചെറിയ നടുവേദന ഉള്ളതിനാൽ രാജ് അവസാനനിമിഷം പിന്മാറി. ജീവിതത്തിൽ ഒരു പക്ഷെ ഇനി നടക്കുമെന്നുറപ്പില്ലാത്ത ആ അനുഭവം വേണ്ടെന്ന് വയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല. രാജ് ഹോട്ടലിന് മുന്നിലെ പുൽത്തകിടിയിലെ കസേരയിൽ വിശ്രമിക്കാമെന്ന് തീരുമാനിച്ചു. സംഘത്തിലെ വേറെയും ചിലർ അവിടെത്തന്നെ ഇരിക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു സംഘം പോണി സവാരിക്ക് തയ്യാറെടുത്തു.
വാടകക്കെടുത്ത ബൂട്ടിട്ട് തലേന്ന് വാങ്ങിയ ജാക്കറ്റിട്ട് ഞാൻ കന്നി പോണി സവാരിക്ക് തയ്യാറെടുത്തു. വലുപ്പം കുറഞ്ഞ ഒരിനം കുതിരകളാണ് പോണികൾ എന്നതിനാൽ ഞാനത് എൻ്റെ കന്നി കുതിര സവാരിയായിട്ട് തന്നെയാണ് കണക്കാക്കിയത്.
രാജു എന്ന പോണിയാണ് എന്നെ വഹിക്കാൻ നിയുക്തനായത്. പോണിക്കാരൻ വാസിദിൻ്റെ സഹായത്തോടെ ഞാൻ കഷ്ടപ്പെട്ട് അവൻ്റെ പുറത്തു കയറി ഇരിപ്പുറപ്പിച്ചു. അവൻ ഇടക്കണ്ണിലൂടെ എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. മട്ടും മാതിരിയും കണ്ടിട്ട് എന്നെ ഇഷ്ടപ്പെട്ട ലക്ഷണമില്ല. ഒരു സംഘമായി നീങ്ങുന്ന ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് അവൻ ചിലപ്പോൾ വേഗത്തിൽ ഓടുക, ചിലപ്പോൾ പ്രതിഷേധ സൂചകമായി പോണി ഭാഷയിൽ എന്തൊക്കെയോ പുലമ്പുക മുതലായ പ്രവൃത്തികളിലൂടെ എന്നെ പരിഭ്രമിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ രക്ഷക്കായി വാസിദിനെ വിളിച്ചു കൂടെ നിർത്തി. പഠിച്ചതും മുംബൈ ഹിന്ദിയുമൊക്കെ ചേർത്ത് വാസിദിനോട് വാതോരാതെ സംസാരിച്ച് അയാളെ എൻ്റെ അരികിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിച്ചു.
" ഭായ്സാബ് ആപ് മേരെ പാസ് ഹി രഹിയേ"
ഞാൻ കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു. രാജുപോണിയുടെ പുലമ്പലിൻ്റെ അർത്ഥം ഞാൻ വാസിദിനോട് ചോദിച്ചു
" വോ ഉസ്കെ ദോസ്ത് കെ ലിയേ പരേശാൻ ഹെ" ( അവൻ അവൻ്റെ കൂട്ടുകാരനെ കാണാത്തതിനാൽ വിഷമിച്ചാണത്രെ ബഹളം കൂട്ടുന്നത്).
വഴിയിൽ കണ്ട മടക്കയാത്രക്കാരിൽ ഒരു കൈക്കുത്തിനെ എടുത്ത് അനായാസമായി സവാരി ചെയ്യുന്ന യുവതിയെ കണ്ടപ്പോൾ എൻ്റെ പേടിയിൽ എനിക്ക് ലജ്ജ തോന്നി.
വാസിദ് എനിക്ക് കുതിരസവാരിയുടെ ബാല പാഠങ്ങൾ പഠിപ്പിച്ച് തന്നു. കുതിര കയറ്റം കയറുമ്പോൾ സവാരി ചെയ്യുന്നയാൾ ശരീരം മുമ്പോട്ടാാക്കണം. ഇറക്കം ഇറങ്ങുമ്പോൾ ശരീരം പിന്നിലോട്ടാക്കണം. അങ്ങനെ മുമ്പോട്ടും പിമ്പോട്ടും ശരീരം വളച്ച് വാസിദിൻ്റെ പ്രോത്സാഹനത്തോടെ ഞാൻ പരിശീലനം തുടർന്നു. വഴിയിൽ വെള്ളമുള്ള ഒരു സ്ഥലമെത്തിയപ്പോൾ എല്ലാ കുതിരകളും വെള്ളം കുടിക്കാൻ നിന്നു. അതിന് ശേഷവും രാജുപോണി അവൻ്റെ സുഹൃത്തിനെ അന്വഷിച്ചു കൊണ്ടിരുന്നു. പക്ഷെ എൻ്റെ ഭയം മാറിക്കഴിഞ്ഞിരുന്നു.
