പഹൽഗാം - ഇടയന്മാരുടെ ഗ്രാമം( 21/4/25)
പഹൽഗാം- ഇടയന്മാരുടെ ഗ്രാമം ( 21/4/25)
ഇരുപത്തി ഒന്നിന് രാവിലെ ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച് 8 മണിയോടെ പുറപ്പെട്ടു. പഹൽഗാമിലെ A,B,C (Aru, Bethab, Chandanwari) താഴ്‌വരകൾ കാണുകയാണ് ലക്ഷ്യം. ശ്രീനഗറിന് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന അനന്ത് നാഗ് ജില്ലയുടെ തെക്കു കിഴക്കൻ മൂലയിലാണ് ലിഡ്ഡർ താഴ്‌വര.
ലിഡ്ഡർ നദി ഒഴുകുന്ന 'Y' ആകൃതിയിലുള്ള,
ആ താഴ്‌വരയിലാണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ലിഡ്ഡറും വെസ്റ്റ് ലിഡ്ഡറും പഹൽഗാമിൽ കൂടിച്ചേർന്ന് പടിഞ്ഞാറോട്ടൊഴുകി അനന്ത്നാഗിനടുത്ത് ത്സലം നദിയോട് ചേരുന്നു. പഹൽഗാം
എന്ന വാക്കിന് കശ്മീരിയിൽ
ഇടയന്മാരുടെ ഗ്രാമം എന്നാണ് അർത്ഥം.
ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ നീണ്ട യാത്ര. ജമ്മു- ശ്രീനഗർ ദേശീയ പാതയിലൂടെ ബസ്സ് നീങ്ങുമ്പോൾ പുറത്തേക്ക് കണ്ണു നട്ടിരുന്നു. ഗുൽമാർഗിലേക്കുള്ള വഴിയിൽ കണ്ടതിനേക്കാൾ കുറച്ചു കൂടി വലിയ കെട്ടിടങ്ങൾ വഴിയിൽ കണ്ടു. മൈനകൾ ആണ് കശ്മീരിൽ പ്രബലമായ പക്ഷിവർഗം എന്നു തോന്നി. വഴിയരികിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം മൈനകൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. തെരുവു നായ്ക്കളും ധാരാളമുണ്ട്. കശ്മീരിൻ്റെ പരമ്പരാഗത വേഷമായ ഫെരാൻ അധികവും പ്രായമുള്ളവരാണ് ധരിച്ച് കണ്ടത്. ലൂസായി മുട്ടിന് കീഴെ വരെ എത്തുന്ന വസ്ത്രമാണ് ഫെരാൻ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ധരിക്കുന്ന ഫെരാൻ കശ്മീരിലെ തണുത്ത കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ്.
റോഡിനിരുവശവും കടുകുപാടങ്ങൾ മഞ്ഞപ്പൂമെത്ത വിരിച്ചിരുന്നു. മുമ്പ് ഇംഗ്ലണ്ട്- സ്കോട്ട്ലാൻഡ് യാത്രയിൽ റോഡിനിരുവശവും പരന്നു കിടന്നിരുന്ന മഞ്ഞപ്പരവതാനി ഓർമ്മ വന്നു. അവിടത്തെ കടുകു പാടങ്ങളും പുൽമേടുകളിൽ മേയുന്ന കുതിരകളും അതിമനോഹരമായ ഓർമ്മയാണ്. കശ്മീരിലെ കടുകുപാടങ്ങൾ അത്ര വിശാലമല്ല. കൊച്ചു കൊച്ചു പാടങ്ങൾ. പക്ഷെ സ്വന്തം രാജ്യം എന്ന സ്വാതന്ത്ര്യബോധത്തോടെ വയലിലേക്കിറങ്ങി അടുത്തു നിന്ന് കാണാൻ കഴിഞ്ഞു. കടുകുമണികളെ കൊച്ചുപച്ചച്ചെപ്പുകളിൽ ഒളിപ്പിച്ചു വച്ച് കടുകു ചെടികൾ മഞ്ഞപ്പൂക്കളാട്ടി ചിരിച്ചു.
