Posts

മൂന്നാർ

Image
മൂന്നാർ കോട്ടയത്ത് താമസിക്കുമ്പോഴാണ് ആദ്യത്തെ മൂന്നാർ യാത്ര. തൊണ്ണൂറുകളുടെ  രണ്ടാം പകുതിയിലെപ്പോഴോ ആണ്.  ഓഫീസും വീടുമായി രാവിലെ മുതൽ രാത്രി വരെ യന്ത്രം പോലെ നിരന്തരം പണികളിൽ വ്യാപൃതയായിരുന്ന കാലമായിരുന്നു എങ്കിലും കോട്ടയം  ദീപ്തസുന്ദരമായ ഓർമ്മയാണ് എനിക്ക്. എന്റെ ചെറിയ ഓഫീസിൽ ( LICയുടെ കരിയർ ഏജന്റ്സ് ബ്രാഞ്ച് ) എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. അതുകൊണ്ട് തന്നെ മോനെ വൈകുന്നേരം ഓഫീസിൽ ഇറക്കിവിടുമ്പോൾ ഞാനെന്തെങ്കിലും തിരക്കിലായാലും അവനോ മറ്റുള്ളവർക്കോ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. കാർട്ടൂൺ വരച്ചു കൊടുത്തും തമാശകൾ പറഞ്ഞും സ്ക്കൂൾ വിശേഷങ്ങൾ ചോദിച്ചും എന്റെ സഹപ്രവർത്തകർ അവനെ രസിപ്പിച്ചിരുന്നു. ഒരിക്കൽ അവന്റെ വാൻ കേടായി എത്താൻ വൈകിയപ്പോൾ ഓഫീസ് സമയം കഴിഞ്ഞിട്ടും ഏറെ നേരം അവനെ കാത്ത് എന്റെ കൂടെ നിന്നതും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. ഇപ്പോഴും, LIC തന്നെ വിട്ടിട്ട് വർഷങ്ങളായിട്ടും കുറച്ച് നല്ല സൗഹൃദങ്ങളും  അവിടെ നിന്ന് കിട്ടി. ഇടക്ക് ഫോണിലൂടെ തനത് കോട്ടയം രീതിയിൽ, " എന്നാണ്ട് " എന്ന് ചോദിച്ച് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന സൗഹൃദങ്ങൾ. ...

ചുറ്റുവിളക്ക്

Image
ചുറ്റുവിളക്കിന്റെ പ്രഭയിൽ ആര്യൻ കാവ്. പ്രശാന്ത സുന്ദര വള്ളുവനാടൻ ഗ്രാമഭംഗി... ചുറ്റുമതിലിനോട് ചേർന്ന പടികളിൽ ഇരിക്കുമ്പോൾ  ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം... അമ്മൂമ്മയുടേയും മുത്തശ്ശന്റയും കൂടെ പൂരക്കാലത്ത് മാന്നന്നൂർ ദേശക്കുതിരയെ കാത്തിരുന്നിരുന്നു ഇതു പോലെ.. പായസത്തിന് വേണ്ടി കാത്തിരുന്നപ്പോൾ തെളിഞ്ഞ ആകാശത്ത് കണ്ട നക്ഷത്രങ്ങൾക്ക് അതേ സ്നേഹവാത്സല്യഭാവം..