തേജിവാസ് ഹിമാനിയുടെ താഴെ ഒരിടത്ത് പോണിയിൽ നിന്നിറങ്ങി ഞങ്ങൾ മഞ്ഞു മല കയറാൻ തുടങ്ങി. സംഘത്തിലെ യുവരക്തങ്ങൾ കുറെ മുമ്പിലാണ്. ഗീത - സേതുമാധവൻ, സുനന്ദ - സുരേന്ദ്രൻ ദമ്പതിമാരുടെ കൂടെയായിരുന്നു ഞാൻ. വാസിദ് എൻ്റെ കൈ പിടിച്ച് കൊണ്ട് കുറച്ചു ദൂരം കൂടെ വന്നു. ഞാൻ പക്ഷെ ഗീതയുടെ കൈ വിടാതെ മുറുകെ പിടിക്കുന്നത് കണ്ടാണോ എന്തോ അയാൾ പിന്മാറി. എങ്കിലും അയാളുടെ കരുതൽ ഹൃദയസ്പർശിയായി.
കുറെ ദൂരം കയറിയതിന് ശേഷം ഞാൻ മഞ്ഞിനിടയിൽ പൊങ്ങി നിന്ന ഒരു പാറക്കല്ലിൽ ഇരുപ്പുറപ്പിച്ചു. ദമ്പതിമാർ റീൽസ് എടുത്ത് തകർക്കുമ്പോൾ വെറുതെ ചുറ്റും നോക്കി ഇരുന്നു. ഹിമാലയ പർവ്വത നിരകളിലാണ് ഇരിക്കുന്നതെന്ന അറിവ് കോരിത്തരിപ്പുളവാക്കി. ഇതു തന്നെ ആയിരുന്നില്ലേ യാത്രയുടെ ലക്ഷ്യം? ലക്ഷ്യം മാത്രമല്ല ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക എന്നതാണ് പ്രധാനം. ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന മഞ്ഞുമലയെ നോക്കി. കുറെ പേരൊക്കെ ദൂരേക്ക് കയറിപ്പോകുന്നുണ്ട്. താഴെ പൈൻ മരങ്ങൾ നിറഞ്ഞ പുൽമേടുകൾ. ഒരു ഭാഗത്ത് അനേകം പോണികളെ ഒതുക്കി നിർത്തിയിരിക്കുന്നു. നോക്കിയിരിക്കെ മാനം കറുത്തു വന്നു. പഹൽഗാമിലെ ഡ്രൈവറുടെ വാക്കുകൾ ഓർമ്മ വന്നു,
" കശ്മീർ കാ മൗസം ഔർ മുംബൈ കാ ഫാഷൻ കാ കോയി ഭരോസാ നഹി " ( കശ്മീരിലെ കാലാവസ്ഥയും മുബൈയിലെ ഫാഷനും വിശ്വസിക്കാൻ കൊള്ളില്ല, എപ്പോഴും മാറിക്കൊണ്ടിരിക്കും)
നമ്മുടെ കുതിരകളെ എങ്ങനെ കണ്ടു പിടിക്കും എന്ന് ചിന്തിച്ച് ഇറങ്ങി വരുമ്പോൾ വാസിദ് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഏതു തിരക്കിലും തങ്ങളുടെ യാത്രികരെ അവർ കണ്ടുപിടിച്ചിരിക്കും എന്ന് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു. കുതിരപ്പുറത്ത് കയറിയപ്പോൾ വാസിദും കൂട്ടരും ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു. ഞങ്ങൾ സവാരി ആസ്വദിച്ചോ എന്ന് മടക്കയാത്രയിൽ അയാൾ അന്വേഷിച്ചു. വിനോദയാത്രക്കാർ എത്തുന്ന ഏതാനും മാസങ്ങളാണ് അവരുടെ ഒരു വർഷത്തേക്കുള്ള പ്രതീക്ഷ എന്നും വരാൻ പോകുന്ന അമർനാഥ് യാത്രയാണ് ഏറ്റവും പ്രധാനമെന്നും അയാൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. അയാൾക്ക് രണ്ടു കുട്ടികളാണുള്ളത്. കുട്ടികളെ നന്നായി പഠിപ്പിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ തീർച്ചയായും പറ്റുന്നത്രയും പഠിപ്പിക്കണം എന്നയാൾ പറഞ്ഞത് പകുതി ആത്മഗതമായിരുന്നു എന്നു തോന്നി. പോണികൾ ഹോട്ടൽകാരുടേതാണ്. യാത്രികർക്ക് പോണി സവാരി അറേഞ്ച് ചെയ്തു കൊടുക്കാൻ ഏജൻ്റുമാരുമുണ്ട്. ഒരാൾക്ക് 1500 രൂപ കൊടുത്തുള്ള ഈ സവാരിയിൽ കുതിരക്കാർക്ക് എന്ത് കിട്ടുമോ ആവോ!