വഴിയിൽ KG Arts and crafts എന്ന ഒരു കടയിൽ ഷോപ്പിങ്ങിനായി നിർത്തി. സാരിയും പഷ്മിന ഷോളുകളും ജാക്കറ്റുകളും കരകൗശല വസ്തുക്കളുമൊക്കെ ഉണ്ട്. നല്ല ഭംഗിയുള്ള പ്രിൻ്റുകളുള്ള സിൽക്,
പഷ്മിന ശേഖരം ഉണ്ടായിരുന്നു അവിടെ. വില കൂടുതലാണെന്ന് തോന്നിയെങ്കിലും പല കടകളിൽ കയറിയിറങ്ങി വിലനിലവാരം അറിയാനൊന്നും നിർവാഹമില്ലാത്തതിനാൽ ആവും വിധമൊക്കെ വിലപേശി വാങ്ങിച്ചു.
Royal Zamindar Kesar Mehal ആയിരുന്നു അടുത്ത സ്റ്റോപ്പ്. വളരെ ഹൃദ്യമായി സ്വീകരിച്ചിരുത്തി ഒരാൾ അവരുടെ വിവിധ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. കുങ്കുമപ്പൂവ്, കുങ്കുമപ്പൂവിൻ്റെ ക്രീം, പെർഫ്യൂം, ശിലാജിത്ത് എന്ന സകല വേദനകൾക്കുമുള്ള ഒറ്റമൂലി, വാൽനട്സ്
ആപ്രിക്കോട്ട് മുതലായ നട്സും ഉണക്കിയ പഴങ്ങളും എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾ അവർ അവതരിപ്പിച്ചു. കാവ നുണഞ്ഞും നട്സ് കൊറിച്ചും വിവിധ ക്രീമുകളും പരിമളങ്ങളും ടെസ്റ്റ് ചെയ്തും ഞങ്ങൾ അത് കേട്ടിരുന്നു. കശ്മീരി കാവ ആദ്യമായി കഴിക്കുകയാണ്. ഗ്രീൻടീ, കുങ്കുമപ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ചേർത്തുണ്ടാക്കുന്ന കാശ്മീരി പാനീയമാണ് കാവ. തണുപ്പിനെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ഉത്തമമാണത്രെ കാവ. ഇളം മധുരവും മേമ്പൊടിയായി ആൽമണ്ട് കഷ്ണങ്ങളും ചേർന്ന കാവയും കാശ്മീരി വാൽനട്സും രുചികരമായിരുന്നു. എന്തായാലും കടയിൽ നിന്നിറങ്ങുമ്പോൾ എല്ലാവരുടെയും കയ്യിൽ നല്ല ഭാരമുള്ള സഞ്ചികളുണ്ടായിരുന്നു.
കുങ്കുമപ്പാടങ്ങൾ പൂക്കാറായിട്ടില്ല. ഒക്ടോബർ മാസത്തിലാണ് കുങ്കുമപ്പൂവിൻ്റെ വിളവെടുപ്പ്. പൂവില്ലാത്ത പാടങ്ങൾ ബസ്സിലിരുന്ന് തന്നെ കണ്ടു. ആപ്പിൾ മരങ്ങളും പൂവിടാൻ തുടങ്ങിയിട്ടേ ഉള്ളൂ. ആഗസ്റ്റ് മാസത്തിലാണ് ആപ്പിളിൻ്റെ വിളവെടുപ്പ്. റോഡരികിലുള്ള ചെറിയ ഒരു ആപ്പിൾ തോട്ടത്തിൽ ഇറങ്ങി. അവിടെ മരങ്ങൾ പൂവിടാറാവുന്നതേ ഉള്ളൂ. അവിടെയാണ് തൻ്റെ ഓമന മുയൽ മുന്നുവിനെ മാറോടടക്കിപ്പിടിച്ചു നിൽക്കുന്ന ഫസീലയെന്ന കൊച്ചു ബാലികയെ
കണ്ടത്. മൂന്നുവിൻ്റ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ നിന്നിരുന്ന ആ കുഞ്ഞുമുഖം ഇപ്പോൾ മനസ്സിൽ ഒരു വിങ്ങലാവുന്നു.. ആപ്പിൾ മരങ്ങൾക്കിടയിൽ കറങ്ങി നടന്നിരുന്ന നേരത്ത് അവളുടെ മുന്നുവിൻ്റ കൂടെ ഒരു ഫോട്ടോ എടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോകുന്നു. ദുരിതങ്ങളുടെ കാർമേഘങ്ങൾ നീങ്ങി അവൾക്കും അവളുടെ മുന്നുവിനും നല്ലത് വരട്ടെ!
ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന ഒരു യൂണിറ്റായിരുന്നു ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്. കശ്മീർ വില്ലോ എന്ന മരത്തിൻ്റെ തടിയാണ് ഒരു കൂട്ടം ഗ്രാമീണർ ലളിതമായ ഏതാനും യന്ത്രങ്ങളുടെ സഹായത്താൽ ലക്ഷണമൊത്ത ക്രിക്കറ്റ് ബാറ്റാക്കിമാറ്റുന്നത്. കശ്മീർ വില്ലോ തൂങ്ങിയാടുന്ന ഇലച്ചില്ലകളാട്ടി നിൽക്കുന്നത് പലയിടത്തും കണ്ടിരുന്നു
ഞങ്ങളെ കണ്ട ഭാവം നടിക്കാതെ ബാറ്റ് നിർമ്മാതാക്കൾ അവരുടെ പണിയും സംസാരവും എന്തിന് ഹുക്കാ വലിയും വരെ തുടർന്നു. തൊട്ടടുത്ത
കടയിൽ കുറെ ഭംഗിയുള്ള ഷോളുകളും കുർത്തകളുമൊക്കെ കണ്ടപ്പോൾ സംഘത്തിലെ വനിതകൾ അങ്ങോട്ടു നീങ്ങി. വിലപേശൽ ഊർജ്ജിതമാക്കി അവിടെ നിന്നും എന്തൊക്കെയോ വാങ്ങി ഓരോരുത്തരും.
ജമ്മു കശ്മീരിലെ മൂന്നാമത്തെ വലിയ സിറ്റിയാണ് അനന്ത്നാഗ് ജില്ലയുടെ ആസ്ഥാനമായ അനന്ത്നാഗ് പട്ടണം. അവിടെ നിന്നും പിന്നീടുള്ള യാത്രയിൽ ലിഡ്ഡർ നദി സജീവ സാന്നിദ്ധ്യമായിരുന്നു. ലിഡ്ഡറിൻ്റെ തീരത്തുള്ള "Festival Inn" എന്ന ഹോട്ടലിലാണ് ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചത്. നദിയും നദിക്കരയിലെ ഉരുളൻ കല്ലുകളും ഇരു ഭാഗത്തും മരങ്ങൾ നിറഞ്ഞ മലഞ്ചെരിവുകളും അതിനുമപ്പുറം മലനിരകളും ചേർന്ന അതിമനോഹരമായ ഒരിടത്താണ് വിശാലമായ കോമ്പൗണ്ടിൽ മനോഹരമായ ആ ഭോജനശാല. ഹോട്ടലിന് മുമ്പിലും ഷോളുകളും അല്ലറ ചില്ലറ സാധനങ്ങളുമായി വിൽപ്പനക്കാർ എത്തിയിരുന്നു. അതെന്താണെന്ന് നോക്കാൻ നിൽക്കാതെ ആ സമയം ചുറ്റുപാടും നടന്ന് പ്രകൃതി സൗന്ദര്യം നുകർന്നു. ഓരോ ദിവസവും ഉച്ച ഭക്ഷണത്തിനായി ഹൃദയഹാരിയായ സ്ഥലങ്ങൾ കണ്ടെത്തുന്ന സോമൻസിന് കൃതജ്ഞത ചേർന്ന അഭിനന്ദനങ്ങൾ!
