Posts

Showing posts from 2025

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്

തപോമയിയുടെ അച്ഛൻ

Image
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ  പോലെ ഏതാനും മനുഷ്യർ.  നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.  തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി  ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.  തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...

നിഴൽ

Image
നിഴൽ നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്? എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.? വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ?  എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു? നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ? എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു? പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി.  പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി. അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ? എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം? എൻ്റെ അപരവ്യക്തിത്വം? എൻ്റെ മാലാഖ ? ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്...

ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

Image
ഒരിളം കാറ്റിൻ്റെ അലകളിൽ ജാലകത്തിലെ ഷേഡുകൾ ഇളകുന്നു. അലസമായൊരു ഉച്ചയുറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ഒരു പാദസരക്കിലുക്കം ഉണർവ്വിൻ്റെ ജാഗ്രതയിലേക്ക് വലിച്ചു കയറ്റുന്നു. വെറും  തോന്നലെന്ന അറിവിൻ്റെ ശൂന്യതയിലേക്ക് വീണ്ടും കണ്ണടക്കുന്നു ഭഗവദ്ഗീതയുടെയും കരമസോവ് സഹോദരന്മാരുടെയും ഫിലോസഫികളുടെ ചുഴികളിൽ പെട്ട് കറങ്ങുമ്പോഴാണ് പൊടുന്നനെ പെപ്പ പിഗിൻ്റെയും ബ്ലൂയിയുടെയും ലിറ്റിൽ  റെഡ് റൈഡിങ്ഹുഡിൻ്റെയും സ്നോ വൈറ്റിൻ്റെയും മൗഗ്ലിയുടെയും വിശാലവും പ്രകാശമാനവുമായ ലോകത്തിൽ എത്തപ്പെട്ടത്. ബെഡ് ടൈം കഥകളിലൂടെ, ഫുഡ് ടൈം ടിവി യിലൂടെ,  കളികളിലൂടെ  നാലു വയസ്സുകാരിയുടെ ഇളം ചിറകിൽ പറ്റിച്ചേർന്നു സഞ്ചരിക്കുമ്പോൾ ആ ലോകത്തെ  കാഴ്ചകൾക്ക് എന്തു ഭംഗി! ഭാരമില്ലാത്ത വിശാലമായ കുട്ടിലോകത്തിൽ എല്ലാം സുതാര്യമായി, മിഴിവോടെ,  വ്യക്തതയോടെ കാണാം. അനുദിനം ചേർക്കപ്പെടുന്ന പുതിയ വാക്കുകളുടെ പുതുമയുള്ള കൊഞ്ചലുകളെ പിന്തുടർന്ന് അവിടെ അങ്ങനെ അലഞ്ഞു നടക്കുമ്പോൾ കാലം  തുന്നിച്ചേർത്ത അടരുകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞിരുന്നു.  അവൾ പറന്നകന്നപ്പോൾ വീണ്ടും മുതിർന്നവരുടെ ദുർഗ്രഹവും ഭാരമേറിയതുമായ ...

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

ദൽ , ശ്രീനഗർ ( 23/4/25)

Image
ദൽ, ശ്രീനഗർ ( 23/4/25) രാവിലെ താഴെ റസ്റ്റൊറൻ്റിൽ എത്തിയപ്പോൾ മ്ലാനമായ മുഖങ്ങൾ മാത്രമാണ് കണ്ടത്.  പൊതുവെ കശ്മീരികൾ അധികം തുറന്ന് ചിരിക്കുന്ന പ്രകൃതമല്ലെങ്കിലും പുഞ്ചിരിച്ച് ഭക്ഷണം എങ്ങനെയിരുന്നു എന്നൊക്കെ  ചോദിക്കുക പതിവുണ്ടായിരുന്നു. ഇന്ന് ശോകമൂകരാണ് ഹോട്ടൽ ജീവനക്കാരെല്ലാം. ബുക്കിംഗ് കാൻസലേഷൻസിൻ്റെ രൂപത്തിൽ ഭീകരാക്രമണത്തിൻ്റെ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിത്തുടങ്ങിയിരുന്നു. ഉച്ചക്ക് 3 30 നാണ് ഡെൽഹിയിലേക്കുള്ള വിമാനം. അതിനാൽ പെട്ടിയൊക്കെ പാക്ക് ചെയ്ത് വച്ചതിനു ശേഷമാണ് ദൽ തടാകത്തിലേക്ക് തിരിച്ചത്. തടാകത്തിന് ചുറ്റും ആയുധധാരികളായ  സൈനികർ  വലയം തീർത്തിരിക്കുന്നു. ശിക്കാരകൾ എന്ന കശ്മീരിൻ്റെ തനത് അലങ്കാര വഞ്ചികൾ നിരനിരയായി കിടക്കുന്നുണ്ട്. നീണ്ടു കൂർത്ത മുൻഭാഗവും പരന്ന പിൻഭാഗവുമാണ് തടി കൊണ്ടുണ്ടാക്കിയിട്ടുള്ള ശിക്കാരകൾക്ക്. ചുവപ്പ് അപ്ഹോൾസ്റ്ററിയും നിറയെ തൊങ്ങലുകൾ ചാർത്തിയ മേലാപ്പുമുള്ള ഒരു ശിക്കാരയിലാണ് ഞങ്ങൾ കയറിയത്.  " ആരാം സെ ബൈഠിയേ മാഡം " പുറകിലിരുന്ന് തുഴയുന്ന തോണിക്കാരൻ്റെ ശബ്ദം കേട്ടു.  ഇരിപ്പ് സുഖമാക്കി ചുറ്റുപാടും നോക്കി. 18 ചതുരശ്രകിലോമീറ്റർ...

സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)

Image
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25)  രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന്  സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ  പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു.    ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി.  ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്.  പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹര...

പഹൽഗാം - ഇടയന്മാരുടെ ഗ്രാമം( 21/4/25)

Image
പഹൽഗാം- ഇടയന്മാരുടെ ഗ്രാമം ( 21/4/25) ഇരുപത്തി ഒന്നിന് രാവിലെ ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച്  8 മണിയോടെ പുറപ്പെട്ടു. പഹൽഗാമിലെ A,B,C (Aru, Bethab, Chandanwari) താഴ്‌വരകൾ കാണുകയാണ് ലക്ഷ്യം. ശ്രീനഗറിന് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന  അനന്ത് നാഗ് ജില്ലയുടെ തെക്കു കിഴക്കൻ മൂലയിലാണ് ലിഡ്ഡർ താഴ്‌വര.  ലിഡ്ഡർ നദി ഒഴുകുന്ന 'Y' ആകൃതിയിലുള്ള,  ആ താഴ്‌വരയിലാണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ലിഡ്ഡറും വെസ്റ്റ് ലിഡ്ഡറും പഹൽഗാമിൽ കൂടിച്ചേർന്ന് പടിഞ്ഞാറോട്ടൊഴുകി അനന്ത്നാഗിനടുത്ത് ത്സലം നദിയോട് ചേരുന്നു. പഹൽഗാം എന്ന വാക്കിന് കശ്മീരിയിൽ ഇടയന്മാരുടെ ഗ്രാമം എന്നാണ് അർത്ഥം.   ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ നീണ്ട യാത്ര. ജമ്മു- ശ്രീനഗർ ദേശീയ പാതയിലൂടെ ബസ്സ് നീങ്ങുമ്പോൾ പുറത്തേക്ക് കണ്ണു നട്ടിരുന്നു. ഗുൽമാർഗിലേക്കുള്ള വഴിയിൽ കണ്ടതിനേക്കാൾ കുറച്ചു കൂടി വലിയ കെട്ടിടങ്ങൾ  വഴിയിൽ കണ്ടു.  മൈനകൾ ആണ് കശ്മീരിൽ പ്രബലമായ പക്ഷിവർഗം എന്നു തോന്നി. വഴിയരികിലും  കെട്ടിടങ്ങളുടെ മുകളിലുമെല്ലാം മൈനകൾ യഥേഷ്ടം വിഹരിക്കുന്നുണ്ട...

ഗുൽമാർഗ് - പൂക്കളുടെ പുൽമേട് 20/4/2025

Image
  ഗുൽമാർഗ്-  പൂക്കളുടെ പുൽമേട്- (20/4/2025) ഇരുപതാം തിയതി രാവിലെ ആറരക്ക് തന്നെ ഹോട്ടലിൽ നിന്ന് ഗുൽമാർഗിലേക്ക് യാത്ര തിരിച്ചു. ഹിമാലയത്തിൻ്റെ പിർപഞ്ചാൽ പർവ്വതനിരകളിലുള്ള സ്കീയിംഗിനും ട്രെക്കിങ്ങിനും പ്രസിദ്ധമായ പ്രദേശമാണ് ഗുൽമാർഗ്. പൂക്കളുടെ പുൽമേട് എന്നാണ് ഗുൽമാർഗ് എന്ന വാക്കിന് അർത്ഥം. വസന്തകാലത്ത് താഴ്‌വരയിൽ നിറം വിതറി വിരിയുന്ന വിവിധയിനം കാട്ടുപൂക്കളുടെ ധാരാളിത്തമാണ് ഈ പേരിന് ആധാരം. ഗൊൻഡോല എന്ന കേബിൾ കാർ സവാരിയാണ് ഇന്നത്തെ പ്രധാന പരിപാടി. ലോകത്തിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള കേബിൾ കാർ ശൃംഖലകളിൽ പെട്ടതാണത്രെ ഗുൽമാർഗിലെ ഗൊൻഡോല. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള ഗൊൻഡോല ആദ്യഘട്ടത്തിൽ 4200 മീറ്റർ ഉയരമുള്ള അഫർവാട് കൊടുമുടിയുടെ താഴെ 2650 മീറ്റർ ഉയരത്തിലുള്ള കൊങ്ദൂരി പർവ്വതത്തിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ അഫർവാടിൻ്റെ തൊട്ടു താഴെ 3980 മീറ്റർ ഉയരത്തിലെത്തിക്കും. ഞങ്ങളുടെ ടൂർ ഓപറേറ്റേർസ് സോമൻസ് ലിഷർ ടൂർസ് രണ്ടാം ഘട്ടം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത്രയും ഉയരത്തിലേക്കുള്ള യാത്ര  എല്ലാവർക്കും സുഖകരമാവില്ല എന്നതാവാം കാരണം. അന്നെന്തായാലും കൂട്ടത്തി...