മുമ്പിൽ നടക്കുന്ന പോണിയുടെ കാൽ ഇടറുന്നത് പോലെ തോന്നിയപ്പോൾ എത്ര തവണ കുതിരകളെ മുകളിലേക്ക് കൊണ്ടുപോവും എന്ന് ഞാൻ ചോദിച്ചു.
" ബസ് മാഡം, അബ് ഇസ്കെ ബാദ് സിധേ ഘർ ചലേംഗെ" (ഇതു കഴിഞ്ഞാൽ നേരെ വീട്ടിലേക്കാണ്) എന്നു പറഞ്ഞ് എൻ്റെ ചോദ്യത്തെ വഴി മാറ്റി വിട്ടു. എന്തോ! പാവം കുതിരകൾ! അവ ഒരു ദിവസം എത്ര തവണ ഈ വഴി നടക്കുന്നുണ്ടാവുമോ ആവോ! മടക്കയാത്രയിലും ഹിമാനിയിലേക്ക് പോകുന്ന യാത്രികരെ കണ്ടു.
പുറകിൽ മറ്റൊരു പോണി പ്രശ്നം ഉണ്ടാക്കിത്തുടങ്ങിയപ്പോൾ വാസിദ് അതിൻ്റെ കൂടെ പോയി. ഞാനും രാജുപോണിയും മാത്രമായി. മടക്കയാത്രയിൽ അവൻ ഏറെക്കുറെ ശാന്തനായിരുന്നു. മൂടിക്കെട്ടിയ ആകാശത്തിനു കീഴെ ചുറ്റുമുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങൾ സവാരി തുടർന്നു. ഇടക്കവൻ നിന്നപ്പോൾ ഞാൻ വഴിയിൽ ആരൊക്കെയോ തങ്ങളുടെ പോണികളോട് പറയുന്ന രീതി അനുകരിച്ചു നോക്കി.
" ചൽ, ബേട്ടാ രാജു ചൽ"
മനസ്സിലായിട്ടാണോ അതോ അവന് സ്വയം തോന്നിയിട്ടാണോ എന്തായാലും അവൻ യാത്ര തുടർന്നു.
റോഡെത്താറായപ്പോൾ ഒരു പയ്യൻ
എൻ്റെ കൂടെ വന്നു. അപ്പോഴേക്കും മഴ തുള്ളികളായി പെയ്തിറങ്ങിത്തുടങ്ങിയിരുന്നു. തല നന്നായി മൂടാത്തതിനാൽ ചെറിയ പരിഭ്രമമുണ്ടായിരുന്നു. അവൻ്റെ സഹായത്തോടെ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ് പാർക്ക് ചെയ്തിടത്തെത്തി. വാസിദിനോട് യാത്ര പറഞ്ഞില്ലെന്നും അയാൾക്കൊന്നും കൊടുത്തില്ലെന്നും അപ്പോഴാണോർത്തത്. പൈസ കൊടുത്തെന്ന് സുനന്ദ പറഞ്ഞെങ്കിലും അയാളോടൊരു നന്ദിവാക്ക് പോലും പറയാൻ കഴിയാത്ത ദുഃഖം ഒരു മുള്ള് പോലെ മനസ്സിനെ കൊളുത്തി വലിച്ചു കൊണ്ടിരുന്നു.
ഹോട്ടലിൽ നിന്ന് ചായയും പക്കോഡയും കഴിക്കുമ്പോൾ മഴ കുറച്ചു കൂടി ശക്തമായി. മഞ്ഞു മഴയാണെന്ന് അപ്പോഴേക്കും തിരിച്ചെത്തിയ മറ്റു സംഘാംഗങ്ങൾ പറഞ്ഞപ്പോൾ പുറത്തു പോയി നോക്കി. താഴെ പുൽത്തകിടിയിൽ വീണുകിടക്കുന്ന കുഞ്ഞു ഐസ് കണങ്ങൾ. മഴ മാറിയതും വീണ്ടും സൂര്യൻ പ്രത്യക്ഷപ്പെട്ടതും പെട്ടെന്നായിരുന്നു. വല്ലാത്തൊരു നാട്യക്കാരി തന്നെ പ്രകൃതി!! തിരിച്ച് ബസ്സിൽ കയറുമ്പോഴേക്കും സീറോ പോയിൻറ് മനസ്സിലേ ഇല്ലായിരുന്നു. അത്രക്ക് നിറഞ്ഞു തുളുമ്പിയിരുന്നു മനസ്സ്!
