Posts

Showing posts from 2025

തീക്കടൽ കടഞ്ഞ് തിരുമധുരം

Image
തീക്കടൽ കടഞ്ഞ് തിരുമധുരം സി.രാധാകൃഷ്ണൻ കുറെക്കാലമായി വായിക്കണം എന്ന് കരുതിയിരുന്ന പുസ്തകമാണ്  തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ഭാഷാപിതാവിൻ്റെ ജീവിത കഥ. എന്തുകൊണ്ടോ ഇത്രയേറെ വൈകി. വായിച്ചില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു ! എല്ലാ വർഷവും അദ്ധ്യാത്മരാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും പുതിയ അറിവുകൾ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നതറിയാറുണ്ട്. പക്ഷെ അത് നിർമിച്ച ഋഷിതുല്യനായ മഹാകവിയെ അറിയാതെ എന്തു മലയാളി!  പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട്  കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും.  ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ ...

പൂരം

Image
ഇന്ന് ആര്യൻ കാവ് പൂരം. ആരവങ്ങളില്ല. ആഘോഷങ്ങളില്ല. കാവും ദേവിയും പൂജാരിയും വെളിച്ചപ്പാടും മാത്രം. ചിലപ്പോൾ ദേവീചരിതം പാടുന്നയാൾ കാണുമായിരിക്കും.   ഇരുപത്തൊന്നു ദിവസം കൊണ്ട് രാമായണം കഥ മുഴുവൻ പറയുന്ന തോൽപ്പാവക്കൂത്തില്ല. കളമെഴുത്തും പാട്ടുമില്ല. ദേശക്കുതിരകളില്ല. മുളയിൽ തീർത്ത് വൈക്കോൽ നിറച്ച് തുണി ചുറ്റി അലങ്കാരങ്ങൾ ചേർത്തുണ്ടാക്കുന്ന വലിയ ദേശക്കുതിരകൾ . ബലൂണും പൊരിയും വിൽക്കുന്നവരുമില്ല. പൂതനും തിറയുമില്ല. കുട്ടിക്കാലത്ത് തെല്ലു ഭയത്തോടെയാണെങ്കിലും കാത്തിരുന്നിരുന്നു , പൂതനെ . പടിപ്പുരക്കപ്പുറത്തെ പാടത്തിന്റെ അപ്പുറത്ത് നിന്ന് കൊട്ടു കേൾക്കുമ്പോഴെ ഭയം കലർന്ന ആകാംക്ഷയോടെ കാത്തിരുന്നിരുന്നു ,തൊള്ളെക്കണ്ണനായ പൂതനെ. എങ്ങനെ ഭയക്കാതിരിക്കും, ദേശത്തെ എല്ലാ കുട്ടികളെയും മുതിർന്നവർ പേടിപ്പിക്കുന്നത് പൂതന്റെ പേരു പറഞ്ഞല്ലെ !  പൂതന്റെ മുഖം മൂടിയുടെ നാവിന്റെ ഇരുവശത്താണ് വേഷക്കാരന്റെ കണ്ണുകൾ. അതാണ് തൊള്ളെക്കണ്ണൻ എന്ന പേര് വരാൻ കാരണം. വലിയ ഭാരമുള്ള തടി കൊണ്ടുള്ള തിടമ്പ് തലയിലേറ്റി ആടുന്ന തിറ. തിറയാണ് ദേവിയെ തലയിലേറ്റി ആടുന്നത് എങ്കിലും അന്നും ഇന്നും ഞാൻ നോക്കുന്നത് പൂതന്റെ മുഖത്...