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

Image
കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്  ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ.  കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്‌വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ  ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്...

വിഷു ആശംസകൾ

Image
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും.  നിറയെ  മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ,  പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി.  കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും  കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ  ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ,  വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും!  വിഷു ആശംസകൾ! പ്രീത രാജ്

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....

തള്ള വൈബും യുവത്വവും

Image
എന്താണ് തന്ത വൈബ് ,തള്ള വൈബ് എന്നത് മനസ്സിൽ തറഞ്ഞത് Adolescence എന്ന Netflix miniseries കണ്ടപ്പോഴാണ്. അത് കാലഹരണപ്പെട്ട ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല, ചെറുപ്പത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള അജ്ഞതയാണ്.  നിങ്ങൾക്ക് ' incel ' എന്ന വാക്കിൻ്റെ അർത്ഥമറിയുമോ? ഓരോ ഇമോജിയുടെയും അവയുടെ വർണഭേദങ്ങളുടെയും അർത്ഥമറിയുമോ? അതിസങ്കീർണ്ണമായ സൈബർ വെബ്ബിലെ പ്രൊപഗാൻഡ സാധ്യതകളിയുമോ?  ഇന്നത്തെ ചെറുപ്പത്തിൻ്റ അതിസങ്കീർണ്ണമായ ലോകത്തിൽ നിന്ന് സംസാരിക്കുന്നത് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സദസ്സിൽ ഒരു സാധാരണക്കാരൻ പ്രസംഗിക്കുന്നത് പോലെയിരിക്കും. എന്താണ് incel എന്ന് തിരഞ്ഞപ്പോൾ കിട്ടിയ റിസൽറ്റ് ആണ് താഴെ;  Incels are “heterosexual men who blame women and society for their lack of romantic success.”  അവരുടെ ലോകം ഇരുണ്ടതാണ്. ആത്മവിശ്വാസമില്ലാതെ, സ്ത്രീകളോടും സമൂഹത്തിനോടു തന്നെയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുന്നവർ. അവർക്ക് വെറുപ്പ് പടർത്താൻ ഫോറങ്ങളുണ്ട്, സോഷ്യൽ മീഡിയ സംവിധാനങ്ങളുണ്ട്.  Bullying ഒരു പക്ഷെ എക്കാലവും ഉണ്ടായിരുന്നിരിക്കാം.  പക്ഷെ അന്നൊക്കെ അത്തരം സന്ദർഭങ്ങളിൽ നി...

തീക്കടൽ കടഞ്ഞ് തിരുമധുരം

Image
തീക്കടൽ കടഞ്ഞ് തിരുമധുരം സി.രാധാകൃഷ്ണൻ കുറെക്കാലമായി വായിക്കണം എന്ന് കരുതിയിരുന്ന പുസ്തകമാണ്  തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ഭാഷാപിതാവിൻ്റെ ജീവിത കഥ. എന്തുകൊണ്ടോ ഇത്രയേറെ വൈകി. വായിച്ചില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു ! എല്ലാ വർഷവും അദ്ധ്യാത്മരാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും പുതിയ അറിവുകൾ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നതറിയാറുണ്ട്. പക്ഷെ അത് നിർമിച്ച ഋഷിതുല്യനായ മഹാകവിയെ അറിയാതെ എന്തു മലയാളി!  പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട്  കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും.  ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ ...