ബസ്സിൽ കയറിയപ്പോഴാണ് രാജ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായെന്നും രണ്ടു പേർ മരിച്ചെന്നും ബസ്ഡ്രൈവർ പറഞ്ഞതായി പറയുന്നത്. രാജിൻ്റെ വോഡഫോൺ സിം പോസ്റ്റ് പേയ്ഡ് ആണെങ്കിലും നെറ്റ് വർക്ക് ഉണ്ടായിരുന്നില്ല. ചാർജ് കുറവായിരുന്നതിനാൽ ഞാൻ ഫോൺ സ്വിച്ചോഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. ഫോൺ തുറന്നപ്പോൾ നിറയെ മിസ്സ്ഡ് കോളുകളും മെസ്സേജുകളും. ടിവിയിൽ ന്യൂസ് കണ്ട് വിളിക്കുകയാണ് എല്ലാവരും. കോളുകൾ എടുത്തും കുറെ മെസ്സേജുകൾ അയച്ചും കഴിഞ്ഞ് ഫോൺ സ്വിച്ചോഫ് ചെയ്തു. ബസ്സിൽ ഫോണുകൾ റിങ്ങ് ചെയ്തു കൊണ്ടിരുന്നു. വഴിയിൽ പഴക്കടകൾക്കും പലഹാരക്കടകൾക്കും മുമ്പിൽ ധാരാളം ആളുകളെ കണ്ടു. ബസ് മുന്നോട്ട് പോകുമ്പോൾ ഫെരാനുള്ളിൽ കൈപിണച്ചു നിൽക്കുന്ന, കൂനിക്കൂടിയിരിക്കുന്ന കശ്മീരികളെ കണ്ടപ്പോൾ ഓർത്തു പോയി, കശ്മീരിലെ കാലാവസ്ഥ മാത്രമല്ല, ജീവിതവും എപ്പോൾ വേണമെങ്കിലും മാറി മറിയാം.
നടന്ന ഭീകരാക്രമണത്തിൻ്റെ ഭീകരത മനസ്സിലാവാൻ പിന്നേയും കുറെ സമയമെടുത്തു. വിധിയുടെ ഏതോ തകിടം മറിച്ചിലിൽ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിപ്പെട്ട 26 വിനോദസഞ്ചാരികൾ! അവർ കൺമുമ്പിൽ വെടിയേറ്റ് വീഴുന്നത് കാണേണ്ടി വന്ന ഉറ്റവർ, മറ്റു സഞ്ചാരികൾ! സോനമാർഗിലെ പോണി
സവാരിക്ക് മുൻപറിഞ്ഞിരുന്നെങ്കിൽ ആ സാഹസത്തിന് ധൈര്യമുണ്ടാവുമായിരുന്നോ? സംശയമാണ്! തൻ്റെ സവാരിക്കാരനെ രക്ഷിക്കാൻ ഭീകരരുടെ തോക്കു പിടിച്ച് വാങ്ങാൻ നോക്കിയ സയ്യദ് ആദിൽ ഹുസൈൻ ഷാ എന്ന കുതിരക്കാരൻ യുവാവിനെ കുറിച്ചറിഞ്ഞപ്പോൾ വാസിദിനെ ഓർത്തു പോയി. അയാളെ പോലെ അനേകം കശ്മീരികളുടെ ഒരു വർഷത്തെ പ്രതീക്ഷയും ജീവിതവും കൂടിയാണ് ഇരുപത്തി ആറ് വിലപ്പെട്ട ജീവനുകൾക്കൊപ്പം പഹൽഗാമിൽ പൊലിഞ്ഞ് പോയത്.
റൂമിലെത്തി ഫോൺ ചാർജ് ചെയ്യാൻ വച്ച് ഡിന്നർ കഴിച്ചു വന്നു. പിന്നെ ഫോൺ കാളുകൾ, മെസ്സേജുകൾ, ന്യൂസ് സ്ക്രോളിംഗ്. രാവേറെ ചെന്നു ഉറക്കത്തിലേക്ക് വഴുതി വീഴാൻ!
പ്രീത രാജ്
Comments
Post a Comment