Posts

Showing posts from 2025

ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്

Image
ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ് തെക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് ഏറ്റവും അടുത്ത അയൽ രാജ്യമായ ഓസ്ട്രലിയയിൽ നിന്ന് 1600 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. പ്രധാനമായും വടക്ക്, തെക്ക് ദ്വീപുകളും ( North and South islands) മറ്റനേകം ചെറുദ്വീപുകളും ചേർന്നതാണ് ന്യൂസിലാൻഡ്. പോളിനേഷ്യയിൽ നിന്നെത്തി കുടിയേറിപ്പാർത്തവരാണ് ന്യൂസിലാൻഡിലെ ആദിവാസികളായ മാവോറികൾ(Maori).  ഡച്ച് നാവികനായ Abel Janszoon Tasman  ആണ് (1642)  ന്യൂസിലാൻഡിൽ എത്തിയ ആദ്യ യൂറോപ്യൻ. എങ്കിലും 1769 ൽ ബ്രിട്ടിഷ് നാവികനായ ക്യാപ്റ്റൻ ജെയിംസ് കുക്കിൻ്റെ ( James Cook) സന്ദർശനമാണ് വൻതോതിൽ ബ്രിട്ടീഷ് കുടിയേറ്റത്തിനും കോളനിവൽക്കരണത്തിനും വഴിവച്ചത്. സമുദ്രത്താലും ടാസ്മാൻ കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന,  ഒരു രാജ്യമായും കര അതിർത്തി പങ്കിടാത്ത ന്യൂസിലാൻഡിന് തനതു ജൈവ വൈവിധ്യമുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത പ്രധാനമായും പാൽ, പാലുൽപ്പന്നങ്ങൾ, കമ്പിളി, മാംസം, വൈൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിലോലമായ പരിസ്ഥിതിയും ജൈവസമ്പത്തും സംരക്ഷിക്കാൻ ന്യൂസിലാൻഡ് സർക്കാർ ബദ്ധശ്രദ...

ദക്ഷിണായനം_ ബ്ലൂ മൗണ്ടൻസ്

Image
ദക്ഷിണായനം - ബ്ലൂ മൗണ്ടൻസ് സിഡ്നിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ പടിഞ്ഞാറോട്ട് യാത്ര ചെയ്താൽ ബ്ലൂ മൗണ്ടൻസിൽ എത്താം. ഗ്രേറ്റർ സിഡ്നി പ്രദേശത്തിൻ്റെ പടിഞ്ഞാറൻ അതിരാണ് ബ്ലൂ മൗണ്ടൻസ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി നട്ടെല്ലു പോലെ സ്ഥിതി ചെയ്യുന്ന ദ ഗ്രേറ്റ് ഡിവൈഡിങ്  റേഞ്ചിൻ്റെ (The Great Dividing Range) ഭാഗമാണ് ഈ പർവ്വതപ്രദേശം. പർവ്വതാഗ്രങ്ങളും മലഞ്ചെരിവുകളും പീഠഭൂമികളും താഴ് വരകളും  യൂക്കാലിപ്റ്റസ്  കാടുകളും ചേർന്ന ഈ പ്രദേശത്ത് അനാദികാലം മുതലേ ആദിവാസി ജനത (aboriginals ) വാസമുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ബ്ലൂ മൗണ്ടൻസ് അനേകം മിത്തുകളുടെയും നാടോടിക്കഥകളുടെ വേദിയാണ്. പേര് ബ്ലൂ മൗണ്ടൻ എന്നാണെങ്കിലും പ്രധാനമായും സാൻഡ് സ്റ്റോൺ നിർമ്മിതി ആണ് ബ്ലൂ മൗണ്ടൻ . യൂക്കാലിപ്റ്റസ് ഇലകളിൽ നിന്നുള്ള ബാഷ്പംശങ്ങൾ അന്തരീക്ഷത്തിൽ തങ്ങി ഉണ്ടാക്കുന്ന നീലിമ കലർന്ന മൂടൽമഞ്ഞാണത്രെ പേരിലെ നീലിമയ്ക്കാധാരം.  1813 ൽ ഗ്രിഗറി ബ്ലാക്സ് ലാൻഡ് ( GregoryBlaxland), വില്യം ലോസൺ ( William Lawson), വില്യം ചാൾസ് വെൻ്റ് വർത്ത് ( William CharlesWentworth) എന്നിവർ ചേർന്ന  ആദ്യ യൂറോപ്...

