Posts

Showing posts from 2020

2021

Image
ഉയിർത്തെഴുന്നേൽപിന്റേതാകട്ടെ 2021 !! വീണ്ടെടുക്കലിന്റേതാകട്ടെ !! നഷ്ടപ്പെട്ട വലുതും ചെറുതുമായ സന്തോഷങ്ങളെല്ലാം തിരിച്ചു വരട്ടെ !! ആലിംഗനത്തിന്റെ ഊഷ്മളതയും കൈകോർക്കലിന്റെ ആനന്ദവും ഒത്തുചേരലുകളുടെ ആഹ്ളാദവും യാത്രകളുടെ മാസ്മരികതയും .. രംഗവേദികളിലെ നൂപുര ധ്വനികളും  ഉത്സവ പറമ്പുകളിലെ ആൾക്കൂട്ടങ്ങളും  മേള ഘോഷങ്ങളും വർണക്കാഴ്ചകളും എല്ലാം എല്ലാം തിരിച്ചു  വരട്ടെ!! പുതുവത്സര പ്രതിജ്ഞ ഒന്നു മാത്രം... ജീവിതമാം ചില്ലു കോപ്പയിലെ മധു  വൃഥാ ബാഷ്പീകരിച്ച് പോകാതെ .. ഒരോ തുള്ളിയും ആസ്വദിക്കുക..  താഴെ വീണുടയാൻ പോകുന്ന മറ്റൊരു പാനപാത്രം സാധ്യമെങ്കിൽ താങ്ങിക്കൊൾക.!  🎶Jhoom le has bol le pyaari agar hai zindagi, saans ke bas ek jhonke ka safar hai zindagi🎶 ശ്വാസത്തിന്റെ ഒരു കുഞ്ഞല മാത്രമല്ലോ ജീവിതം...  പ്രീത രാജ്  

നിള

Image
കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ജീവിതം  ഇഴയുന്ന കാലത്ത് ആകെ ആശ്വാസം എല്ലാ മാസവും ഷൊർണൂരിലേക്കും കോഴിക്കോട്ടേക്കും അച്ഛനമ്മമാരെ കാണാനുള്ള യാത്രകളാണ്. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം എത്തുമ്പോൾ തന്നെ നാടെത്തി എന്ന തോന്നലാണ് . പാലത്തിൽ കയറിയാൽ രണ്ടു പുറവും നോക്കാതെ വയ്യ. പുഴയിൽ വെള്ളമുണ്ടോ എന്ന  പകുതി ആത്മഗതമായ ചോദ്യം ഒരു ശീലമായിക്കഴിഞ്ഞു. നിള വെറുമൊരു നദിയല്ലല്ലോ. കുടിനീരായും സർഗ്ഗധാരയായും തലമുറകളെ അമൃതൂട്ടിയവൾ. വള്ളത്തോളിനും തുഞ്ചത്തെഴുത്തച്ഛനും  കുഞ്ചൻ നമ്പ്യാർക്കും എം.ടി.ക്കും വി.കെ.എന്നിനും  അങ്ങനെ ഒരു പാടൊരുപാട് മഹാരഥന്മാർക്കും ജന്മം  നൽകിയവൾ..  വെള്ളിത്തിരയിലെ എത്രയോ രംഗങ്ങൾക്ക് മാസ്മരിക സൗന്ദര്യ സാമീപ്യം കൊണ്ട് ധന്യതയേകിയവൾ . വീരശൂര പരാക്രമിക ളുടെ ആയോധന മാമാങ്കത്തിന് സാക്ഷ്യം വഹിച്ചവൾ ... രക്തമണിഞ്ഞവൾ....  എത്രയോ പ്രഗത്ഭർക്ക് നിത്യശാന്തിയുടെ കവാടം തുറന്നവൾ ... എത്രയോ ആത്മാക്കൾക്ക്  നിത്യശാന്തി ഏകിയവൾ.. കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങളിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, 'പുഴക്ക് പോക്ക്'.  മുതിർന്നവരിൽ ആരെങ്കിലും പുഴയിൽ പോകുന്ന കാര്...

കാത്തിരിപ്പ്

Image
അവൻ അവളുടെ സൂര്യനായിരുന്നു... പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ ..... പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ ....  അവൾ അവന്റെ സാമീപ്യത്തിനായി  വെമ്പൽ കൊണ്ടു.... സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച് നിൽക്കുന്ന പുഷ്പങ്ങൾ പോലെ .... അവൾ അവനെ കാണാൻ മാത്രം മിഴികൾ തുറന്നു... സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ .. അവളുടെ നിലനിൽപിനാധാരം അവനായിരുന്നു....  ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന  മഞ്ഞു പോലെ .... അവളുടെ മനസ്സിലും .... വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു...  സൂര്യനെ കാത്തിരിക്കുന്ന ചെടികളെ പോലെ .... അവളും കാത്തിരുന്നു... അവളുടെ സൂര്യനെ ... മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ  മഴവില്ലു വിരിയിക്കുന്ന പോലെ.....  മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....   മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ...  വരും ..... വരാതിരിക്കില്ല.....  പ്രീത രാജ്

ഋതുഭേദങ്ങൾ

Image
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !!  ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും  ഗൃഹാതുരത്വത്തിന്റെ ശിശിരവും നിർവികാരതയുടെ ശൈത്യവും  മാറി മാറിയങ്ങനെ..... ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  ....  തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?..... കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച്  ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? ....  അണപൊട്ടിയൊഴുകുന്ന ദുഃഖം പേമാരിയായും പ്രളയമായും ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ?  സാന്ത്വനം കുളുർകാറ്റായും  ചാറ്റൽ മഴയായും തഴുകാറില്ലേ ?  ആനന്ദം പുഷ്പ സുഗന്ധമായും  വർണരാജികളായും മനസ്സിൽ നിറയാറില്ലേ?    പ്രകൃതിയും ജീവിതവും  എത്രമേൽ താദാത്മ്യപ്പെടുന്നു!... ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ... തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!!  അത്  സ്വന്തം തോൽവി  തന്നെയാകുമെന്നോർക്കാതെ!!!!   പ...