പഹൽഗാമിൽ ഒരു മലയുടെ താഴ്‌വാരത്തിൽ ബസ്സ് നിർത്തി. ഇനി യൂണിയൻ കാബ്സ് വണ്ടികൾ തന്നെ ശരണം. ആരു വാലിയായിരുന്നു ആദ്യ ലക്ഷ്യം. അവിടേക്കുള്ള യാത്രയിൽ ഇളം പച്ചനിറം കലർന്ന് ഉരുളൻ കല്ലുകളിലൂടെ വഴുതിയൊഴുകി വരുന്ന ലിഡ്ഡർ മാസ്മരിക സാന്നിദ്ധ്യമായി. ആരു വാലിയിൽ ലിഡ്ഡർ ഒരു കുഞ്ഞരുവിയായി സൗമ്യയായി സഞ്ചാരികളുമായി ചങ്ങാത്തം കൂടി മന്ദഗമനം ചെയ്തു. നദിയിൽ ഉയർന്നു നിൽക്കുന്ന പാറകളിലൊന്നിലിരുന്ന് ചുറ്റും നോക്കുമ്പോൾ ഒരു ആട്ടിൻകുട്ടിയെ നെഞ്ചോടടക്കി ഒരു ബാലൻ. അപ്പുറത്ത് ഷോളുകളും കരകൗശലവസ്തുക്കളും വിൽക്കാൻ ചിലർ. തീരത്ത് ഷീറ്റിട്ട് തട്ടിക്കൂട്ടിയ ആരുവാലി ടീസ്റ്റാൾ. ഒരു നിമിഷത്തെ സ്വാർത്ഥതയിൽ അതൊന്നും അവിടെ ഇല്ലായിരുന്നെങ്കിൽ എന്നോർത്തു പോയി. പ്രകൃതിയെ നൈസർഗ്ഗികതയോടെ കാണാൻ കൊതി തോന്നി. പക്ഷെ വിശപ്പാണ്, നിലനിൽപ്പാണ് ഏറ്റവും നൈസർഗ്ഗികമായതെന്ന് മനസ്സിലാക്കുമ്പോൾ ക്ഷണികമായ ആ സ്വാർത്ഥതയിൽ ലജ്ജിക്കുന്നു.
അവിടെ നിന്ന് ചന്ദൻവാരിയിലേക്കുള്ള യാത്രയിൽ ഞങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചും കശ്മീരിൻ്റെ ടൂറിസ്റ്റ് സാധ്യതകളെ കുറിച്ചും അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ഡ്രൈവർ ഇടപെട്ട് പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ ഉപദേശിച്ചു. മലയാളത്തിലായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നതെങ്കിലും അയാൾ കുറച്ചൊക്കെ മനസ്സിലാക്കിക്കാണും.
കശ്മീരിൻ്റെ യാഥാർത്ഥ്യം അയാൾക്കറിയാവുന്നോളം നമുക്കറിയില്ലല്ലോ! രണ്ടു ദിവസത്തിനകം ആ യാഥാർത്ഥ്യം ഞങ്ങളുമറിയും.
വസിം എന്ന ഞങ്ങളുടെ ഡ്രൈവർ നിരന്തരം ബോളിവുഡ് ഗാനങ്ങൾ വച്ചു കൊണ്ടാണ് വണ്ടി ഓടിച്ചിരുന്നത്. പഹൽഗാം സ്വദേശിയായ അദ്ദേഹം തൻ്റെ ജോലിയിൽ അഭിമാനിക്കുന്ന ആളായിരുന്നു. ബോളിവുഡ് മാറ്റി ഒരു കശ്മീരി പാട്ട് വയ്പിച്ച് വഴിയിലെ മനോഹര ദൃശ്യങ്ങളിലേക്ക് കണ്ണ് നട്ട് യാത്ര തുടരുമ്പോൾ നദിയുടെ മറുകരയിലൂടെ കുതിരപ്പുറത്തേറി പോകുന്ന ഏതാനും ആളുകളെ കണ്ടു. അവിടെ, ഇടതൂർന്ന് വളരുന്ന പൈൻ മരങ്ങൾക്കിടയിൽ മതത്തിൻ്റെ കറുപ്പ് പടർന്ന് അന്ധരായ, മനുഷ്യത്വം നഷ്ടപ്പെട്ട ഏതാനും ചെകുത്താൻമാർ മറഞ്ഞിരുപ്പുണ്ടായിരുന്നോ? അതേ മതത്തിൻ്റെ മാനുഷികത നെഞ്ചേറ്റിയ ആ ധീരനായ യുവാവും അയാളുടെ കുതിരയും ആ കൂട്ടത്തിലുണ്ടായിരുന്നോ? പൈൻ മരങ്ങൾക്കപ്പുറം ഹിമവാൻ
മഞ്ഞ് പുതച്ച് നിസ്സംഗതയോടെ താഴേക്ക് നോക്കി നിന്നിരുന്നു. വിധിയെ തടുക്കാൻ ആർക്കാവതുള്ളൂ എന്നാണോ ആ നിസ്സംഗതയിൽ അന്തർലീനമായിരുന്ന അർത്ഥം?