പുഴ

Image
പുഴ അനവരതം ഒഴുകി... ചെറിയ പാറകൾ കയറിയിറങ്ങി... വലിയ പാറകളിൽ തട്ടിച്ചിതറി ... സമുദ്രത്തിൻ അനന്തതയിലേക്ക് ... പുഴ അനവരതം ഒഴുകി ... ചിലപ്പോൾ കലങ്ങി ദുഃഖാർത്തയായി... ചിലപ്പോൾ മുടിയഴിച്ചുന്മാദിനിയായി... ചിലപ്പോൾ ചെറുഓളങ്ങളാം ശ്വാസത്തോടെ ശാന്തയായി സൗമ്യയായി... തീരത്തെ പൂമരങ്ങൾ ..... പുഷ്പവൃഷ്ടി നടത്തുമ്പോൾ ... അലസമൊരു പുഞ്ചരിയാൽ... അവൾ വശ്യമനോഹരിയായി... കുസൃതിക്കാറ്റിൻ ചുറ്റിക്കളിയിൽ ..... ചിലപ്പോൾ ഗൂഢസ്മിതം പൊഴിച്ച് .... ചിലപ്പോൾ കളകളാ പൊട്ടിച്ചിരിച്ച് .... അവൾ ചപലകന്യകയായി....... തന്നിലേക്കെറിഞ്ഞ കല്ലുകളും മാലിന്യവും അടിത്തട്ടിലെ നിഗൂഢതയിലൊളിപ്പിച്ച് ... വലിച്ചെറിഞ്ഞവരെ തിരിഞ്ഞു നോക്കാതെ ഓളങ്ങൾ  അടക്കിപ്പിടിച്ചവളൊഴുകി.. നിർമമയായി ... പുഴക്ക് ഒഴുകാതെ വയ്യല്ലോ! സമുദ്രമാം സത്യത്തിൽ ലയിക്കാതെ വയ്യല്ലോ! പ്രീത രാജ്

ദശരഥൻ

Image
ദശരഥൻ സരയൂതീരത്തെ സമ്പൽ സമൃദ്ധമായ കോസല രാജ്യത്തിൻ്റെ പ്രൗഢവും മനോഹരവുമായ അയോദ്ധ്യ എന്ന  രാജധാനിയിൽ മഹാരഥന്മാരാൽ പരിവൃതനായി  ദശരഥൻ വാണരുളി.  " അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാപതി ധർമ്മാത്മാവീരൻ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമൻ കരുണാരത്നാകരൻ കൗസല്യാദേവിയോടും ഭർത്തൃ- ശുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും......" അനപത്യദുഃഖത്താൽ  ദശരഥമഹാരാജാവ്  അത്യന്തം ഖിന്നനായി. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രനില്ലാതെ പരലോകത്ത് നല്ലൊരു ഗതിയുണ്ടാവുക കഷ്ടം.  രാജഗുരുവായ  വസിഷ്ഠമഹർഷിയുടെ നിർദ്ദേശാനുസരണം അശ്വമേധവും   ഋശ്യശൃംഗനാൽ പുത്രകാമേഷ്ടിയാഗവും നിർവഹിച്ചു. യാഗാഗ്നിയിൽ നിന്ന് ലഭിച്ച ദിവ്യ പായസം കൗസല്യ, കൈകേയി എന്ന പത്നിമാർക്ക് വീതിച്ചു നൽകി. രണ്ടു പേരും അവർക്ക് കിട്ടിയതിൽ നിന്നോരോ പങ്ക് സുമിത്രക്ക് നൽകി.  പായസപ്രഭാവത്താൽ മൂന്നു പത്നിമാരും ഗർഭം ധരിച്ചു. യഥാകാലം നാലു പുത്രന്മാർക്ക് ജന്മം നൽകി.  " ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ" " പെറ്റിത...

മഴ

Image
മഴ ... വല്ലാത്തൊരിന്ദ്രജാലക്കാരൻ ... വന്മരങ്ങളെപ്പോലും  ഉന്മാദിനികളാക്കുന്നവൻ.. അവന്റെ കരുത്തിൽ ചിലപ്പോഴെങ്കിലും.. അടിതെറ്റിപ്പോകാമെന്നറികിലും ..., അവന്റെ താളത്തിൽ .. നനഞ്ഞു കുതിർന്ന്,.. മതിമറന്നങ്ങനെ ആടിയുലയുന്നു..... മഴ... മനസ്സുകളെ ചപലമാക്കുന്നവൻ.. അവന്റെ ഭാവമാറ്റങ്ങൾക്കനുസരിച്ച് ... ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും... മാറി മാറിയാടിയുലഞ്ഞ് പാവം മനസ്സുകൾ.. മഴ ... ചപലമാന്ത്രികനെന്നറികിലും... ആ വശ്യസൗന്ദര്യത്തിൽ മതിമറക്കാതെ വയ്യ! അവന്റെ പ്രണയത്തിൽ നനയാതെ വയ്യ! വന്യാസക്തിയിൽ കുതിർന്നലിയാതെ വയ്യ! പ്രീത രാജ്