ഒടിയൻ

Image
ഓർമകളുടെ വേലിപ്പടർപ്പിൽ പൂച്ചെടിപ്പൂക്കളും ശതാവരി വള്ളികളും തുപ്പലൊട്ടിക്കായകളും , പാടവരമ്പുകളിൽ നെല്ലിപ്പൂക്കളും , തൊടിയിൽ തുമ്പയും മുക്കൂറ്റിയും ഉണ്ട്.  ഉമ്മറമുറ്റത്ത് തുളസിത്തറയും പടിപ്പുരയിലേക്ക് പോകുന്ന വഴിയിൽ അരമതിലിനിരുവശവും തേരുമോഹിനികളും മൈലാഞ്ചിച്ചെടികളും ഉണ്ട്. ചാണകം മെഴുകിയ മുറ്റവും തിരുവാതിരക്കാറ്റും മുളയിൽ തീർത്ത ഊഞ്ഞാലുമുണ്ട്. ചോഴിയും പൂതനും തിറയും വെള്ളാട്ടുമുണ്ട്. പഠിച്ചതും വളർന്നതും കൊടുങ്ങല്ലൂരിൽ ആയിരുന്നെങ്കിലും അവധിക്കാലങ്ങൾക്ക് നിറം പകർന്നത് അമ്മ വീടിന്റെ  വള്ളുവനാടൻ ഗ്രാമസൗഭാഗ്യങ്ങളുടെ കടും ചായക്കൂട്ടുകളായിരുന്നു. മുത്തശ്ശനും അമ്മൂമ്മയും അമ്മാവന്മാരും ചെറിയമ്മമാരും കസിൻസും ഒക്കെയായി അവധിക്കാലങ്ങൾ വർണശബളമായിരുന്നു. സ്നേഹലാളനകളുടെ ധാരാളിത്തം. അവധിക്കാല രസങ്ങളിൽ കുറെയേറെ കഥകളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഒടിയൻ കഥകൾ. ഇക്കണ്ട ആളുകൾക്കിടയിൽ ഒടിയനെ കാണാൻ ഭാഗ്യം കിട്ടിയ ആൾ എന്റെ അമ്മയാണ്. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു.. ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാ തോന്നുന്നത് എന്നാവും..  എന്തായാലും കഥയിങ്ങനെ .. മുത്തശ്ശന്റെ നാടായ മാന്നന്ന...

St Joseph's

Image
St. Joseph's  College Alumni association ന്റെ മാഗസിൻ ആയ DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി  ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ  ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും  പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.   കുറെയേറെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു, അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ,  മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.  സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ എന്നിങ്ങനെ പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോട...

ഒരു പാലക്കാടൻ യാത്രാവിശേഷം

Image
വർഷത്തിലൊരിക്കൽ കണ്ണാടിക്കാവെന്ന് ഞങ്ങൾ ലോപിച്ചു  വിളിക്കുന്ന പാലക്കാടിനടുത്ത് കണ്ണാടിയിലുള്ള ധർമ്മദൈവ ക്ഷേത്രമായ  ( അടിമക്കാവെന്ന് പാലക്കാടൻ ഭാഷ്യം) ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്ര സന്ദർശനം പതിവാണ്. ഇത്തവണ ഉത്സവക്കാലത്ത് തന്നെ അവിടെ ദർശനം നടത്താനായി. ക്ഷേ ത്രം മലബാർ ദേവസ്വം  ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ല. മുമ്പ്  മണാളരായിരുന്നു  അവിടത്തെ പ്രധാന കാര്യക്കാരൻ. ഭൈരവൻ തറയ്ക്കും കുളത്തിനുമടുത്ത് ചാരുപടികളുള്ള ഒരു കെട്ടിലിരുന്ന് അദ്ദേഹം വഴിപാട് രശീതികൾ എഴുതിയിരുന്നു. അമ്മയും ചെറിയമ്മമാരും പുഷ്പാഞ്ജലിക്കും പണപ്പായസത്തിനുമൊക്കെ ശീട്ടാക്കുമ്പോൾ ചാരുപടിയുടെ അഴികൾക്കിടയിലൂടെ കുളത്തിലേക്ക് നോക്കിയിരുന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ വ്യക്തമായ ഓർമകൾ. തൊട്ടടുത്ത മുറിയിൽ നിന്ന് പായസത്തിൻ്റെ ഗന്ധമുയർന്നിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രമതിൽക്കെട്ടിനകത്ത് തന്നെ ബില്ലിംഗ് കൗണ്ടറും സ്ഥാപിതമായി. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ശ്രീകോവിലും ചുറ്റമ്പലവും പുതിയ കല്ലുകൾ പാകി മോടി കൂട്ടി.  വരണ്ട് ഊഷരമായ ഒരു പാലക്കാടൻ പകൽ ഒമ്പതരയോടെ അവിടെയെത്തിയപ...