Posts

ബാഷ്പീകൃതരും പെൺനീതിയും

Image
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.  The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...

ഇത് ധനുമാസക്കാലം

Image
ഇത് ധനുമാസക്കാലം പൂത്തും കായ്ചും നിൽക്കുന്ന മാവുകൾ! നിറയെ കായ്കളണിഞ്ഞ് പുളിമരങ്ങൾ! ഇല പൊഴിഞ്ഞ് പച്ചക്കായകൾ തൊങ്ങൽ ചാർത്തിയ പഞ്ഞിമരങ്ങൾ ! നഷ്ടപ്പെടുന്ന ഇലകൾ നോക്കി നെടുവീർപ്പിടുന്ന തേക്കു മരങ്ങൾ! വഴിയോരങ്ങളിൽ പനംനൊങ്കും കരിക്കും കരിമ്പിൻ ജ്യൂസും വിൽപ്പനക്കാർ! നിളയിലെ ശുഷ്കമായിത്തുടങ്ങുന്ന നീർച്ചാലിൽ കരുത്താർജ്ജിക്കുന്ന പുൽത്തുരുത്തുകൾ ! ഓടി നടക്കുന്ന കുറുമ്പൻ കാറ്റിനെ വാരിപ്പുണരാൻ നോക്കുന്ന വൃക്ഷ സുന്ദരികൾ! അവൻ കുതറിയോടുമ്പോൾ അവരുടെ ചേലകളുലയുന്നു. അലങ്കാരങ്ങൾ ഉതിർന്ന് വീഴുന്നു! കാറ്റിനിത്തിരി ഉന്മേഷക്കുറവുണ്ടെങ്കിലും രാവിനത്ര കുളിരില്ലെങ്കിലും ഇത് ധനുമാസക്കാലം! പ്രീത രാജ്

കലാച്ചി

Image
കലാച്ചി കെ.ആർ. മീര ഡി.സി.ബുക്സ് കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു.   Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർ...

Eko

Image
ഒരു അണുബാധ കാരണം ശബ്ദം നഷ്ടപ്പെട്ട് വിശ്രമിക്കുമ്പോഴാണ് Eko കണ്ടത്. അത് നന്നായി. ഈയിടെ കണ്ട വളരെ നല്ല ഒരു സിനിമയാണ്  ബാഹുൽ രമേഷിൻ്റെ തിരക്കഥക്ക് ദിൻജിത്  അയ്യത്തൻ ദൃശ്യഭാഷ്യം നൽകയ Eko. കഥയും കഥാപാത്രങ്ങളും  ഭൂമികയും എല്ലാം കൂടിച്ചേർന്ന് ഗൂഢമായ രഹസ്യം ഇതൾ വിടരുന്ന രീതി വളരെ ഇഷ്ടപ്പെട്ടു.  മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന് എത്രയെത്ര മാനങ്ങളുണ്ട് എന്നും  Protection ഉം Restrictions ഉം എങ്ങനെ  വേർതിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്നു എന്നും ചിന്തിപ്പിക്കുന്നു , Eko. അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ പീയൂസായി സന്ദീപ് പ്രദീപ് എന്ന യുവനടനും മോഹൻ പോത്തനായി വിനീതും ഗംഭീരമായി.  പ്രീത രാജ്

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്

തപോമയിയുടെ അച്ഛൻ

Image
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ  പോലെ ഏതാനും മനുഷ്യർ.  നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.  തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി  ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.  തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...

നിഴൽ

Image
നിഴൽ നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്? എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.? വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ?  എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു? നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ? എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു? പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി.  പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി. അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ? എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം? എൻ്റെ അപരവ്യക്തിത്വം? എൻ്റെ മാലാഖ ? ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്...

ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

Image
ഒരിളം കാറ്റിൻ്റെ അലകളിൽ ജാലകത്തിലെ ഷേഡുകൾ ഇളകുന്നു. അലസമായൊരു ഉച്ചയുറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ഒരു പാദസരക്കിലുക്കം ഉണർവ്വിൻ്റെ ജാഗ്രതയിലേക്ക് വലിച്ചു കയറ്റുന്നു. വെറും  തോന്നലെന്ന അറിവിൻ്റെ ശൂന്യതയിലേക്ക് വീണ്ടും കണ്ണടക്കുന്നു ഭഗവദ്ഗീതയുടെയും കരമസോവ് സഹോദരന്മാരുടെയും ഫിലോസഫികളുടെ ചുഴികളിൽ പെട്ട് കറങ്ങുമ്പോഴാണ് പൊടുന്നനെ പെപ്പ പിഗിൻ്റെയും ബ്ലൂയിയുടെയും ലിറ്റിൽ  റെഡ് റൈഡിങ്ഹുഡിൻ്റെയും സ്നോ വൈറ്റിൻ്റെയും മൗഗ്ലിയുടെയും വിശാലവും പ്രകാശമാനവുമായ ലോകത്തിൽ എത്തപ്പെട്ടത്. ബെഡ് ടൈം കഥകളിലൂടെ, ഫുഡ് ടൈം ടിവി യിലൂടെ,  കളികളിലൂടെ  നാലു വയസ്സുകാരിയുടെ ഇളം ചിറകിൽ പറ്റിച്ചേർന്നു സഞ്ചരിക്കുമ്പോൾ ആ ലോകത്തെ  കാഴ്ചകൾക്ക് എന്തു ഭംഗി! ഭാരമില്ലാത്ത വിശാലമായ കുട്ടിലോകത്തിൽ എല്ലാം സുതാര്യമായി, മിഴിവോടെ,  വ്യക്തതയോടെ കാണാം. അനുദിനം ചേർക്കപ്പെടുന്ന പുതിയ വാക്കുകളുടെ പുതുമയുള്ള കൊഞ്ചലുകളെ പിന്തുടർന്ന് അവിടെ അങ്ങനെ അലഞ്ഞു നടക്കുമ്പോൾ കാലം  തുന്നിച്ചേർത്ത അടരുകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞിരുന്നു.  അവൾ പറന്നകന്നപ്പോൾ വീണ്ടും മുതിർന്നവരുടെ ദുർഗ്രഹവും ഭാരമേറിയതുമായ ...

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

വിഷു ആശംസകൾ

Image
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും.  നിറയെ  മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ,  പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി.  കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും  കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ  ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ,  വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും!  വിഷു ആശംസകൾ! പ്രീത രാജ്

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....

തള്ള വൈബും യുവത്വവും

Image
എന്താണ് തന്ത വൈബ് ,തള്ള വൈബ് എന്നത് മനസ്സിൽ തറഞ്ഞത് Adolescence എന്ന Netflix miniseries കണ്ടപ്പോഴാണ്. അത് കാലഹരണപ്പെട്ട ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല, ചെറുപ്പത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള അജ്ഞതയാണ്.  നിങ്ങൾക്ക് ' incel ' എന്ന വാക്കിൻ്റെ അർത്ഥമറിയുമോ? ഓരോ ഇമോജിയുടെയും അവയുടെ വർണഭേദങ്ങളുടെയും അർത്ഥമറിയുമോ? അതിസങ്കീർണ്ണമായ സൈബർ വെബ്ബിലെ പ്രൊപഗാൻഡ സാധ്യതകളിയുമോ?  ഇന്നത്തെ ചെറുപ്പത്തിൻ്റ അതിസങ്കീർണ്ണമായ ലോകത്തിൽ നിന്ന് സംസാരിക്കുന്നത് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സദസ്സിൽ ഒരു സാധാരണക്കാരൻ പ്രസംഗിക്കുന്നത് പോലെയിരിക്കും. എന്താണ് incel എന്ന് തിരഞ്ഞപ്പോൾ കിട്ടിയ റിസൽറ്റ് ആണ് താഴെ;  Incels are “heterosexual men who blame women and society for their lack of romantic success.”  അവരുടെ ലോകം ഇരുണ്ടതാണ്. ആത്മവിശ്വാസമില്ലാതെ, സ്ത്രീകളോടും സമൂഹത്തിനോടു തന്നെയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുന്നവർ. അവർക്ക് വെറുപ്പ് പടർത്താൻ ഫോറങ്ങളുണ്ട്, സോഷ്യൽ മീഡിയ സംവിധാനങ്ങളുണ്ട്.  Bullying ഒരു പക്ഷെ എക്കാലവും ഉണ്ടായിരുന്നിരിക്കാം.  പക്ഷെ അന്നൊക്കെ അത്തരം സന്ദർഭങ്ങളിൽ നി...