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ

Image
നിലച്ചുപോയ യന്ത്രം കേടുപാടുകൾ തീർത്ത് ചലിച്ചു തുടങ്ങിയതു പോലെ മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുന്നു മനുഷ്യ നിർമ്മിത ലോകവും. വഴുതി വഴുതിപ്പോകുന്ന ജീവിതത്തെ പ്രത്യേക വൈദഗ്ധ്യത്തോടെ പിടി കൂടാനുള്ള പരിശ്രമം. ഏതോ യൂണിഫോമിട്ട് മാസ്ക് ധരിച്ച് ധൃതിയിൽ കടവന്ത്ര  മെട്രൊ സ്റ്റേഷനിലേക്ക്  കയറി പോകുന്ന  പെൺകുട്ടികൾ. സൗത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ കൂടി പോകുമ്പോൾ നീലകലർന്ന പച്ച നിറമുള്ള വലിയ ഒരു പുഴു പോലെ അങ്ങു മുകളിൽ കൊച്ചി മെട്രൊ. സിഗ്നലുകളിൽ സാമാന്യം നല്ല തിരക്ക്. ഭിക്ഷാടകരും പണി പുനരാരംഭിച്ചിരിക്കുന്നു. ഡർബാർ ഹാൾ ഗ്രൗണ്ടിൽ സായാഹ്ന സവാരിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അമ്പലത്തിന് മുന്നിലെ പാർക്കിംഗ് മിക്കവാറും നിറഞ്ഞിരിക്കുന്നു.  ശ്രീ കോവിലിൽ ഭഗവാൻ സുവർണ ചന്ദ്രക്കലാധാരിയായി  ദീപങ്ങൾക്കു നടുവിൽ അതേ ഗാംഭീര്യസ്മേരത്തോടെ നിറഞ്ഞു നിൽക്കുന്നു. നൃത്തം ചെയ്യുന്ന ആലിലകളെ തഴുകി വരുന്ന കായൽക്കാറ്റേറ്റ് പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞു പോകുന്നു.  തിരികെ വന്ന് കാറ് പുറകോട്ടെടുക്കുമ്പോൾ റിവേഴ്സ് സെൻസറിന്റെ ബീപ് ബീപ്. തൊട്ട് മുമ്പ് കടന്ന് പോയ  ക...

കൈരളി

Image
കൈരളി രാവിന്റെ കുളിരിൽ സഹ്യന്റെ കൈകളിൽ  ഉറങ്ങി പ്രഭാത സൂര്യകിരണങ്ങളുടെ തലോടലിൽ ഉറക്കമുണർന്ന് കേര വൃക്ഷത്തൊങ്ങലുള്ള പച്ചച്ചേല ചുറ്റി നീല രത്നമാലകൾ അലസമായ് ധരിച്ച് മനോഹരിയായ കൈരളി .. വഞ്ചിപ്പാട്ടിന്റെ ചടുല താളത്തിലും മോഹിനിയുടെ ലാസ്യലയത്തിലും കഥകളിയുടെ ശാസ്ത്രീയഗാംഭീര്യത്തിലും അവൾ മാറി മാറി ചുവടു വക്കുന്നു... തിരമാലകൾ അവളുടെ കാലുകളിൽ ഉമ്മവച്ചിക്കിളിയൂട്ടുന്നു... അസ്തമയ സൂര്യ കിരണങ്ങൾ അവളെ തഴുകി തുടിപ്പിക്കുന്നു... കടൽക്കാറ്റിൽ ഉലഞ്ഞ ചേലയുമായി അവൾ വീണ്ടും സഹ്യന്റെ കരവലയത്തിലമരുന്നു.... അവന്റെ മാറിൽ മുഖം ചേർക്കുന്നു... ഇരുപത്തിനാലിന്റെ മുഗ്ദ്ധസൗന്ദര്യമുള്ള കൈരളിക്കിന്ന് അറുപത്തി നാലാം പിറന്നാൾ !!   പ്രീത രാജ്

വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

Image
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര  കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച്  രണ്ടു  മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.    വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള   സ്ഥിരം ഫോൺ വിളികളിൽ  ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ"  എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം.  ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്.  കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും  വല്ലാത്തൊരു  ആകർഷണമാണ് വൃശ്ചിക കാറ്റിന്.  ഗൃഹാതുരത്വത്തിന്റെ  മാമ്പൂ മണമുള്ള കാറ്റ്.  കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...

തുലാവർഷ മഴ

Image
അടക്കിപ്പിടിച്ച ഘനീഭവിച്ച ദുഃഖം പൊറാഞ്ഞ് സർവ്വ നിയന്ത്രണങ്ങളും വിട്ട് തലതല്ലി നെഞ്ചത്തടിച്ച് ആർത്തലച്ച് വിലപിക്കുന്ന പോലെ തുലാവർഷമഴ... ധാരയാരയായൊഴുകുന്ന കണ്ണുനീർ പോലെ കലങ്ങിയൊഴുകുന്ന പ്രകൃതിയുടെ  കണ്ണുനീർച്ചാലുകൾ ...  അണപൊട്ടി ഒഴുകിയ ദു:ഖം തോർന്ന്  പിന്നെയും അവശേഷിക്കുന്ന ഏങ്ങലടികൾ പോലെ  അകന്നു പോകുന്ന ഇടിയൊച്ചകൾ .. ഇടക്കെങ്കിലും ഇങ്ങനെ കരഞ്ഞു തോർന്നേ മതിയാകൂ ... പ്രകൃതിക്കും മനുഷ്യനും... പ്രീത രാജ്  

അവൾ

Image
കുട്ടിയായിരുന്നപ്പോൾ ..... സാരിത്തുമ്പിന്റെയും കൈകളുടെയും ബന്ധനത്തിലായിരുന്നു... അപ്പോഴവൾ .... ചാഞ്ചാടുന്ന പാവക്കുട്ടിയിലും .. കുന്നിക്കുരുവിലും കുപ്പിവളകളിലും വളപ്പൊട്ടുകളിലും ആനന്ദം കണ്ടു..  സ്വപ്നങ്ങളിൽ... പൂക്കൾ ചിരിച്ചു.. പൂത്തുമ്പികൾ വട്ടമിട്ട് പറന്നു.... തിത്തിരിപ്പക്ഷികൾ  കലപില കൂട്ടി... കൗമാരത്തിൽ ..... അഴികളുള്ള കൂടുണ്ടായി.. സ്നേഹത്തിന്റെയും... കരുതലിന്റെയും.. അനേകം ലിഖിതാലിഖിത സമൂഹനിയമങ്ങളുടെയും ... വർണ്ണനൂലുകളാൽ തൊങ്ങലിട്ട  ഭംഗിയുള്ള അഴികൾ... കൂടിന് കട്ടിച്ചില്ല് മേലാപ്പായിരുന്നു ... അപ്പോഴവൾ ..... പുസ്തകങ്ങളിൽ മുഖം ചേർത്ത്   മായിക ലോകത്തിൽ മുഴുകി.... പലതരക്കാരുമായി ചങ്ങാത്തം കൂടി..... പ്രണയത്തിലായി..... കൈകോർത്ത്  പിടിച്ച് വിദൂരദേശങ്ങളിൽ  കാലാതീതമായി സഞ്ചരിച്ചു.....  ഭാര്യയായി .... അമ്മയായി.... ഉദ്യോഗസ്ഥയായി..... പിന്നെന്തൊക്കെയോ ആയി ...  യൗവ്വനം ഒഴുകിപ്പോയി....  അതിനിടയിൽ അവൾ എവിടെയോ പോയി .. അതോ ഒളിച്ചിരുപ്പുണ്ടായിരുന്നോ .... അറിയില്ല...  തിരയാൻ നേരമില്ലായിരുന്നല്ലോ....  തലയിൽ വെള്ളിവരകളും ... മൂക്കിനു...

വിഷാദം

Image
നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!!

നഷ്ടസ്വപ്നങ്ങൾ

Image
നഷ്ടസ്വപ്നങ്ങൾ  എന്റെ സ്വപ്ന വർണച്ചിറകുകൾ  വീശി ഞാനെവിടെയെല്ലാം പറന്നിറങ്ങിയിരുന്നു.... മഞ്ഞുമൂടിയ മലനിരകളുടെ താഴ് വാരങ്ങളിലെ നീലജലാശയങ്ങളിൽ....  രാജഹംസങ്ങളോടൊത്ത് ഞാൻ നീന്തിത്തുടിച്ചിരുന്നു... ആടുകളും  കുതിരകളും പശുക്കളും  മേയുന്ന പച്ചപ്പുൽത്തകിടികളിൽ .... കടുകു പൂക്കുന്ന മഞ്ഞപ്പാടങ്ങളിൽ ... മധുര ഗാനം മൂളി പാറി നടന്നിരുന്നു.. നിബിഡ വനാന്തരങ്ങളിലെ വൻമരങ്ങളിൽ പറന്നിറങ്ങി കളകൂജനങ്ങൾക്ക്  മറുപാട്ട് പാടിയിരുന്നു....  ദലമർമരങ്ങൾ അതേറ്റുപാടിയിരുന്നു...  മുന്തിരിത്തോട്ടങ്ങൾക്കിടയിൽ   നടന്ന് മുന്തിരിച്ചാറു കുടിച്ചുന്മത്തയായിരുന്നു... പ്രണയാതുരയായ് ഗസലുകൾ  പാടി തിരമാലകളെ തൊട്ട് പറന്നിരുന്നു...  ഇപ്പോഴെന്തേ.. എന്തേ....  എന്റെ സ്വപ്നങ്ങളുടെ .... വർണച്ചിറകുകൾ തളർന്നു പോകാൻ?  ഗാനശകലങ്ങളുടെ ഉറവ വറ്റിപ്പോകാൻ? .... എന്റെ മധുര നാദമെന്തേ...  കണ്ഠത്തിൽ കുരുങ്ങിപ്പോകാൻ?  രോഗാതുരമായ പുറം ലോകത്തിൻ  ഇരുൾ  പടർന്നതാണോ? അതോ ഉള്ളിലെ തമോഗർത്തങ്ങൾ എല്ലാം തമസ്കരിക്കുകയാണോ?  പ്രീത രാജ്

വചനം

Image
വചനം മനുഷ്യനെ പ്രാപ്തനാക്കിയ ശക്തനാക്കിയ വചനം... കെട്ടിപ്പടുക്കാനും ചുട്ടെരിക്കാനും... ശേഷിയുള്ള   വചനം.... വചനം കൂരമ്പുകളാക്കാം... വെറുപ്പിന്റെ കാളകൂടവിഷം നിറച്ച് .... ചുട്ടു ചാമ്പലാക്കാം... പരിഹാസലിപ്തമാക്കി ...... ആത്മാഭിമാനത്തെ നുള്ളിക്കളയാം... ആക്ഷേപമുള്ളുകൾ നിറച്ച് .. മെല്ലെ കാർന്നുതിന്നുന്ന നോവ് പടർത്താം.. അല്ലെങ്കിൽ ..... സ്നേഹത്തിന്റെ പൂനിലാവ് പടർത്താം.... കരുണയുടെ തൂവൽസ്പർശമാക്കാം.. സാന്ത്വനത്തിന്റെ ആശ്ലേഷമാക്കാം... പ്രണയം നിറച്ച് പൂവമ്പാക്കാം.... ഈണങ്ങൾ ചേർത്ത് ആനന്ദമുളവാക്കാം... വചനം മൃദുവാകട്ടെ... വേദനാസംഹാരി ലേപനമാവട്ടെ... വചനം അമൃതാകട്ടെ ... ഉയിർത്തെഴുന്നേൽപിന് ഊർജ്ജമാവട്ടെ... വചനം ശക്തമാകട്ടെ... അതിജീവനത്തിന് കൈത്താങ്ങാവട്ടെ... പ്രീത രാജ് 

ഒരു ആത്മഹത്യയും അതുയർത്തുന്ന ചിന്തകളും

Image
ഈയിടെ കൊട്ടിയത്ത് ഒരു പെൺകുട്ടിയുടെ ആത്മഹത്യ വളരെയേറെ ദുഃഖവും നിരാശയും ഉണ്ടാക്കി. ഇരുപത്തി നാലു വയസ്സു മാത്രമുള്ള സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവമുള്ള ഒരു പെൺകുട്ടി സ്വയം ജീവിതം അവസാനിപ്പിച്ചു എന്നതിലുപരി അതുയർത്തുന്ന ഒരുപാട് സാമൂഹ്യ പ്രശ്നങ്ങളുണ്ട്.   പത്തു കൊല്ലമായി പ്രണയത്തിലായിരുന്ന അല്ലെങ്കിൽ പ്രണയത്തിലായിരുന്നു എന്നവൾ വിചാരിച്ച കാമുകൻ കുറച്ചു കൂടി സാമ്പത്തിക സ്ഥിതിയുള്ള മറ്റൊരു പെൻ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ് തകർന്നു പോയി ആ പെൺകുട്ടി. അവൾ അയാളെ ഫോണിൽ വിളിച്ച് കെഞ്ചുന്നു. അയാളവളെ പരിഹസിക്കുകയും ചീത്ത വാക്കുകൾ ഉപയോഗിച്ച് ചീത്തയും  പറയുന്നു. എന്നിട്ടും ആ കുട്ടി അയാളോട് അയാൾ വാഗ്ദാനം ചെയ്ത ജീവിതം ഇരക്കുന്നു. ഒടുവിൽ നിരാശയായി ആത്മഹത്യ ചെയ്യുന്നു. ഹാ! കഷ്ടം!  അയാളും അയാളുടെ കുടുംബവും എന്നും അവളെ ഉപയോഗിക്കുകയായിരുന്നു. ഗർഭിണിയായപ്പോൾ പോലും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ഗർഭച്ഛിദ്രം ചെയ്യിച്ചു.അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് പലപ്പോഴായി പണം വാങ്ങി. വീട്ടിലെ കുഞ്ഞിനെ നോക്കാൻ വിളിച്ചു വരുത്തി. എന്നിട്ടും അവൾ കെഞ്ചി. അവനോട് അവന്റെ അമ്മയോട്, ജീ...

കണ്ണൻ

Image
എന്റെ കണ്ണാ.... കളിക്കൂട്ടുകാരനായി  നിന്നെ  ആഗ്രഹിക്കാത്ത ... ബാല്യങ്ങളുണ്ടോ?  പ്രണയിയായി നിന്നെ മോഹിക്കാത്ത..  കന്യകമാരുണ്ടാവുമോ?  നിന്റെ ഉറ്റ തോഴനാവാൻ  ... കാംക്ഷിക്കാത്തവരുണ്ടാവുമോ? നിന്റെ കുട്ടിക്കുറുമ്പിൽ..  അലിയുന്ന വെണ്ണയാവാത്ത ... മാതൃ മാനസങ്ങളുണ്ടോ?  ഉരുകുന്ന ഹൃദയവും ... തുളുമ്പിത്തൂവുന്ന മിഴികളുമായി ... നിന്റെ മുന്നിൽ കൈകൂപ്പിയാൽ..... തീരാത്ത ദു:ഖങ്ങളുണ്ടോ?  നിന്റെ മയിൽപ്പീലിയും വേണുനാദവും ... ആനന്ദം നിറക്കാത്ത മാനസങ്ങളുണ്ടോ? എന്നും മനസ്സിൽ നിറയട്ടെ ... സുന്ദര ശ്യാമ വർണവും ... പീലിയുടെ സുഖദ സ്പർശവും..  മധുര വേണുനാദവും ...

Prayer / പ്രാർത്ഥന

Image
അശാന്തിയുടെ നാളുകൾ .... അലങ്കോലമായ മനസ്സ് .. ചിന്തകളുടെ പടുകൂറ്റൻ തിരമാലകൾ ബോധതീരങ്ങളിൽ ആർത്തലക്കുന്നു... സുനാമിത്തിരകളായി ബോധതലങ്ങളെ കവർന്നെടുക്കുന്നു.... തകർന്നടിഞ്ഞ തീരത്ത്   മരവിച്ചു നിൽക്കവെ.. സാന്ത്വനത്തിൻ ദിവ്യസ്പർശത്തിനായ്... ആശ്രയത്തിൻ കൈത്താങ്ങിനായ് ... നിറമിഴികളോടെ കൈകൂപ്പുന്നു.... മനസ്സ് പ്രാർത്ഥനാനിരതമാവുന്നു... മാർഗദർശിയായ ദീപം തെളിയാൻ.. പഞ്ചാരമണലിൽ അലസമായ് കിടന്ന് തിരകളുയർത്തും  താളനിബദ്ധസംഗീതം  കേൾക്കാൻ.. മേഘജാലങ്ങൾതൻ നൃത്തച്ചുവടുകൾ  ആസ്വദിക്കാൻ .. മിന്നിത്തെളിയും നക്ഷത്രജാലങ്ങൾ കാണാൻ ... ശാന്തിയുടെ നാളുകൾ വീണ്ടെടുക്കാൻ .. Disturbed mind.. Huge waves of thoughts break on the shores of awareness... Sometimes they take the form of gigantic tsunami waves.. Consuming the whole space of  consciousness.. And when they recede finally, you stay helpless on the shore.. Dumb and numb on the face of devastation.. Hoping for calmness.. Calmness of the rhythmic waves.. Melody of their soft breaking sound on the shores.. To lay awake on the cl...

ഒരു ചിരിക്കഥ

Image
തിരക്കിട്ട് സാരിയുടുത്ത് ചോറ്റുപാത്രവും കുടയും ബാഗിലെടുത്തിട്ട് അവൾ ഇറങ്ങി. എട്ടേകാലിന്റെ ബസ്സെങ്കിലും കിട്ടിയില്ലെങ്കിൽ ലേറ്റാവും. അസംബ്ലി തുടങ്ങിയിട്ട് കയറിച്ചെല്ലുന്നത് ശരിയാവില്ല. പ്രത്യേകിച്ചും പിളേളരെ കിടുകിടാ വിറപ്പിക്കുന്ന കണക്ക് ടീച്ചർ. അഞ്ചാറു മിനിട്ട് നടക്കണം ബസ്സ്റ്റോപ്പിലേക്ക്. ഇടക്ക് കണ്ട പരിചയക്കാരോടൊക്കെ ലോഹ്യം പറച്ചിൽ ഒരു തലയാട്ടലിലൊതുക്കി വേഗം നടന്നു. ആവൂ! തക്കസമയത്ത് ബസ് സ്സ്റ്റോപ്പിലെത്തി. സമാധാനം! അസംബ്ലി കഴിഞ്ഞ് സ്റ്റാഫ് റൂമിൽ ചെന്ന് ഫസ്റ്റ് പീരീഡ് ഏതു ക്ലാസ്സാണെന്ന് നോക്കി പോകാനൊരുങ്ങുമ്പോൾ പ്യൂൺ വന്നു  പ്രിൻസിപ്പാൾ സിസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു. നടക്കാൻ പോകുന്ന സയൻസ് എക്സിബിഷന്റെ ചുമതല അവൾക്കായിരുന്നു. സിസ്റ്ററിന്റെ മുറിക്ക് പുറത്ത് ചെരുപ്പഴിച്ചു വച്ച് അവൾ കയറി. സിസ്റ്ററിന്റെ മുറിയിൽ ചെരുപ്പിടാറില്ല ആരും.  എക്സിബിഷന്റെ കാര്യങ്ങളൊക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ പുറത്തുകടന്നു. പുറത്തു വച്ചിരുന്ന ചെരുപ്പിൽ ഒന്നു കാണാനില്ല. പട്ടിയൊന്നും വന്നു കടിച്ചു കൊണ്ടുപോകാൻ വഴിയില്ല. ഇതെന്തു മറിമായം! അടുത്ത് മറ്റൊരു ചെരുപ്പ് കിടക്കുന്നുണ്ട്. പഴയ ഒരെണ്ണം. ആ...

ദുഃഖം

നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!! പ്രീത രാജ്

നനുത്ത പ്രണയം

Image
മൃദുവായി തഴുകി.... മുടിയിഴകളെ തെല്ലൊന്നുലക്കുന്ന ..... ചെറു കുളുർ കാറ്റിന്റെ നിശ്വാസം പോലെ ... സാന്ത്വനമായ പ്രണയം .... ചെറു ചാറ്റൽ മഴയുടെ .. അതിലോല നൂലുകളാൽ ... മെല്ലെ പടരുന്ന നനവു പോലെ .. മെല്ലെ മെല്ലെ പടരുന്ന പ്രണയം.. മുല്ല പൂക്കും നേരം.... പരക്കുന്ന സുഗന്ധം പോലെ .... ഹൃദയം നിറയുന്ന അനുഭൂതി പോലെ ... തുളുമ്പുന്ന ആനന്ദമായി പ്രണയം.... നുരകളാൽ പാദങ്ങളിൽ ഇക്കിളിയിട്ട് ... കാലിന്നടിയിലെ ഇത്തിരി മണ്ണ് കവർന്നെടുത്തോടുന്ന തിരകളെപ്പോലെ... ചെറുതായി നിലതെറ്റിക്കുന്ന പ്രണയം. സാന്ത്വനമായി ... മെല്ലെ പടർന്ന് .... നിറഞ്ഞു തുളുമ്പി... നിലതെറ്റിക്കുന്ന .... നനുത്ത പ്രണയം. പ്രീത രാജ്

കൊടുങ്ങല്ലൂർ

Image
കൊടുങ്ങല്ലൂർ ടെറസിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വിഴുന്ന ശബ്ദം കേട്ട് ഉച്ചമയക്കത്തിൽ നിന്ന് പുറത്തെ കനത്ത കർക്കിടക മഴയിലേക്കുണർന്ന് വെറുതെ കിടന്നപ്പോൾ എന്തോ കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ പഴയ വീടിനെ കുറിച്ചോർത്തു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നിലയുള്ള വീടായിരുന്നു കൊടുങ്ങല്ലൂരിൽ. മുന്നിൽ ഒരു കൊച്ചു പൂന്തോട്ടവും അതിന് അതിരിട്ട് അച്ഛൻ ഭംഗിയായി വെട്ടി നിർത്തിയ കുറ്റിച്ചെടികളും ഉണ്ടായിരുന്നു. ഇത്തരം തണുത്ത മഴക്കാലങ്ങളിൽ ചുരുണ്ടു കിടന്ന് വായിച്ചാണ് ഞാൻ മലയാള സാഹിത്യത്തിലെ മഹത്തായ പല കൃതികളെയും അടുത്തറിഞ്ഞത്. അച്ഛന്റെ കോളേജ് ലൈബ്രറിയിലെ ഒരു പാട് പുസ്തകങ്ങൾ അക്കാലത്ത് വായിച്ചിരുന്നു. എം.ടിയും എസ്.കെയും വി.കെ. എന്നും മലയാറ്റൂരും സി.രാധാകൃഷ്ണനും വിലാസിനിയും ഒക്കെ അക്കാലത്ത് പരിചയപ്പെട്ടവരാണ്. വേരുകൾ കരിമ്പനകളുടെ നാട്ടിലേക്കും നിളയുടെ തീരങ്ങളിലേക്കും  പൂരങ്ങളുടെ നാട്ടിലേക്കും സംഗമേശന്റെ മണ്ണിലേക്കുമൊക്കെയായി പടർന്ന് കിടക്കുകയാണെങ്കിലും, എന്റെ ജീവിതവൃക്ഷം വളർന്നതും പൂത്തുലഞ്ഞതും ചരിത്രമുറങ്ങുന്ന   കൊടുങ്ങല്ലൂരിലെ മണ്ണിലാണ്. പുരാതനമായ ശ്രീ കുരുംബഭഗവതിക്ഷേത്രം, ടിപ്പുവിന്റെ പടയ...

പ്രതീക്ഷ

Image
കോരിച്ചൊരിയുന്ന മഴയുള്ള കർക്കിടക ദിനങ്ങളിലൊന്നിൽ... കോവിഡാം വിഷവിത്തും ഒടുങ്ങുമായിരിക്കുമല്ലേ? മഴയുടെ സംഗീതവും... രാമായണ ശീലുകളും.. അതിജീവന മന്ത്രമായി.. കരുത്തേകുമായിരിക്കുമല്ലേ? ഇളവെയിലും നിലാവും പൂക്കളും പൂത്തുമ്പികളുമായി ..... പൊന്നിൻ ചിങ്ങനാളുകൾ... വർണമണിയിക്കുമായിരിക്കുമല്ലേ? നഷ്ട സൗഭാഗ്യങ്ങൾ  തിരിച്ചു കിട്ടുമായിരിക്കുമല്ലേ? പ്രീത രാജ്

രാമായണം - ഒരു ആസ്വാദനം

Image
രാമായണം- ഒരു  ആസ്വാദനം ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്.  രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ! " വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ " സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി  സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി. വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത.  "വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുല...

മുകുന്ദവിലാസ്

Image
          ഓർമകൾ എപ്പോഴും അങ്ങനെയാണ്. പല ഗന്ധങ്ങളായി, രുചിഭേദങ്ങളായി, വർണരാജികളായി അവ സാന്നിദ്ധ്യമറിയിക്കും.. കൈതപ്പൂവിന്റെ സുഗന്ധവും അതിലേറെ സുഗന്ധമുള്ള  സ്നേഹം നിറഞ്ഞ കുറെ ഹൃദയങ്ങളും . അച്ഛൻ വീടിനെ കുറിച്ചുള്ള എന്റെ ഓർമകൾ അങ്ങനെയാണ് ...         ഇരിങ്ങാലക്കുട കണ്ഠേശ്വരം റോഡിൽ തലയുയർത്തി നിൽക്കുന്ന 'മുകുന്ദ വിലാസ്' ഒരു കാലത്ത് ഇരിങ്ങാലക്കുടയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായിരുന്നിരിക്കും. മോഡേൺ രീതിയിൽ പണി ചെയ്ത മൊസെയ്ക് തറയും അറ്റാച്ച്ഡ് ടോയ്ലറ്റ്സും ഒക്കെയുള്ള വിശാലമായ ഇരുനില മാളിക.          അതിന്റെ അകത്തളങ്ങളിൽ  മേൽമുണ്ട് ഒരു പ്രത്യേക രീതിയിൽ ഇടത്തെ തോളിൽ ഒരു കെട്ടിട്ട് വച്ച്, കൊച്ചു പുള്ളികളുള്ള ബ്ലൗസിട്ട്, അരയിൽ ഒരു താക്കോൽക്കൂട്ടവുമായി ഒരു സ്റ്റീൽ കസേര ഉന്തി പ്രൗഢ സുന്ദരിയായി എന്റെ അച്ഛമ്മ നടന്നിരുന്നു. ഒരു വീഴ്ചയുടെ അനന്തരഫലമായിരുന്നു ആ കസേര ഉന്തിയുള്ള നടപ്പ്.         മുകുന്ദവിലാസിനടുത്ത് 'വീട്' എന്നു ഞങ്ങൾ പറഞ്ഞിരുന്ന അച്ഛമ്മയുടെ തറവാട്.  അച്ഛമ്മയ...

പൈതൃകം

Image
ഇതിഹാസങ്ങളിൽ കുട്ടിക്കാലം മുതൽ എന്നെ ആകർഷിച്ചത് മഹഭാരതമായിരുന്നു. മാലി ഭാരതം വായിച്ചു തുടങ്ങിയ ഇഷ്ടം.  കുറച്ച് വലുതായപ്പോൾ കാലാതിവർത്തിയായ പ്രമേയമാണ്  എന്നെ  ആകർഷിച്ചത്. കഥകളും ഉപകഥകളുമൊക്കെയായി മഹാഭാരതത്തിൽ ഇല്ലാത്തതൊന്നും ഇല്ലെന്നു തന്നെ പറയാം.  പിന്നെ എം.ടി.വാസുദേവൻ നായർ എന്ന ധിഷണാശാലി മഹാഭാരത്തിൽ നിന്ന് പെറുക്കി എടുത്ത്, വരികൾക്കിടയിൽ വായിച്ചാൽ ഒരു പാട് അർത്ഥതലങ്ങളും അത്ഭുതങ്ങളും ഉണ്ട് ആ ബൃഹദ് ഗ്രന്ഥത്തിൽ എന്നു കാണിച്ചു തന്ന രണ്ടാമൂഴം, വൈശാലി തുടങ്ങിയ വിസ്മയ സൃഷ്ടികൾ. വി.എസ് ഖണ്ടേക്കറുടെ യയാതി. മറാഠിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ആ പ്രശസ്ത നോവൽ. മഹാഭാരത്തിൽ നിന്ന് അടർത്തി എടുത്ത സൃഷ്ടികൾ  ഒരുപാടുണ്ട്. കുറച്ചു വലുതായപ്പോൾ അൽപം സ്ത്രീപക്ഷ ചിന്തകളൊക്കെ ആയപ്പോൾ മഹാഭാരതത്തിലെ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് എന്നെ ആകർഷിച്ചത്. പാഞ്ചാലിയും കുന്തിയും ഗാന്ധാരിയും. "എന്റെ അമ്മയെ നിങ്ങൾക്കറിയില്ല" എന്ന് എം.ടി. ഭീമനെ കൊണ്ട് പറയിക്കുന്നുണ്ട് രണ്ടാമൂഴത്തിൽ. പി.കെ.ബാലകൃഷ്ണന്റെ ദ്രൗപദി എന്ന ദ്രുപദ രാജകുമാരിയുടെ വീക്ഷണത്തിലൂടെയുള്ള "ഇനി ഞാൻ...

വ്യഥ

Image
ചിലപ്പോഴെങ്കിലും... നിരാശയുടെ നിലയില്ലാക്കയത്തിൽ.. കൈകാലിട്ടടിക്കാതെ വയ്യ! ചിലപ്പോഴെങ്കിലും... നിസ്സഹായതയുടെ... ബന്ധനത്തിലകപ്പെടാതെ വയ്യ! ചിലപ്പോഴെങ്കിലും ... പുറത്തെ കൂരിരുട്ടിലേക്ക് നോക്കി ... ഭയപ്പെടാതെ വയ്യ! ചിലപ്പോഴെങ്കിലും... ജീവിതത്തിന്റെ നിരർത്ഥകതയോർത്ത് നെടുവീർപ്പിടാതെ വയ്യ! ചിലപ്പോഴെങ്കിലും... കണ്ണീരുറവിന്റെ കുത്തൊഴുക്ക് തടയാനും വയ്യ! Sometimes you can't help ... But, be thrown into the depths of despair... And struggle... Sometimes you can't help ... But, be overpowered and chained by helplessness... Sometimes you can't help... But, petrified by the surrounding darkness... Sometimes you can't help... But, sigh at the meaningless life... Sometimes you can't stop.... Just can't stop... The fountain of tears... But let it flow..flow...and flow.. Preetha Raj

രാത്രിമഴയും മുല്ലപ്പൂക്കളും

Image
വഴിവിളക്കിന്റെ മഞ്ഞ പ്രഭയിലേക്ക് നൂലു പോലെ താഴ്ന്നിറങ്ങി..... ആദി താളത്തിൽ ...... ഒന്നാം കാലത്തിൽ ...... നീലാംബരി പാടുന്ന രാത്രിമഴ ... ബാൽക്കണിയിലെ ഇത്തിരിവട്ടത്തിൽ ....  മണമുതുർത്ത് വിരിയുന്ന മുല്ലപ്പൂക്കൾ.... കസേരയിൽ ചാരിയിരിക്കുമ്പോൾ .. വായിച്ചു തീർന്ന പുസ്തകത്തിന്റെ വരികൾക്കിടയിൽ അലഞ്ഞുതിരിയുന്ന മനസ്സ്... മഹാമാരിക്ക് തകർക്കാൻ പറ്റാത്ത ചെറിയ ചെറിയ സന്തോഷങ്ങൾ.. പ്രീത രാജ്

മഴയുടെ ദുഃഖം

Image
മഴയുടെ ദുഃഖം മഴ ഓടിക്കിതച്ചെത്തി.. ഒന്നാം തീയതി തന്നെ... സ്കൂൾ മൈതാനിയിൽ കുഞ്ഞിക്കുളങ്ങളുണ്ടാക്കാൻ ... കുഞ്ഞു പാദങ്ങളിലെ പുത്തൻ  ഷൂസുകളിൽ, ചെരുപ്പുകളിൽ  ഇത്തിരി ചെളി വെള്ളം തെറിപ്പിക്കാൻ ... കുഞ്ഞി വർണക്കുടകളുടെ ചന്തം കാണാൻ... പുത്തനുടുപ്പുകളിലും പുതിയ ബാഗിലും  തെല്ലു നനവ് പടർത്താൻ... പക്ഷെ അവരെവിടെ.... ഇടക്കിടെ വന്നെത്തി നോക്കിയപ്പോഴും അവരെ കണ്ടില്ലല്ലോ... നിരാശയോടെ ദുഃഖത്തോടെ മഴ നിന്നു... കൈക്കുടന്നയിൽ കുഞ്ഞുമുഖങ്ങളിലേക്ക്  തെറിപ്പിക്കാൻ കരുതിയ വെള്ളം  ഊർന്നു പോയി... മഴയുടെ ശാപവും ഇരിക്കട്ടെ ദുഷ്ടനാം കൊറോണക്ക്... കുഞ്ഞുലോകങ്ങളെ ചുവരുകൾക്കുള്ളിൽ കുരുക്കിയിട്ടവൻ എത്ര ക്രൂരൻ...... പിന്നീട് പെയ്ത മഴയിൽ  തെല്ലുപ്പു രസമുണ്ടായിരുന്നോ..... പ്രീത രാജ്

അമ്മ

Image
"എന്റെ ഉണ്ണീ... എന്റെ ഉള്ളിൽ നീ രൂപം കൊണ്ട അന്നു മുതൽ എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചു. നിന്റെ കുഞ്ഞു മിടിപ്പുകൾക്കായി കാതോർത്തു. നിനക്കഹിതമായാലോ എന്നു കരുതി എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവച്ചു. നിനക്ക് നല്ലതു വരാൻ കയ്പു കണ്ണടച്ച് സേവിച്ചു. വേദന കണ്ണുനീരായും അലമുറയായും പുറത്തു വരുമ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ ലേബർ റൂമിലെ സ്റ്റീൽ കട്ടിലിൽ തളർന്നവശയായി വിറപൂണ്ട് കിടക്കുമ്പോൾ നിന്റെ കരച്ചിലിനായി കാതോർത്തു. വേദനയുടെ ആഴക്കയത്തിലേക്ക് വീഴുമ്പോൾ തലയിൽ തലോടി നിന്നിരുന്ന ഇത്തിരി പ്രായമുള്ള നഴ്സമ്മ നിന്നെ കൊണ്ടു വന്നു കാണിച്ചപ്പോൾ "കുഴപ്പമൊന്നുമില്ലല്ലോ" എന്നു മാത്രം ചോദിച്ചു. മിടുക്കനാണ് എന്ന് അവർ ചിരിച്ചപ്പോൾ ഞാൻ ഗാഢനിദ്രയിലേക്ക് ... പിന്നീട് എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രബിന്ദു നീ തന്നെ ആയിരുന്നു. സ്വതവേ ചെറുതായിരുന്ന എന്റെ ലോകത്തിന്റെ ചുറ്റളവ് നന്നേ ചുരുങ്ങി. എന്നും നിനക്കായ് വേവലാതിപ്പെട്ടു. ആധി പിടിച്ചു. ആദ്യമായി നിന്നെ വിട്ടു ഓഫീസിൽ പോയപ്പോൾ സങ്കടവും കുറ്റബോധവും കൊണ്ട് നീറി...

ഒരേ ജാലകക്കാഴ്ചകൾ.

Image
ഒരേ പോലെയുള്ള ദിനരാത്രങ്ങൾ.... നീണ്ടു നീണ്ടു പോകുന്ന മഹാമാരിനാളുകൾ... അതിവേഗത്തിലോടിക്കൊണ്ടിരുന്ന തീവണ്ടി അനിശ്ചിതമായി നിർത്തിയിട്ട പോലെ... മുന്നിലെ തടസ്സം എപ്പോൾ നീങ്ങുമെന്നറിയാതെ... ഒരേ ജാലക കാഴ്ചകൾ .... മെല്ലെ കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരിപ്പിത്തിരി സുഖമാക്കി മനസ്സുകൊണ്ടാരു മടക്കയാത്ര....  പിന്നിട്ട വഴികളിലൂടെ ... കൂട്ടുകാരൊത്ത് കളിച്ചുല്ലസിച്ച് സ്കൂളിലേക്ക് നടന്ന വഴികളിലൂടെ ...  സ്കൂളിലെ ഇടനാഴികളിലൂടെ ... പേരു കേട്ട കലാലയത്തിന്റെ നിറയെ ചുവന്ന കായ്കളുള്ള മരത്തണലിൽ പരീക്ഷച്ചൂടിന്റെ വേവലാതിയോടെ .... ആദ്യമായി രാഷ്ട്രീയ പ്രബുദ്ധത കണ്ടറിഞ്ഞ കലാലയ അങ്കണങ്ങളിലൂടെ .... ആദ്യ ഓഫീസിന്റെ അകത്തളങ്ങളിലൂടെ ... വിവാഹിതയായി നടന്നു തീർത്ത അനേകം വഴികളിലൂടെ.... ജനപഥങ്ങളിലൂടെ ... അരനൂറ്റാണ്ടിന്റെ യാത്രകൾ.. ഇപ്പോൾ ഇവിടെ തടഞ്ഞു നിൽക്കുമ്പോൾ ... വത്യാസമറിയുന്നു... മറ്റു യാത്രകളിൽ ലക്ഷ്യമായിരുന്നു പ്രധാനം... ചിന്തിച്ചിരുന്നതും ലക്ഷ്യസ്ഥാനത്തെ കുറിച്ചും അവിടെയെത്തിയാൽ എന്തു ചെയ്യണമെന്നും... ഇവിടെയിപ്പോൾ ലക്ഷ്യം എത്ര അകലെ എന്നു പോലും അറിയാത്തപ്പോൾ ... ഈ ഹ്രസ്വമടക്കയാത്രകൾക്ക് ഒരു പ്രത്യ...

സാന്ത്വനം

Image
വേനലിന്റെയും വ്യാധിയുടെയും വറുതിയിൽ .. വാനത്തിൻ സാന്ത്വനം പോലെ മഴയും കാറ്റും... പൊരി വേനലിനൊടുവിൽ വൃഷ്ടിയും .... വർഷത്തിനൊടുവിൽ വസന്തവും.. അതിനുമപ്പുറം കുളിരും മഞ്ഞും.. വീണ്ടും വേനലും വരുമെന്ന് ... കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കുമെന്ന്  ദുഃഖമോ സുഖമോ ഒന്നും ശാശ്വതമല്ലെന്ന് .... വിണ്ണിന്റെ ഓർമപ്പെടുത്തലാണോ?!!! പ്രീത രാജ്

അസ്തിത്വം

Image
നീ എന്തറിഞ്ഞു, ... എന്റെ ഉള്ളിലെ പ്രകമ്പനങ്ങൾ! അടരുകൾക്കിടയിലെ ... അഗ്നിസ്ഫുലിംഗങ്ങൾ .. വിസ്ഫോടനങ്ങൾ.. എന്റെ ഉണ്മയാർന്ന പെൺഭാവങ്ങൾ .. വിരഹവിഹ്വലതകൾ.. വർണശബളമായ സ്വപ്നങ്ങളുടെ കെട്ടുകാഴ്ചകൾ... ആഘോഷപൂരങ്ങൾ... എന്റെ പാഴ്മരക്കൊമ്പിലെ ... വർണവസന്തം.. നറുമണങ്ങൾ, കളകൂജനങ്ങൾ.. എന്റെ പാഴ്സ്വപ്നങ്ങൾ.. നിറം മങ്ങിയ  പുറന്തോടിനുള്ളിൽ ഞാനൊളിപ്പിച്ച എന്റെ മായാലോകം ... പ്രീത രാജ്