പൂരം

Image
ഇന്ന് ആര്യൻ കാവ് പൂരം. ആരവങ്ങളില്ല. ആഘോഷങ്ങളില്ല. കാവും ദേവിയും പൂജാരിയും വെളിച്ചപ്പാടും മാത്രം. ചിലപ്പോൾ ദേവീചരിതം പാടുന്നയാൾ കാണുമായിരിക്കും.   ഇരുപത്തൊന്നു ദിവസം കൊണ്ട് രാമായണം കഥ മുഴുവൻ പറയുന്ന തോൽപ്പാവക്കൂത്തില്ല. കളമെഴുത്തും പാട്ടുമില്ല. ദേശക്കുതിരകളില്ല. മുളയിൽ തീർത്ത് വൈക്കോൽ നിറച്ച് തുണി ചുറ്റി അലങ്കാരങ്ങൾ ചേർത്തുണ്ടാക്കുന്ന വലിയ ദേശക്കുതിരകൾ . ബലൂണും പൊരിയും വിൽക്കുന്നവരുമില്ല. പൂതനും തിറയുമില്ല. കുട്ടിക്കാലത്ത് തെല്ലു ഭയത്തോടെയാണെങ്കിലും കാത്തിരുന്നിരുന്നു , പൂതനെ . പടിപ്പുരക്കപ്പുറത്തെ പാടത്തിന്റെ അപ്പുറത്ത് നിന്ന് കൊട്ടു കേൾക്കുമ്പോഴെ ഭയം കലർന്ന ആകാംക്ഷയോടെ കാത്തിരുന്നിരുന്നു ,തൊള്ളെക്കണ്ണനായ പൂതനെ. എങ്ങനെ ഭയക്കാതിരിക്കും, ദേശത്തെ എല്ലാ കുട്ടികളെയും മുതിർന്നവർ പേടിപ്പിക്കുന്നത് പൂതന്റെ പേരു പറഞ്ഞല്ലെ !  പൂതന്റെ മുഖം മൂടിയുടെ നാവിന്റെ ഇരുവശത്താണ് വേഷക്കാരന്റെ കണ്ണുകൾ. അതാണ് തൊള്ളെക്കണ്ണൻ എന്ന പേര് വരാൻ കാരണം. വലിയ ഭാരമുള്ള തടി കൊണ്ടുള്ള തിടമ്പ് തലയിലേറ്റി ആടുന്ന തിറ. തിറയാണ് ദേവിയെ തലയിലേറ്റി ആടുന്നത് എങ്കിലും അന്നും ഇന്നും ഞാൻ നോക്കുന്നത് പൂതന്റെ മുഖത്...

ഒടിയൻ

Image
ഓർമകളുടെ വേലിപ്പടർപ്പിൽ പൂച്ചെടിപ്പൂക്കളും ശതാവരി വള്ളികളും തുപ്പലൊട്ടിക്കായകളും , പാടവരമ്പുകളിൽ നെല്ലിപ്പൂക്കളും , തൊടിയിൽ തുമ്പയും മുക്കൂറ്റിയും ഉണ്ട്.  ഉമ്മറമുറ്റത്ത് തുളസിത്തറയും പടിപ്പുരയിലേക്ക് പോകുന്ന വഴിയിൽ അരമതിലിനിരുവശവും തേരുമോഹിനികളും മൈലാഞ്ചിച്ചെടികളും ഉണ്ട്. ചാണകം മെഴുകിയ മുറ്റവും തിരുവാതിരക്കാറ്റും മുളയിൽ തീർത്ത ഊഞ്ഞാലുമുണ്ട്. ചോഴിയും പൂതനും തിറയും വെള്ളാട്ടുമുണ്ട്. പഠിച്ചതും വളർന്നതും കൊടുങ്ങല്ലൂരിൽ ആയിരുന്നെങ്കിലും അവധിക്കാലങ്ങൾക്ക് നിറം പകർന്നത് അമ്മ വീടിന്റെ  വള്ളുവനാടൻ ഗ്രാമസൗഭാഗ്യങ്ങളുടെ കടും ചായക്കൂട്ടുകളായിരുന്നു. മുത്തശ്ശനും അമ്മൂമ്മയും അമ്മാവന്മാരും ചെറിയമ്മമാരും കസിൻസും ഒക്കെയായി അവധിക്കാലങ്ങൾ വർണശബളമായിരുന്നു. സ്നേഹലാളനകളുടെ ധാരാളിത്തം. അവധിക്കാല രസങ്ങളിൽ കുറെയേറെ കഥകളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഒടിയൻ കഥകൾ. ഇക്കണ്ട ആളുകൾക്കിടയിൽ ഒടിയനെ കാണാൻ ഭാഗ്യം കിട്ടിയ ആൾ എന്റെ അമ്മയാണ്. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു.. ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാ തോന്നുന്നത് എന്നാവും..  എന്തായാലും കഥയിങ്ങനെ .. മുത്തശ്ശന്റെ നാടായ മാന്നന്ന...