തീക്കടൽ കടഞ്ഞ് തിരുമധുരം

Image
തീക്കടൽ കടഞ്ഞ് തിരുമധുരം സി.രാധാകൃഷ്ണൻ കുറെക്കാലമായി വായിക്കണം എന്ന് കരുതിയിരുന്ന പുസ്തകമാണ്  തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ഭാഷാപിതാവിൻ്റെ ജീവിത കഥ. എന്തുകൊണ്ടോ ഇത്രയേറെ വൈകി. വായിച്ചില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു ! എല്ലാ വർഷവും അദ്ധ്യാത്മരാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും പുതിയ അറിവുകൾ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നതറിയാറുണ്ട്. പക്ഷെ അത് നിർമിച്ച ഋഷിതുല്യനായ മഹാകവിയെ അറിയാതെ എന്തു മലയാളി!  പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട്  കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും.  ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ ...

പൂരം

Image
ഇന്ന് ആര്യൻ കാവ് പൂരം. ആരവങ്ങളില്ല. ആഘോഷങ്ങളില്ല. കാവും ദേവിയും പൂജാരിയും വെളിച്ചപ്പാടും മാത്രം. ചിലപ്പോൾ ദേവീചരിതം പാടുന്നയാൾ കാണുമായിരിക്കും.   ഇരുപത്തൊന്നു ദിവസം കൊണ്ട് രാമായണം കഥ മുഴുവൻ പറയുന്ന തോൽപ്പാവക്കൂത്തില്ല. കളമെഴുത്തും പാട്ടുമില്ല. ദേശക്കുതിരകളില്ല. മുളയിൽ തീർത്ത് വൈക്കോൽ നിറച്ച് തുണി ചുറ്റി അലങ്കാരങ്ങൾ ചേർത്തുണ്ടാക്കുന്ന വലിയ ദേശക്കുതിരകൾ . ബലൂണും പൊരിയും വിൽക്കുന്നവരുമില്ല. പൂതനും തിറയുമില്ല. കുട്ടിക്കാലത്ത് തെല്ലു ഭയത്തോടെയാണെങ്കിലും കാത്തിരുന്നിരുന്നു , പൂതനെ . പടിപ്പുരക്കപ്പുറത്തെ പാടത്തിന്റെ അപ്പുറത്ത് നിന്ന് കൊട്ടു കേൾക്കുമ്പോഴെ ഭയം കലർന്ന ആകാംക്ഷയോടെ കാത്തിരുന്നിരുന്നു ,തൊള്ളെക്കണ്ണനായ പൂതനെ. എങ്ങനെ ഭയക്കാതിരിക്കും, ദേശത്തെ എല്ലാ കുട്ടികളെയും മുതിർന്നവർ പേടിപ്പിക്കുന്നത് പൂതന്റെ പേരു പറഞ്ഞല്ലെ !  പൂതന്റെ മുഖം മൂടിയുടെ നാവിന്റെ ഇരുവശത്താണ് വേഷക്കാരന്റെ കണ്ണുകൾ. അതാണ് തൊള്ളെക്കണ്ണൻ എന്ന പേര് വരാൻ കാരണം. വലിയ ഭാരമുള്ള തടി കൊണ്ടുള്ള തിടമ്പ് തലയിലേറ്റി ആടുന്ന തിറ. തിറയാണ് ദേവിയെ തലയിലേറ്റി ആടുന്നത് എങ്കിലും അന്നും ഇന്നും ഞാൻ നോക്കുന്നത് പൂതന്റെ മുഖത്...

ഒടിയൻ

Image
ഓർമകളുടെ വേലിപ്പടർപ്പിൽ പൂച്ചെടിപ്പൂക്കളും ശതാവരി വള്ളികളും തുപ്പലൊട്ടിക്കായകളും , പാടവരമ്പുകളിൽ നെല്ലിപ്പൂക്കളും , തൊടിയിൽ തുമ്പയും മുക്കൂറ്റിയും ഉണ്ട്.  ഉമ്മറമുറ്റത്ത് തുളസിത്തറയും പടിപ്പുരയിലേക്ക് പോകുന്ന വഴിയിൽ അരമതിലിനിരുവശവും തേരുമോഹിനികളും മൈലാഞ്ചിച്ചെടികളും ഉണ്ട്. ചാണകം മെഴുകിയ മുറ്റവും തിരുവാതിരക്കാറ്റും മുളയിൽ തീർത്ത ഊഞ്ഞാലുമുണ്ട്. ചോഴിയും പൂതനും തിറയും വെള്ളാട്ടുമുണ്ട്. പഠിച്ചതും വളർന്നതും കൊടുങ്ങല്ലൂരിൽ ആയിരുന്നെങ്കിലും അവധിക്കാലങ്ങൾക്ക് നിറം പകർന്നത് അമ്മ വീടിന്റെ  വള്ളുവനാടൻ ഗ്രാമസൗഭാഗ്യങ്ങളുടെ കടും ചായക്കൂട്ടുകളായിരുന്നു. മുത്തശ്ശനും അമ്മൂമ്മയും അമ്മാവന്മാരും ചെറിയമ്മമാരും കസിൻസും ഒക്കെയായി അവധിക്കാലങ്ങൾ വർണശബളമായിരുന്നു. സ്നേഹലാളനകളുടെ ധാരാളിത്തം. അവധിക്കാല രസങ്ങളിൽ കുറെയേറെ കഥകളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഒടിയൻ കഥകൾ. ഇക്കണ്ട ആളുകൾക്കിടയിൽ ഒടിയനെ കാണാൻ ഭാഗ്യം കിട്ടിയ ആൾ എന്റെ അമ്മയാണ്. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു.. ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാ തോന്നുന്നത് എന്നാവും..  എന്തായാലും കഥയിങ്ങനെ .. മുത്തശ്ശന്റെ നാടായ മാന്നന്ന...

St Joseph's

Image
St. Joseph's  College Alumni association ന്റെ മാഗസിൻ ആയ DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി  ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ  ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും  പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.   കുറെയേറെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു, അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ,  മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.  സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ എന്നിങ്ങനെ പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോട...

ഒരു പാലക്കാടൻ യാത്രാവിശേഷം

Image
വർഷത്തിലൊരിക്കൽ കണ്ണാടിക്കാവെന്ന് ഞങ്ങൾ ലോപിച്ചു  വിളിക്കുന്ന പാലക്കാടിനടുത്ത് കണ്ണാടിയിലുള്ള ധർമ്മദൈവ ക്ഷേത്രമായ  ( അടിമക്കാവെന്ന് പാലക്കാടൻ ഭാഷ്യം) ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്ര സന്ദർശനം പതിവാണ്. ഇത്തവണ ഉത്സവക്കാലത്ത് തന്നെ അവിടെ ദർശനം നടത്താനായി. ക്ഷേ ത്രം മലബാർ ദേവസ്വം  ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ല. മുമ്പ്  മണാളരായിരുന്നു  അവിടത്തെ പ്രധാന കാര്യക്കാരൻ. ഭൈരവൻ തറയ്ക്കും കുളത്തിനുമടുത്ത് ചാരുപടികളുള്ള ഒരു കെട്ടിലിരുന്ന് അദ്ദേഹം വഴിപാട് രശീതികൾ എഴുതിയിരുന്നു. അമ്മയും ചെറിയമ്മമാരും പുഷ്പാഞ്ജലിക്കും പണപ്പായസത്തിനുമൊക്കെ ശീട്ടാക്കുമ്പോൾ ചാരുപടിയുടെ അഴികൾക്കിടയിലൂടെ കുളത്തിലേക്ക് നോക്കിയിരുന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ വ്യക്തമായ ഓർമകൾ. തൊട്ടടുത്ത മുറിയിൽ നിന്ന് പായസത്തിൻ്റെ ഗന്ധമുയർന്നിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രമതിൽക്കെട്ടിനകത്ത് തന്നെ ബില്ലിംഗ് കൗണ്ടറും സ്ഥാപിതമായി. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ശ്രീകോവിലും ചുറ്റമ്പലവും പുതിയ കല്ലുകൾ പാകി മോടി കൂട്ടി.  വരണ്ട് ഊഷരമായ ഒരു പാലക്കാടൻ പകൽ ഒമ്പതരയോടെ അവിടെയെത്തിയപ...