ദക്ഷിണായനം- സിഡ്നി

Image
ദക്ഷിണായനം - സിഡ്നി ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത്  സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിൻ്റെ തലസ്ഥാനമാണ് സിഡ്നി. ആസ്ട്രേലിയയുടെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നി അവിടത്തെ ഏറ്റവുമധികം  ജനസംഖ്യയുള്ള നഗരവും കൂടിയാണ്. കിഴക്ക് ശാന്ത സമുദ്രവും പടിഞ്ഞാറ് ബ്ലൂ മൗണ്ടൻ പർവ്വത നിരകളും ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് അതിരിടുന്നു. 1770 ഏപ്രിലിലാണ് ലഫ്. തോമസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ഇന്നത്തെ സിഡ്നിയുടെ ഭാഗമായ ബോട്ടണി ബേയിൽ എത്തിച്ചേർന്നത്. അവിടത്തെ ആദിവാസി ജനതയുടെ ശക്തമായ എതിർപ്പ് നേരിട്ട് ഒരാഴ്ചയോളം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം തിരികെ പോയി. തെക്കൻ ഭൂഖണ്ഡത്തിലെ ( The land down under) വനവിഭവങ്ങളിലും മറ്റു ഭൂവിഭവങ്ങളിലും കണ്ണു നട്ടിരുന്നിരുന്ന യൂറോപ്യൻ നാവിക ശക്തികളുടെ അധിനിവേശത്തിന് തുടക്കമിട്ടത് ആ യാത്രയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആർതർ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ എഴുനൂറോളം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായി എത്തിയ കപ്പൽ സംഘം, 1788 January 26 ന്  പോർട്ട് ജാക്സണിൽ ( Port Jackson ) ൽ ഒരു ബ്രിട്ടീഷ് പീനൽ കോളണി സ്ഥാപിച്ചു. ആ ദിവസമാണ് ഇന്ന് ആസ്ട്രേലിയ ...

ദക്ഷിണായനം - കെയ്ൻസ്

Image
ദക്ഷിണായനം - കെയ്ൻസ് ആസ്ട്രേലിയയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ക്വീൻസ് ലാൻഡിലെ ഒരു തുറമുഖപട്ടണമാണ് കെയ്ൻസ് ( Cairns). ക്വീൻസ്  ലാൻഡിൻ്റെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന Cairns ലേക്ക് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബ്രേനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. Hodgekinson നദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ ശേഖരങ്ങളാണ് 1876 ൽ Cairns പട്ടണം സ്ഥാപിതമാവാൻ കാരണം. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും സഖ്യകക്ഷികളുമായുള്ള തീവ്രനാവികയുദ്ധത്തിന്( The battle of the coral sea) വേദിയായിരുന്ന ചരിത്രവുമുണ്ട് Cairns ന് . തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ഈ പട്ടണം  ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള The Great Barrier reef ,  ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളായ   Kuranda Rainforest എന്നിവിടങ്ങളിലേക്കുള്ള അടുപ്പം കാരണം ആസ്ട്രേലിയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രബലസ്ഥാനം അലങ്കരിക്കുന്നു. മെൽബണിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റാണ് Cairns ലേക്ക് ഫ്ലൈയിംഗ് ടൈം. സന്ധ്യയോടെ ഞങ്ങൾ കെയ്ൻസിൽ എത്തി. ലഗ്ഗേജ് ബൽറ്റിൽ ആദ്യത്തെ ലഗ്ഗേജ് വരാൻ ഏറെ ക...