വഴിയിലെ കാഴ്ചകൾ മാന്ത്രികമായിരുന്നു. മലനിരകളിൽ നിന്നൊഴുകി വന്ന അരുവികൾ മഞ്ഞായി ഉറഞ്ഞു നിൽക്കുന്നത് ഉടനീളം കാണാമായിരുന്നു. കലപില കൂട്ടി തപസ്സിന് ഭംഗം വരുത്തിയതിന് ക്ഷിപ്രകോപിയായ ഏതോ മഹാമുനി ശപിച്ചതാണോ? അതോ ഏതോ ഹാരി പോട്ടർ കഥാപാത്രം 'Petrificus totalus' എന്ന spell പ്രയോഗിച്ചതാണോ! ഏതായാലും ഗ്രീഷ്മത്തിലെ ജ്വലിക്കുന്ന
സൂര്യകിരണങ്ങൾ വന്ന് തൊടണം അവക്ക് ശാപമോക്ഷം കിട്ടാൻ അഥവാ spell ൽ നിന്ന് മുക്തി നേടാൻ.! അപ്പോൾ അനേകം കുഞ്ഞരുവികളായി അവ ലിഡ്ഡറിൽ ലയിക്കും. താഴേക്കൊഴുകി ഒട്ടേറെ മനുഷ്യർക്കും ആപ്പിൾ തോട്ടങ്ങൾക്കും കടുകു, നെല്ല്, കുങ്കുമപ്പാടങ്ങൾക്കും അമൃതൂട്ടും.
ചന്ദൻവാരിയിൽ മഴയായിരുന്നു. കാറിൽ നിന്നിറങ്ങി കുറച്ചു നേരം ഒരു കടയിൽ കയറി നിന്നു. അവിടെ ധാരാളം കടകളുണ്ട്. അമർനാഥ് തീർത്ഥയാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. ചന്ദൻവാരിയിൽ നിന്ന് 45 കിലോമീറ്റർ ട്രെക്ക് ചെയ്തു വേണം അമർനാഥ് ഗുഹയിലെത്താൻ. നാലോ അഞ്ചോ ദിവസം കൊണ്ടാണ് യാത്ര സഫലമാകുന്നത്. ശിവൻ അമർനാഥ് ഗുഹയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജടയിലെ ചന്ദ്രക്കല ഉപേക്ഷിച്ച സ്ഥലമാണ് ചന്ദൻവാരി എന്നാണത്രെ ഐതിഹ്യം.
മഴ മാറുന്ന ലക്ഷണമില്ലാത്തതിനാൽ കയ്യിലുള്ള ഒരു കുടക്കീഴിൽ ഞങ്ങൾ താഴ്‌വരയിലേക്ക് നടന്നു. മഞ്ഞുറഞ്ഞ മലഞ്ചെരിവ് കാർമേഘങ്ങളും മഴനൂലുകളും സൃഷ്ടിച്ച മങ്ങലിലൂടെ കണ്ടപ്പോൾ പ്രകൃതിയുടെ നിഗൂഢ സൗന്ദര്യം സ്തബ്ധയാക്കി. മഴയും തണുപ്പും ശക്തമായപ്പോൾ മടങ്ങി കാറിലെത്തി. മറ്റുള്ളവർ എത്തിയിട്ടില്ല. വസിം ഞങ്ങൾക്ക് യൂട്യൂബിൽ കേരള സ്പെഷൽ " പള്ളിവാള് ഭദ്രവട്ടകം" കേൾപ്പിച്ചു. സഹയാത്രികരായിരുന്ന സരോജിനി ടീച്ചറും ലതിക മാമും കാറിൽ കയറിയപ്പോൾ സീറ്റിൽ നിറയെ ഐസ് കണങ്ങൾ ചിതറി വീണു. മഴ വെറും മഴയല്ല മഞ്ഞു മഴയായിരുന്നെന്ന് അറിഞ്ഞത് അപ്പോഴാണ്. എത്രയെത്ര ഭാവങ്ങളാണ് പ്രകൃതിക്ക് !
ബേതാബ് വാലിയിലേക്കുള്ള വഴിയിലുടനീളം മഴ അകമ്പടി സേവിച്ചു. അവിടെയെത്തിയിട്ടും വിട്ടുമാറാതെ ചുറ്റിപ്പറ്റി നിന്നു. അവിടെ ലിഡ്ഡർ കുറച്ചു കൂടെ ജലസമൃദ്ധയായി കളകളാരവം പൊഴിച്ചു കൊണ്ടാണ് ഒഴുകുന്നത്. ബേതാബ് എന്ന ബോളിവുഡ് സിനിമ ഷൂട്ട് ചെയ്ത സ്ഥലമായതിനാലാണ് താഴ്‌വരക്ക് ബേതാബ് എന്ന പേരു വന്നത്. അവിടെ ഒരു ഗേറ്റും എൻട്രൻസ് ഫീയുമൊക്കെയുണ്ട്. ഗേറ്റ് കടന്നതും ഉന്തുവണ്ടിക്കാർ ചുറ്റും കൂടി. രണ്ടു കിലോമീറ്ററോളം നടക്കാനുണ്ട്, അങ്ങേയറ്റം വരെ ഉന്തുവണ്ടിയിൽ കൊണ്ടു പോകാമെന്നാണ് ഓഫർ. ഓഫർ നിരസിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ കസേരയിൽ മുൻകാൽ കയറ്റി വച്ച് കൂളിങ് ഗ്ലാസും ഇയർ ഫോണും വച്ച് നിൽക്കുന്നു ഏതാനും ചെമ്മരിയാടുകൾ.
അവയുടെ കൂടെ ഫോട്ടോ എടുക്കാനൊക്കെ ആളുണ്ടാവുമോ എന്ന് ചിന്തിച്ച് രണ്ടടി നടന്നപ്പോൾ തന്നെ ഉണ്ട് എന്ന് കണ്ടു തന്നെ അറിയാൻ കഴിഞ്ഞു.
ലിഡ്ഡർ നദിക്ക് കുറുകെയുള്ള പാലം വരെ പോയി. അതിനപ്പുറം നിറയെ വില്ലോ മരങ്ങൾ നിൽക്കുന്നത് കണ്ടു. മഴ ഒരു ഒഴിയാബാധയായി ചിണുങ്ങി നിന്നിരുന്നതിനാൽ അധികം ദൂരെ പോകാൻ ധൈര്യം വന്നില്ല. വാട്ടർ പ്രൂഫ് ജാക്കറ്റൊന്നുമുണ്ടായിരുന്നില്ല. ഒരു കുടയുടെ സംരക്ഷയിൽ തിരിച്ച് കാറിലെത്തി. മടക്കയാത്രയിൽ പ്രൗഢയായ അതിഥേയയായി ലിഡ്ഡർ അനുഗമിച്ചിരുന്നു. മനസ്സ് നിറഞ്ഞ് പഹൽഗാം വിടുമ്പോൾ ഇനി കുറച്ച് നാളത്തേക്ക് ഈ സുന്ദര തീരം സഞ്ചാരികൾക്ക് അപ്രാപ്യമാവും എന്നാരറിഞ്ഞു! ഒരു പക്ഷെ ഒളിച്ചിരുന്നിരുന്നിരുന്ന ഒരു കൂട്ടം പ്രാകൃതജന്മങ്ങൾക്കൊഴികെ ! ബസ്സിൽ കയറി കുറച്ചു ദൂരം പിന്നിടുമ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.
പ്രീത രാജ്
Comments
Post a Comment