ഋതുഭേദങ്ങൾ

Image
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !!  ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും  ഗൃഹാതുരത്വത്തിന്റെ ശിശിരവും നിർവികാരതയുടെ ശൈത്യവും  മാറി മാറിയങ്ങനെ..... ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  ....  തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?..... കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച്  ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? ....  അണപൊട്ടിയൊഴുകുന്ന ദുഃഖം പേമാരിയായും പ്രളയമായും ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ?  സാന്ത്വനം കുളുർകാറ്റായും  ചാറ്റൽ മഴയായും തഴുകാറില്ലേ ?  ആനന്ദം പുഷ്പ സുഗന്ധമായും  വർണരാജികളായും മനസ്സിൽ നിറയാറില്ലേ?    പ്രകൃതിയും ജീവിതവും  എത്രമേൽ താദാത്മ്യപ്പെടുന്നു!... ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ... തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!!  അത്  സ്വന്തം തോൽവി  തന്നെയാകുമെന്നോർക്കാതെ!!!!   പ...

ഘടികാരം

Image
എന്റെ കിടപ്പറയുടെ ചുവരിൽ  നിർമ്മമയായി നിസ്സംഗയായി സമയത്തുള്ളികൾ വീഴ്ത്തി  കാലത്തിൻ പ്രതിരൂപമായവൾ ... എൻെറ സ്വപ്നങ്ങൾ തൻ  നിറങ്ങൾ കണ്ടതവൾ തന്നെ  പിന്നവ നിറം മങ്ങി നിരാശ തൻ  കരിമഷി പടർന്നതിനും സാക്ഷിയവൾ എന്റെ വിനിദ്ര രാവുകളിലെ പൊള്ളുന്ന നിശ്വാസങ്ങൾക്കും തലയിണയിൽ പടരുന്ന നനവിനും അവൾ മാത്രം സാക്ഷി ... ഓർമ്മിപ്പിക്കുന്നവളെന്നെ ഇറ്റുവീഴുന്നോരോ തുള്ളിയും കൈക്കുമ്പിളിലെടുക്കുക  രുചിഭേദങ്ങളറിയുക, നിന്നു പോകുന്നതെന്നെന്നാർക്കറിയാം.... പ്രീത രാജ്

യാത്ര

Image
ലോഹപ്പക്ഷിയുടെ ഉദരത്തിൽ മുഖാവരണവും മുഖകവചവും അണിഞ്ഞ് പുറത്തെ തിളങ്ങുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരിക്കുമ്പോൾ വല്ലാത്ത അപരിചത്വം. പൊങ്ങിയുയരുമ്പോൾ താഴെ നോക്കി എത്ര സുന്ദരിയാണ് അറബിക്കടലിന്റെ റാണി എന്ന് ആശ്ചര്യപ്പെട്ടു.  മേഘജാലങ്ങളിൽ ഊളിയിട്ട് ചിതറിപ്പോയ പഞ്ഞിക്കെട്ടുകൾ കണക്കെ അവയെ പിന്തളളി നീലാകാശത്തിലേക്ക് കുതിച്ചപ്പോൾ ഉന്മേഷം തോന്നി. കത്തിക്കാളുന്ന സൂര്യരശ്മികൾ വെള്ളിച്ചിറകിൽ തട്ടിച്ചിതറി. പൊടുന്നനെ,  ഇത്തരം ഒരു ചിറകിൽ അള്ളിപിടിച്ചെങ്കിലും പ്രാകൃത മനുഷ്യർ കൈയടക്കിയ സ്വന്തം മണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മനുഷ്യരെ ഓർത്തു പോയി. എന്തു ഭീതിയായിരിക്കും, എന്തു വെപ്രാളമായിരിക്കും ആ മനസ്സുകളിൽ ഉണ്ടായിരുന്നിരിക്കുക. ഡിമ്മർ ഉപയോഗിച്ച് ജാലകക്കാഴ്ച ഇരുട്ടാക്കി കണ്ണടച്ചിരുന്നു. ഇടയിൽ ഭക്ഷണം വന്നു. അപ്പോൾ കവചവും ആവരണവുമെക്കെ മാറ്റി എല്ലാവരും തദവസരത്തിൽ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യത്തിൽ വ്യാപൃതരായി. . ആകാശത്ത് ഭക്ഷണം കഴിക്കുമ്പോൾ ആക്രമിക്കാൻ പാടില്ല എന്നത് പുതിയ ധർമ്മ യുദ്ധത്തിന്റെ നിബന്ധന ആണോ എന്തോ! കോവിഡിന് മനസ്സിലാവുമായിരിക്കും.    കാബിൻ ക്രൂവിനെ കണ്ടാൽ സഹിക്കി...

പ്രണയം

Image
പ്രണയം മഴ പോലെയാണ്... സൗമ്യ സുന്ദരമായ ചാറ്റൽ മഴയായി.. അനർഗളമായ ഇടമുറിയാമഴയായി... ആസക്തിയുടെ കോരിച്ചൊരിച്ചിലായി .. തീവ്രമായ ഇടിവെട്ടിപ്പെയ്തായി.. പല രൂപഭാവങ്ങളിൽ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന മഴ..... മഴയുടെ വന്യവശ്യസൗന്ദര്യം തന്നെ പ്രണയത്തിനും.. പ്രീത രാജ്

എൽ നിനോ

Image
  എൽ നിനോ ഫോണിലായാലും നേരിട്ടായാലും "ഹൊ എന്തൊരു ചൂട്!" എന്ന് പറയാതെ സംസാരമില്ല. അകത്ത് ബ്ലൈൻഡുകളെ ഇളക്കി കാറ്റ് എത്തി നോക്കുന്നുണ്ടെങ്കിലും  പുറത്ത് റോഡിലും മൈതാനത്തും വെയിൽ തിളയ്ക്കുന്നത് കാണാം.  ബാൽക്കണി ഗാർഡനിലെ ചെടികൾ ദാഹം ദാഹം എന്ന് തലയാട്ടുന്നു. എൽ നിനോ ഇഫക്ടാണോ ? അതോ പ്ലാൻ്റ്സിന് ഡ്രിങ്ക് കൊടുക്കാൻ കുഞ്ഞി ബോട്ടിലുമായി നടന്നിരുന്ന കുഞ്ഞിപ്പാപ്പുവിനെ കാണാത്ത പരവേശമാണോ?  എന്താണ് ഈ തീരാത്ത ദാഹത്തിന് കാരണം? അവളുള്ളപ്പോൾ നിറയെ പൂക്കളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം വാടിപ്പോയിരിക്കുന്നു. ഇനിയിപ്പോൾ ആർക്കു വേണ്ടി എന്നായിരിക്കാം !  നവരാത്രിയ്ക്കിനി അധിക നാളില്ലല്ലോ എന്ന ചിന്തയാലാവാം തെച്ചിയിൽ മാത്രം പൂക്കളും മൊട്ടുകളുമുണ്ട്.  പ്രീത രാജ്

പട്ടുനൂൽപ്പുഴു

Image
കഥാപാത്രങ്ങളാണ് ഒരു പുസ്തകം വായിക്കുമ്പോൾ ആദ്യം മനസ്സിൽ കയറുന്നത്. എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴുവിലെ കഥാപാത്രങ്ങളാവട്ടെ പുസ്തകം വായിച്ചു കഴിഞ്ഞും വിഷാദം മുറ്റിയ കണ്ണുകളുമായി മനസ്സിൽ നിന്നിറങ്ങാതെ കുത്തിയിരിക്കുന്നു.  പെട്ടെന്ന് ആരുടെയും കണ്ണിൽ പെടാത്ത കുട്ടിയാണ് പതിമൂന്ന് കാരനായ സാംസ. സാംസ എന്ന പ്രത്യേകതയുള്ള പേരല്ലായിരുന്നെങ്കിൽ അവൻ സ്കൂളിൽ പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേനെ. ലൈബ്രേറിയനായ മാർക്ക് സാറാണ് ലോകസാഹിത്യത്തിലെ പ്രശസ്തനായ കഥാപാത്രത്തിൻ്റെ പേര് അവൻ്റെ അച്ഛൻ വിജയന് പറഞ്ഞു കൊടുത്തത്. സാംസ മണ്ണിൻ്റെ അടരുകൾക്കും വർഷങ്ങൾക്കുമിപ്പുറം നിന്ന് സംസാരിക്കാറുള്ള പതിമൂന്നാം വയസ്സിൽ മരിച്ചു പോയ നടാഷയുടെ പേരും മാർക്ക് സാറിൻ്റെ സംഭാവനയാണ്. കുട്ടിക്കാലം മുതലേ വികൃതിയില്ലാത്ത, ബഹളക്കാരനല്ലാത്ത കുട്ടിയായിരുന്നു സാംസ. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ വെറുതെ ഇരിക്കാറുണ്ട് അവൻ. ചുറ്റുമുള്ളവരോട്  സംസാരിക്കുന്നതിലുമധികം അവൻ തൻ്റെ സാങ്കൽപിക ലോകത്തിൽ സംവദിച്ചു. ഒരു പക്ഷെ രണ്ടു തോടുകൾക്കിടയിൽ വേനലിൽ പോല...

ബാലൻ- the boy

Image
ബാലൻ- the boy ഭൂതകാലത്തിൽ നിന്ന് മകനെയും കൊണ്ട് ഓടിയകലുന്ന ഒരമ്മ.  പലയിടങ്ങളിൽ പല വേഷങ്ങളിൽ പല കഥകൾ മെനഞ്ഞ് അവർ ജീവിതം തന്നെ അഭിനയമാക്കുന്നു. ഭൂതകാലം എത്തിപ്പിടിക്കാൻ നോക്കുമ്പോൾ എന്തും ചെയ്ത് വഴുതിമാറുന്നു. അതിനായില്ലെങ്കിൽ എത്തിപ്പിടിക്കാനായുന്ന കയ്യ് തന്നെ  വെട്ടിമാറ്റുന്നു. ഭൂതകാലത്തോട് സന്ധിചെയ്യാൻ അവൾ തരിമ്പും തയ്യാറല്ല. അവൻ തൻ്റെ ഉള്ളിൽ ഉരുവം കൊണ്ടപ്പോൾ മുതൽ തനിക്കും മകനും ഇടയിൽ മറ്റൊരാൾ വേണ്ടെന്ന് തീരുമാനിച്ചവളാണ് അമ്മ.  അവൻ്റെ അച്ഛനെ അവൾ കൊന്നു കുഴിച്ച് മൂടി മുകളിലൊരു വാഴയും വച്ചു.  ജയിലിൽ പിറന്ന് അവിടെ തന്നെ അമ്മയുടെ കൂടെ വളരുന്ന കുഞ്ഞ് അത്യാവശ്യം കള്ളത്തരങ്ങളൊക്കെ വശത്താക്കിയതിൽ അത്‌ഭുതമില്ല. ജയിലിന് പുറത്ത് സ്ഥിരമായി ഒരു പേരുപോലുമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രയാണം ചെയ്യുമ്പോഴും അമ്മ മെനയുന്ന കഥകൾ  വേണ്ടപോലെ വേണ്ടയിടത്ത് പറയാൻ അവന് ബുദ്ധിമുട്ടില്ല. എങ്കിലും താനാരാണ് എന്ന് ക്ലാസ്സിൽ പറയേണ്ടി വന്നപ്പോൾ അവൻ പകച്ചു നിൽക്കുന്നു. അവന് നഷ്ടപ്പെടുന്നത് അവൻ്റെ അസ്തിത്വം തന്നെയാണ്. കുറച്ച് കാലത്തെ വേർപാടിന് ശേഷം കൗമാരക്കാരനായി അവൻ വീണ്...

പവിഴദ്വീപ്

Image
  പവിഴദ്വീപ് ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് മുമ്പിൽ ഒന്നര മാസത്തിലധികം  സന്തത സഹചാരിയായിരുന്ന കുഞ്ഞുമോൾക്ക് ഉമ്മ കൊടുത്ത് ബൈ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. വിമാനത്തിലെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കത്തുന്ന വെയിൽ  കണ്ണുകളെ എരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞതും ജാലകങ്ങൾ അടച്ച് കണ്ണടച്ചിരുന്നു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനും കുടുംബവും വസിക്കുന്ന ബഹ്‌റൈനിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. പലപ്പോഴായി പല ഋതുക്കളിലൂടെ  ബഹ്‌റൈനെ ഖണ്ഡശ: അറിഞ്ഞു കൊണ്ടിരിക്കുന്നു.  ജൂലായ് ഓഗസ്റ്റ് മാസങ്ങളിലെ കത്തുന്ന  വേനലിലും വേനലിൻ്റെ കാഠിന്യം കുറയുന്ന ഒക്ടോബർ നവംബർ മാസങ്ങളിലും ഡിസംബർ ജനുവരി മാസങ്ങളിലെ കുത്തുന്ന  ശൈത്യകാലത്തും ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. ഇത്തവണ ഏപ്രിലിൽ ബഹ്‌റൈനിൽ എത്തിയപ്പോൾ നിറങ്ങളുടെ വസന്തകാലം. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം പൂക്കൾ പുഞ്ചിരി തൂകി സ്വീകരിച്ചു. ഈന്തപ്പനകൾ ഓറഞ്ചു കലർന്ന മഞ്ഞ നിറമുള്ള പൂങ്കുലത്തൊങ്ങലുകൾ  അണിഞ്ഞ് നിന്നിരുന്നു. സിംഗപ്പൂരിനും മാലിദ്വീപിനും പിന്നിൽ ഏഷ്യയില...

ബാഷ്പീകൃതരും പെൺനീതിയും

Image
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.  The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...

ഇത് ധനുമാസക്കാലം

Image
ഇത് ധനുമാസക്കാലം പൂത്തും കായ്ചും നിൽക്കുന്ന മാവുകൾ! നിറയെ കായ്കളണിഞ്ഞ് പുളിമരങ്ങൾ! ഇല പൊഴിഞ്ഞ് പച്ചക്കായകൾ തൊങ്ങൽ ചാർത്തിയ പഞ്ഞിമരങ്ങൾ ! നഷ്ടപ്പെടുന്ന ഇലകൾ നോക്കി നെടുവീർപ്പിടുന്ന തേക്കു മരങ്ങൾ! വഴിയോരങ്ങളിൽ പനംനൊങ്കും കരിക്കും കരിമ്പിൻ ജ്യൂസും വിൽപ്പനക്കാർ! നിളയിലെ ശുഷ്കമായിത്തുടങ്ങുന്ന നീർച്ചാലിൽ കരുത്താർജ്ജിക്കുന്ന പുൽത്തുരുത്തുകൾ ! ഓടി നടക്കുന്ന കുറുമ്പൻ കാറ്റിനെ വാരിപ്പുണരാൻ നോക്കുന്ന വൃക്ഷ സുന്ദരികൾ! അവൻ കുതറിയോടുമ്പോൾ അവരുടെ ചേലകളുലയുന്നു. അലങ്കാരങ്ങൾ ഉതിർന്ന് വീഴുന്നു! കാറ്റിനിത്തിരി ഉന്മേഷക്കുറവുണ്ടെങ്കിലും രാവിനത്ര കുളിരില്ലെങ്കിലും ഇത് ധനുമാസക്കാലം! പ്രീത രാജ്

കലാച്ചി

Image
കലാച്ചി കെ.ആർ. മീര ഡി.സി.ബുക്സ് കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു.   Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർ...

Eko

Image
ഒരു അണുബാധ കാരണം ശബ്ദം നഷ്ടപ്പെട്ട് വിശ്രമിക്കുമ്പോഴാണ് Eko കണ്ടത്. അത് നന്നായി. ഈയിടെ കണ്ട വളരെ നല്ല ഒരു സിനിമയാണ്  ബാഹുൽ രമേഷിൻ്റെ തിരക്കഥക്ക് ദിൻജിത്  അയ്യത്തൻ ദൃശ്യഭാഷ്യം നൽകയ Eko. കഥയും കഥാപാത്രങ്ങളും  ഭൂമികയും എല്ലാം കൂടിച്ചേർന്ന് ഗൂഢമായ രഹസ്യം ഇതൾ വിടരുന്ന രീതി വളരെ ഇഷ്ടപ്പെട്ടു.  മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന് എത്രയെത്ര മാനങ്ങളുണ്ട് എന്നും  Protection ഉം Restrictions ഉം എങ്ങനെ  വേർതിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്നു എന്നും ചിന്തിപ്പിക്കുന്നു , Eko. അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ പീയൂസായി സന്ദീപ് പ്രദീപ് എന്ന യുവനടനും മോഹൻ പോത്തനായി വിനീതും ഗംഭീരമായി.  പ്രീത രാജ്

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്