തെക്കോട്ടിറക്കം- മെൽബൺ

Image
  തെക്കോട്ടിറക്കം- മെൽബൺ കഴിഞ്ഞ വർഷം ഭൂമിയുടെ വടക്കെയറ്റത്തുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്ര കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചതാണ് അടുത്തതൊരു തെക്കോട്ടിറക്കമാകണമെന്ന് . ആസ്ട്രേലിയയുടെ വിസ പ്രൊസസ്സിങ്ങ് താമസം ടൂർ താറുമാറാക്കുമോ എന്ന ഭയമുണ്ടായിരുന്നു. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിസ കിട്ടിയത്. കുറച്ചു പേർക്ക് വിസ കിട്ടാൻ പിന്നെയും വൈകി. ഒടുവിൽ  നവംബർ 2ന് രാത്രി പാക്ക് ചെയ്ത് കൊച്ചി ഇൻ്റർനാഷണൽ ടെർമിനലിൻ്റെ എട്ടാം നമ്പർ പില്ലറിൻ്റെ അരികിൽ സഹയാത്രികരോട് ചേർന്നു. പതിനഞ്ച് തവണ ആസ്ട്രേലിയയിൽ യാത്രാ സംഘങ്ങളെ നയിച്ചു കൊണ്ടു പോയിട്ടുള്ള സോമൻസ് ലിഷർ ടൂർസിൻ്റെ ടൂർ മാനേജർ ഹരിക്കും വിസ പുതുക്കി കിട്ടാൻ വൈകി. ഒടുവിൽ സോമൻസിൻ്റെ CEO സാക്ഷാൽ സോമൻസാർ തന്നെ ടൂർ മാനേജരുടെ കുപ്പായമണിഞ്ഞ് ഞങ്ങൾക്കൊപ്പം ചേർന്നു. മലേഷ്യ എയർലൈൻസ് വിമാനത്തിൽ നവംബർ 3 ന് പുലർച്ചെ 12 55 AM ന് ഞങ്ങളുടെ സംഘം കോലാലംപൂരിലേക്ക് യാത്ര തിരിച്ചു. ഏഴരയോടെ കോലാലാപുരിൽ എത്തിച്ചേർന്നു.9 55 AM ന് മെൽബണിലേക്കുള്ള വിമാനം കയറി. ഫ്ലൈറ്റ് മാപ്പിൽ നോക്കിയിരുന്നപ്പോൾ ഉപരിതലമാകെ അലയടിക്കുന്ന സമുദ്രത്തിനിടയിൽ അങ്ങിങ്ങായി കി...

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്

തപോമയിയുടെ അച്ഛൻ

Image
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ  പോലെ ഏതാനും മനുഷ്യർ.  നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.  തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി  ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.  തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...

നിഴൽ

Image
നിഴൽ നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്? എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.? വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ?  എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു? നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ? എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു? പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി.  പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി. അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ? എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം? എൻ്റെ അപരവ്യക്തിത്വം? എൻ്റെ മാലാഖ ? ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്...

ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

Image
ഒരിളം കാറ്റിൻ്റെ അലകളിൽ ജാലകത്തിലെ ഷേഡുകൾ ഇളകുന്നു. അലസമായൊരു ഉച്ചയുറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ഒരു പാദസരക്കിലുക്കം ഉണർവ്വിൻ്റെ ജാഗ്രതയിലേക്ക് വലിച്ചു കയറ്റുന്നു. വെറും  തോന്നലെന്ന അറിവിൻ്റെ ശൂന്യതയിലേക്ക് വീണ്ടും കണ്ണടക്കുന്നു ഭഗവദ്ഗീതയുടെയും കരമസോവ് സഹോദരന്മാരുടെയും ഫിലോസഫികളുടെ ചുഴികളിൽ പെട്ട് കറങ്ങുമ്പോഴാണ് പൊടുന്നനെ പെപ്പ പിഗിൻ്റെയും ബ്ലൂയിയുടെയും ലിറ്റിൽ  റെഡ് റൈഡിങ്ഹുഡിൻ്റെയും സ്നോ വൈറ്റിൻ്റെയും മൗഗ്ലിയുടെയും വിശാലവും പ്രകാശമാനവുമായ ലോകത്തിൽ എത്തപ്പെട്ടത്. ബെഡ് ടൈം കഥകളിലൂടെ, ഫുഡ് ടൈം ടിവി യിലൂടെ,  കളികളിലൂടെ  നാലു വയസ്സുകാരിയുടെ ഇളം ചിറകിൽ പറ്റിച്ചേർന്നു സഞ്ചരിക്കുമ്പോൾ ആ ലോകത്തെ  കാഴ്ചകൾക്ക് എന്തു ഭംഗി! ഭാരമില്ലാത്ത വിശാലമായ കുട്ടിലോകത്തിൽ എല്ലാം സുതാര്യമായി, മിഴിവോടെ,  വ്യക്തതയോടെ കാണാം. അനുദിനം ചേർക്കപ്പെടുന്ന പുതിയ വാക്കുകളുടെ പുതുമയുള്ള കൊഞ്ചലുകളെ പിന്തുടർന്ന് അവിടെ അങ്ങനെ അലഞ്ഞു നടക്കുമ്പോൾ കാലം  തുന്നിച്ചേർത്ത അടരുകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞിരുന്നു.  അവൾ പറന്നകന്നപ്പോൾ വീണ്ടും മുതിർന്നവരുടെ ദുർഗ്രഹവും ഭാരമേറിയതുമായ ...

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

ദൽ , ശ്രീനഗർ ( 23/4/25)

Image
ദൽ, ശ്രീനഗർ ( 23/4/25) രാവിലെ താഴെ റസ്റ്റൊറൻ്റിൽ എത്തിയപ്പോൾ മ്ലാനമായ മുഖങ്ങൾ മാത്രമാണ് കണ്ടത്.  പൊതുവെ കശ്മീരികൾ അധികം തുറന്ന് ചിരിക്കുന്ന പ്രകൃതമല്ലെങ്കിലും പുഞ്ചിരിച്ച് ഭക്ഷണം എങ്ങനെയിരുന്നു എന്നൊക്കെ  ചോദിക്കുക പതിവുണ്ടായിരുന്നു. ഇന്ന് ശോകമൂകരാണ് ഹോട്ടൽ ജീവനക്കാരെല്ലാം. ബുക്കിംഗ് കാൻസലേഷൻസിൻ്റെ രൂപത്തിൽ ഭീകരാക്രമണത്തിൻ്റെ തുടർചലനങ്ങൾ ആഘാതമുണ്ടാക്കിത്തുടങ്ങിയിരുന്നു. ഉച്ചക്ക് 3 30 നാണ് ഡെൽഹിയിലേക്കുള്ള വിമാനം. അതിനാൽ പെട്ടിയൊക്കെ പാക്ക് ചെയ്ത് വച്ചതിനു ശേഷമാണ് ദൽ തടാകത്തിലേക്ക് തിരിച്ചത്. തടാകത്തിന് ചുറ്റും ആയുധധാരികളായ  സൈനികർ  വലയം തീർത്തിരിക്കുന്നു. ശിക്കാരകൾ എന്ന കശ്മീരിൻ്റെ തനത് അലങ്കാര വഞ്ചികൾ നിരനിരയായി കിടക്കുന്നുണ്ട്. നീണ്ടു കൂർത്ത മുൻഭാഗവും പരന്ന പിൻഭാഗവുമാണ് തടി കൊണ്ടുണ്ടാക്കിയിട്ടുള്ള ശിക്കാരകൾക്ക്. ചുവപ്പ് അപ്ഹോൾസ്റ്ററിയും നിറയെ തൊങ്ങലുകൾ ചാർത്തിയ മേലാപ്പുമുള്ള ഒരു ശിക്കാരയിലാണ് ഞങ്ങൾ കയറിയത്.  " ആരാം സെ ബൈഠിയേ മാഡം " പുറകിലിരുന്ന് തുഴയുന്ന തോണിക്കാരൻ്റെ ശബ്ദം കേട്ടു.  ഇരിപ്പ് സുഖമാക്കി ചുറ്റുപാടും നോക്കി. 18 ചതുരശ്രകിലോമീറ്റർ...

സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)

Image
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25)  രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന്  സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ  പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു.    ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി.  ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്.  പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹര...