Posts

Showing posts from 2021

ഒരു കാകപുരാണം

Image
വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്.  ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല.  പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു"  എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ.  ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്...

ഒരു തിരുവാതിര രാവിൽ...

പ്രകൃതിയൊരുക്കുന്ന വേദികളാണ് എന്നും ആഘോഷങ്ങളുടെ ജീവനും, ഗൃഹാതുരത്വത്തിന് പ്രധാന കാരണവും എന്ന് തോന്നിയിട്ടുണ്ട്. കൂവയും പുഴുക്കും ചോഴിയും ഒക്കെയുണ്ടെങ്കിലും കുളിരും കാറ്റും നിലാവുമായി പ്രകൃതി വേദിയൊരുക്കിയാലേ തിരുവാതിരക്ക് മിഴിവുള്ളൂ. ഇത്തവണ ഒന്നും അത്രക്കണ്ടട് വെടിപ്പായില്ലാന്ന് തോന്നി. വെറുതെ പുറത്തെ  രാത്രിയിലേക്ക് നോക്കിയിരിക്കുമ്പോൾ പരിഭവം തീർക്കാനെന്ന പോലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഇരുട്ടിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി പറക്കുന്ന മിന്നാമിനുങ്ങുകൾ.  എത്രയോ കാലമായി ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട് !  കുറേ നേരം കൺമുൻപിൽ  ഇത്തിരി വെളിച്ചവുമായി അതങ്ങനെ  പറന്ന് നടന്നു. ഒടുവിൽ അടുത്ത കസേരയിൽ തളർന്ന് വന്നിരുന്നു. അതിനെയും കൊവിഡ് ബാധിച്ചിരുന്നോ ആവോ! ഉള്ളിലൂറുന്ന ഒരു ചെറു ചിരിയിൽ  പരിഭവം അലിഞ്ഞില്ലാതാവുന്നതറിയുന്നു. പ്രീത രാജ്

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

Image
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി.രാമകൃഷ്ണൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഗൂഗിളിൽ ഏറെ തവണ തിരഞ്ഞു, ശ്രീലങ്ക എന്ന കൊച്ച് അയൽ രാജ്യത്തിന്റെ ചരിത്രമറിയാൻ. പണ്ട് ചരിത്ര പുസ്തകത്താളുകളിൽ പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ച ചേര ചോള സാമ്രാജ്യങ്ങളുടെ ചരിത്രമറിയാൻ. രജനി തിരണഗാമ എന്ന ധീരയായ മനുഷ്യ സ്നേഹിയെ അറിയാൻ. നോവൽ വഴികളുടെ ഭൂമിശാസ്ത്രം തിരയാൻ.  മിത്തും ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും കൂടിക്കലർന്ന കഥാഗതിക്ക് ചിലപ്പോഴൊക്കെ ഒരു യാത്രാവിവരണമോ ചരിത്രപുസ്തകമോ ആയി തോന്നാവുന്ന ശൈലി  തികച്ചും അനുയോജ്യമായി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകിയുടെ കഥയിൽ നിന്നും വർത്തമാന കാലത്തെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെത്തി നോവൽ അവസാനിക്കുമ്പോൾ, "ദേവനായകിയിൻ കതൈ " പൂർണ്ണമാകുന്നില്ല.  ആണ്ടാൾ ദേവനായകിമാർ ഇനിയുമുണ്ടാവും. ആവർത്തനം ചരിത്രത്തിന് സഹജമാണല്ലോ! യുദ്ധഭൂമികളിലും, അധികാരകേന്ദ്രങ്ങളിലും, വിപ്ലവ വിമോചന മുന്നേറ്റങ്ങൾക്കിടയിലും  പെണ്ണുടലുകളും  മനസ്സുകളും നിർദ്ദയം ചവുട്ടിയരക്കപ്പെടുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകി കടന്നു പോയ വഴികൾ രജനി തിരണഗാമക്കും സുഗന്ധിക്കു...

വർഷാന്ത്യ ചിന്തകൾ

Image
അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സിനെ ഒന്നടുക്കിപ്പെറുക്കണം.. ചിതറിക്കിടക്കുന്ന ചിന്തകളിൽ  തട്ടിത്തടഞ്ഞ് നടക്കാൻ വയ്യ... ഒരത്യാവശ്യത്തിന് നോക്കിയാൽ ഒന്നുമൊട്ടു കാണുകയുമില്ല... നനഞ്ഞു കുതിർന്ന ഓർമ്മകൾ...... കെട്ടുപോയ സ്വപ്നങ്ങളുടെ പുറന്തോടുകൾ. തകർന്ന മോഹങ്ങളുടെ ചില്ലു പൊട്ടുകൾ എല്ലാം എടുത്ത് ചവറ്റുകൂനയിലിടണം... കൂട്ടിയിട്ട് കത്തിക്കണം ... ആളിപ്പടർന്നേക്കാം.... പൊട്ടിത്തെറിച്ചേക്കാം.... എങ്കിലും നോക്കിനിൽക്കണം.... ചാരമാവുന്നത് കാണണം....  എല്ലാം കഴിഞ്ഞ് ശൂന്യതയിൽ.... നീണ്ടുനിവർന്ന് കിടക്കണം... ശാന്തമായുറങ്ങണം ... പ്രീത രാജ് Picture courtesy: www.depositphotos.com

ചുരുളി.

Image
ഒടുവിൽ ചുരുളി കണ്ടു. ഇഷ്ടമാവില്ല എന്ന മുൻവിധിയോടെയാണ് കാണാനിരുന്നത്. ആവശ്യത്തിലും കുറേ അധികം സദാചാരബോധം തലയിൽ ഉണ്ടെന്നാണ് സ്വയം വിലയിരുത്തൽ. അതി ശക്തമായ  ഫ്രോയിഡിയൻ സൂപ്പർ ഈഗോ,  വളർത്തു ഗുണമോ ദോഷമോ എന്നറിയില്ല. ചുരുളിയോട് ചേർത്ത് കേട്ടിരുന്ന The wolf of Wall Street പതിനഞ്ച് മിനിറ്റിലധികം കാണാൻ കഴിഞ്ഞിട്ടില്ല. ലിയനാർഡോ ഡികാപ്രിയോയെ അത്രമേൽ ഇഷ്ടമായിരുന്നിട്ടും. ചുരുളി വല്ലാത്തൊരു സ്ഥലം. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാകൃത തടിപ്പാലം കടന്നാൽ പിന്നെ വേറെ ഭാഷ, സംസ്കാരം. പറയുന്ന ഓരോ വാക്യത്തിലും ചുരുങ്ങിയത് ഒരു തെറിയെങ്കിലും വേണം എന്നതാണതിന്റെ അടിസ്ഥാന വ്യാകരണം.  കഥാപാത്രങ്ങൾ എന്നു പറയാമോ എന്നറിയില്ല. ഒരു കൂട്ടം മനുഷ്യരും രണ്ടു പോലീസുകാരും. പുറം ലോകത്ത് കുറ്റം ചെയ്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എത്തിപ്പെട്ടതാണെന്നതാണോ അവരെ ഒരുമിപ്പിച്ച് നിർത്തുന്നത്.?  ഒരു കാര്യം ഉറപ്പാണ്, അവർ ചെറിയ കുറ്റവാളികളാണ്. അതുകൊണ്ടാണ് അവിടം സ്വർഗ്ഗമാണെന്ന് അവർക്ക് തോന്നുന്നത്. വമ്പൻമാർക്ക് ചുരുളി തീരെ പോര.  ക്ലൈമാക്സിന്റെ മിസ്റ്ററിയാണ് ഏറെ തിയറികളിൽ വിവരിച്ചു കണ്ടത്. എനിക്ക...

ഋതുവേതെന്നറിയാതെ ...

Image
ചോർന്നൊലിക്കുമീയിരുണ്ട  കാർമേഘമേലാപ്പിൻ കീഴെ  വേനലും വർഷവും ശൈത്യവുമിടകലർന്ന്  ഋതുവേതെന്നറിയാതെ ... വിറങ്ങലിച്ചിരിപ്പൂ ഞാൻ... ഒന്നു മാത്രമറിയാം...  ഒഴുകിപ്പോവുന്നു ജീവിതം .. അടർന്നു പോകുന്നു ദിനരാത്രങ്ങൾ... തിരിച്ചു പോക്കില്ല ...  തിരികെ കിട്ടില്ല....  മുന്നോട്ടൊഴുകാതെ വയ്യ... ഞെട്ടറ്റു വീഴാതെ വയ്യ...  ഒന്നും സുസ്ഥിരമല്ല..  സർവ്വം മായയെന്നല്ലോ തത്ത്വജ്ഞാനം..എങ്കിലും ... മായയേതെന്നറിയാതുഴറുന്നു ഞാൻ ... കൺമുന്നിൽ കാണുന്നതോ .. കാണാമറയത്തുള്ളതോ ...  പ്രീത രാജ്

അർദ്ധവിരാമങ്ങൾ

അർദ്ധവിരാമങ്ങൾ ഓർമ്മിപ്പിക്കുന്നതെന്ത്? തെല്ലിട നിൽക്കൂ പാതി കടന്നുപോയെന്നോ? പൂർണ്ണതക്കിനി അധികദൂരമില്ലെന്നോ? വാചകം അർത്ഥപൂർണ്ണമാകണമെങ്കിൽ ഇനിയങ്ങോട്ട് വാക്കുകളും ഉച്ചാരണവും  കരുതലോടെ വേണമെന്നോ? 

ഘാതകൻ

Image
ഘാതകൻ കെ.ആർ.മീര ആരാച്ചാരിന് ശേഷം കെ.ആർ.മീരയുടെ ശക്തമായ രചനയാണ് ഘാതകൻ .  സ്വന്തം ഘാതകനെ കണ്ടെത്താനുള്ള സത്യപ്രിയയുടെ അന്വേഷണ വഴികൾ ഭൂതകാലത്തിന്റെ ചവറ്റുകുട്ടകളിലെ ദുർഗന്ധം വമിപ്പിക്കുന്ന  മാലിന്യം ചിതറി വീണ് ദുസ്സഹമാകുന്നു. ആര് എന്തിന് എങ്ങനെ എന്ന ഉദ്വേഗജനകമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മരിക്കാൻ വയ്യ എന്ന നിശ്ചയദാർഢ്യം സത്യപ്രിയയെ ഉള്ളിലെ ഉണങ്ങാ മുറിവുകളിൽ വീണ്ടും വീണ്ടും കുത്തി കീറി നോവിക്കുന്നു. ചില നേരങ്ങളിൽ ഘാതകൻ വിജയിച്ചിരുന്നെങ്കിൽ എന്നു പോലും ചിന്തിച്ചു പോകുന്ന വേദന അവൾ അനുഭവിക്കുന്നു. പക്ഷെ സത്യപ്രിയ സാധരണ സ്ത്രീയല്ലല്ലോ! തീവ്രാനുഭവങ്ങളുടെ തീച്ചൂളകളിൽ പല തവണ ഉരുകി ഉരുകി  രൂപാന്തരം വന്നവൾ. സ്വന്തം ഘാതകനെ മുഖാമുഖം കണ്ടവൾ. അയാളുടെ കയ്യിൽ നിന്ന് അച്ഛന് കുത്തു കൊണ്ട കത്തി കിട്ടിയവൾ! ഘാതകൻ വീട്ടിലെ ജനാല മുറിക്കുന്നത് കേട്ടവൾ! പണവും പ്രതാപവും നിറഞ്ഞ ബാല്യത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ നിസ്സഹായതയുടെ പടുകുഴിയിൽ വീണവൾ ! പണത്തിന് വേണ്ടി ശരീരം അടിയറ വക്കേണ്ടി വന്നവൾ ! അവയവം വിൽക്കേണ്ടി വന്നവൾ! പ്രണയങ്ങൾ നഷ്ട്ടപ്പെട്ടവൾ. അപമാനിതയായി കൈമുറിച്ച് സ്വയം ഒടുങ്ങാൻ തുനി...

ഓണ നിലാവ്

ഓണനിലാവ് കർക്കിടകത്തിൽ തന്നെ അത്തമെത്തി.... മഴയും കുളിരും ഇളവെയിലുമുണ്ട് ... പൂക്കളുണ്ട് ...പൂത്തുമ്പികളുമുണ്ട്...  ഓണനിലാവ് പരക്കുന്നുണ്ടോ... അറിയില്ല... നോക്കിയില്ല.... ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു... നിലാവുദിക്കേണ്ടത് മനസ്സിലാണല്ലോ... അവിടന്നല്ലേ അത് പരന്നൊഴുകുന്നത്..

പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുമ്പോൾ

ഒഥല്ലോയിസം ഒരു പകർച്ചവ്യാധിയായി മാറിയോ ? അതോ പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുന്നത് നേട്ടങ്ങൾക്ക് പിറകെ പായുന്ന തലമുറയുടെ തകറാണോ?  അതോ അവരെ ജീവിതം തന്നെ മത്സരമാണെന്നും തോൽവിക്ക് ജീവിതത്തിൽ സ്ഥാനമില്ലെന്നും പറഞ്ഞു പഠിപ്പിച്ച മുൻതലമുറക്കാരുടെ പിഴവോ? പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിനെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രചോദനമായി കാണുന്ന തലമുറ എന്നെ പലപ്പോഴും ഭീതിദയാക്കിയിട്ടുണ്ട്. ഒരു അത്യാഗ്രഹത്തിനു പിന്നാലെ തീവ്രാവേശത്തോടെ പായുമ്പോൾ പ്രകൃതിയും അതിന്റെ സാക്ഷാത്ക്കാരത്തിനായി ഗൂഢാലോചന നടത്തുമെന്ന് വിശ്വസിച്ച് നടക്കാനിടയില്ലാത്ത ആഗ്രഹങ്ങൾക്ക് പിറകെ പായുന്നവർ. അവർ നിരാശ അത്ര നന്നായി സ്വീകരിക്കില്ല.  പ്രണയം അതു പകരുന്ന ആനന്ദവും നോവും ഉന്മാദവും നിരാശയും എല്ലാം ചേർന്നതാണെന്ന് അവരെ ആരു പറഞ്ഞു പഠിപ്പിക്കും?. ജയവും തോൽവിയും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ദ്വന്ദങ്ങളാണെന്ന് ആര് പറഞ്ഞു കൊടുക്കും ? വിശുദ്ധ ഗ്രന്ഥങ്ങളൊക്കെ വൃദ്ധർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുമ്പോൾ  അതിനും ഒരു ബദൽ ആൽക്കെമിസ്റ്റ് വരണമായിരിക്കും. പ്രീത രാജ്

മാറ്റാത്തി

Image
മാറ്റാത്തി സാറാ ജോസഫ് വായനയിലുടനീളം കൂടിക്കൂടി വരുന്ന വിങ്ങലായി ലൂസി. ചട്ടയും മുണ്ടുമുടുത്ത ഇരുപത്തൊന്ന്കാരി, ബ്രിജീത്തയുടെ മുണ്ട് വെട്ടിത്തയ്ച്ച വെള്ളപ്പാവാടയിട്ട് സ്ക്കൂളിൽ പോയിരുന്ന ചാണകവും കോഴിക്കാട്ടവും മണക്കുന്ന കൗമാരക്കാരി. അതിനും മുമ്പ് മുഷിഞ്ഞു നാറിയ കമ്മീസിട്ട് ബ്രിജീത്തക്കുള്ള കഞ്ഞിക്കോപ്പ കുഞ്ഞിക്കൈയ്യിൽ പിടിച്ച്  തട്ടി വീഴാതെ സൂക്ഷിച്ച് നടക്കുന്ന കുഞ്ഞു ലൂസി . മുളകരച്ചെരിയുന്ന കുഞ്ഞു വിരലുകൾ വെള്ളത്തിൽ മുക്കിയും ഊതിയും കരഞ്ഞും നീറ്റലടക്കാൻ പാടുപെട്ടവൾ. അനാഥത്വത്തിന്റെയും തടഞ്ഞുവച്ച പെൺ കാമനകളുടെയും ഘനീഭവിച്ച മഞ്ഞുകട്ടകൾ ബ്രിജീത്തയുടെ കഞ്ഞിക്കോപ്പയിലും ബ്രിജീത്തയുടെ വലിയ വീട്ടിലെ മിന്നുന്ന അകത്തളങ്ങളിലും പറമ്പിലെ മുരിങ്ങയുടെയും വാഴയുടെയും റോസിന്റെയും കോവൽ വള്ളികളുടെയും തടത്തിലും ചാണകത്തിലും കോഴിക്കാട്ടത്തിലുമൊക്കെ വിതറി അലിയിച്ചു കളഞ്ഞവൾ. ബ്രിജീത്ത എളേമ എന്ന ഒരേയൊരു ബന്ധുവിന്റെ മരണത്തോടെ അതെല്ലാം വീണ്ടും ഘനീഭവിച്ച് ലൂസിയുടെ ദേഹത്ത് ചറ പറാന്ന് വീണു. അതിൽ നിന്ന് രക്ഷപ്പെടാനാണോ ലൂസി ഉടുത്ത മുണ്ടും ബ്രിജീത്തയുടെ റെക്കോർഡ് ചെയ്ത ശബ്ദവും സേതു എടുത്ത ഫോട്ടോയും ആയി ...

സാറാസ്

Image
പ്രസവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ് എന്നതാണ് സിനിമയുടെ സന്ദേശം. തീർച്ചയായും സ്വന്തം ശരീരത്തിന്മേൽ വ്യക്തിക്കുള്ള അവകാശം നൈസർഗ്ഗികമാണ്, തർക്കമില്ലാത്തതാണ്, അതങ്ങനെ തന്നെ ആയിരിക്കുകയും വേണം. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ ജീവിക്കണം , എങ്ങനെ ജീവിക്കണം എന്നതും കൂടി വ്യക്തിയുടെ അവകാശങ്ങളാണെന്ന് ഓർക്കണം. ഇവിടെ സാറയെ ജീവനിലേക്ക് അടുപ്പിക്കുന്നത് തന്നെ കുട്ടികളെ നോക്കാനുള്ള ഇഷ്ടക്കേടും വിവാഹിതരാവുകയാണെങ്കിൽ കുഞ്ഞു വേണ്ട എന്ന തീരുമാനവുമാണ്. പരസ്പരം ബഹുമാനിച്ചും, പിന്തുണ നൽകിയും, വീട്ടു ജോലികൾ പങ്കുവച്ചും ആദർശ ദമ്പതിമാരായി മുന്നോട്ട് പോകുന്നതിനിടയിൽ സാറ ഗർഭിണിയാകുന്നു. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ സാറ ഉറച്ചുനിൽക്കുമ്പോൾ ജീവൻ മാറി ചിന്തിക്കുന്നു. വീട്ടുകാരും കൂട്ടുകാരും അയാളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നും പറയാം. ഒരു പക്ഷെ കുറച്ചു കൂടി ഫോക്കസ് ചെയ്യേണ്ട പ്രശ്നം അതാണെന്ന് തോന്നുന്നു, മറ്റുള്ളവരുടെ ജീവിതത്തിൽ യഥേഷ്ടം അഭിപ്രായം പറഞ്ഞ് ഇടപെടുന്ന അഭ്യൂദയകാംക്ഷികൾ. പക്ഷെ സാറ അവളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അബോർഷൻ ചെയ്യുന്നു. സ്വന്തം സ്വപ്നമാ...

ബോധി വൃക്ഷം

Image
കുഞ്ഞോളങ്ങളാൽ താളനിബദ്ധമായൊഴുകുമൊരു  നദി പോലെയായിരുന്നെൻ പ്രയാണം.. കാറ്റിൻ വികൃതിയിൽ താളമിടയുമ്പോൾ തിടുക്കത്തിൽ താളം വീണ്ടെടുത്ത്  ഞാനെൻ പ്രയാണം തുടർന്നിരുന്നു....  കുതിച്ചു ചാടും വെള്ളച്ചാട്ടത്തിൻ കോരിത്തരിപ്പറിയാതെ ... വെള്ളം തട്ടിത്തെറിപ്പിക്കാതെ ..  ചുഴികളിൽ ചുറ്റിക്കറങ്ങാതെ... അടിത്തട്ടിലെ ഗർത്തങ്ങളിൽ നിഗൂഢതകൾ ഒളിപ്പിക്കാതെ ... വെറുതെ ഒഴുകിക്കൊണ്ടിരുന്നു ഞാൻ... തളർന്നു പോയൊരു നാളിൽ നിൻ തണലിലിരുന്ന് തെല്ലിട മിഴികൾ പൂട്ടി ഞാൻ മയക്കത്തിലേക്കുണർന്നു... നീയെൻ ബോധിവൃക്ഷമോ? ഇലച്ചാർത്തുകൾക്കിടയിലൂടൂർന്ന്  വീഴും സൂര്യകിരണങ്ങൾ പോലെ നിന്നാന്മാവിൻ അഗ്നി കണങ്ങൾ ചിതറി വീണെൻ ചിന്തകളിൽ  കനൽ കോരിയിട്ടു.. അണക്കെട്ടിലകപ്പെട്ട പുഴ പോലെ ഞാൻ വിഭ്രാന്തയെങ്കിലും.. വ്യർത്ഥമാം ജീവിതയാത്രയെന്നെ വ്യഥിതയാക്കുന്നു.... ഇനി ഞാൻ  കലങ്ങിമറിയട്ടെ .. മതിമറന്നാടട്ടെ ... ചുഴികളിലൽപം കറങ്ങിത്തിരിയട്ടെ ... അഗ്നിസ്ഫുലിംഗങ്ങളൊരിലക്കുമ്പിളിൽ അടിത്തട്ടിലെ  അഗാധതയിലൊളിപ്പിക്കട്ടെ.. നാളെയവ മുത്തുകളാവില്ലെന്നാർക്കറിയാം !! പ്രീത രാജ്

നര

Image
നരച്ച കാഴ്ചകളാണെങ്ങും.. മഴയും പൂക്കളും കിളികളും എന്തേ ചാരനിറമാർന്നു കാണ്മാൻ ? തളർന്നു മങ്ങിയ മിഴികളാൽ നോക്കുന്നതിനാലാണോ? നിറങ്ങൾ വാരിവിതറിയിരുന്ന തലയിലെ ചാരക്കോശങ്ങൾക്കും കാണിക്കാൻ നരച്ച കാഴ്ചകൾ മാത്രം.. ചിന്തകളിലും നരബാധിച്ചുവോ? രോഗശയ്യ തൻ നിറം കെട്ട  പുതപ്പിനുള്ളിൽ നിരാശ തൻ പടു ഗർത്തത്തിലേക്കുള്ള പ്രയാണമാണോ? ക്ഷണനേരം കണ്ണടക്കട്ടെ ... വിസ്മൃതി തൻ ഇരുളിൽ ഒളിക്കട്ടെ... ക്ഷീണമകറ്റട്ടെ ..  നിദ്രയെ പുൽകട്ടെ... പ്രീത രാജ്

ബുധിനി

Image
ബുധിനി സാറാ ജോസഫ് ബുധിനി മെജാൻ- അവൾ ഏതൊരു സാന്താളിനെയും പോലെ ദാമോദർ നദിയെയും മലയേയും കാടിനെയും സ്നേഹിച്ചിരുന്നു. മലദൈവമായ മരാംഗ്ബുറുവിനെയും ആദിതലവനായ ഹാരംബോറയെയും മരങ്ങളിൽ പാർക്കുന്ന മരിച്ചു പോയവരുടെ ആത്മാക്കളായ ബോംഗകളെയും ബഹുമാനിച്ചിരുന്നു. സ്വന്തം ഗോത്രത്തിന്റെ മണ്ണിന്റെ മണമുള്ള കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ടിരിയോ( പുല്ലാങ്കുഴൽ) വായിച്ചും രസിച്ചിരുന്നു.  അവളെയാണ് പതിനഞ്ചാം വയസ്സിൽ അവർ ബിത് ലാഹ ( ഊരുവിലക്ക് ) ചെയ്ത് ആട്ടിയോടിച്ചത്. അവൾ അന്യജാതിക്കാരനെ മാലയിട്ടതിന്. അയാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാലും സാന്താളിന് അയാൾ 'ദികു'വാണ്. മാലയിട്ടാൽ കല്യാണം കഴിച്ചു എന്നാണ് സാന്താൾ വ്യാഖ്യാനം. ഒരു ആദിവാസ ഗോത്രത്തിന്റെ ക്രൂരവും പ്രാകൃതവുമായ ഒരു കീഴ് വഴക്കത്തിന്റെ ഇരയാണ് ബുധിനി എന്നെഴുതിത്തള്ളാനാകില്ല. അവളെ പരമ്പരാഗത വസ്ത്രത്തിൽ വിളിച്ചു വരുത്തി കയ്യിൽ റോസാപ്പൂ മാല നല്കി പ്രധാനമന്ത്രി നെഹ്റുവിന്റെ കഴുത്തിലണിയിപ്പിച്ചത് അവൾ ജോലി ചെയ്തിരുന്ന ഡി വി സി യാണ് . ഊരുവിലക്കിൽ ഗ്രാമത്തിൽ നിന്ന് നിഷ്കാസിതയായ അവളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് അവർ ചെയ്തത്. ഒരു പക്ഷെ " പന്നിയെ...

അമ്മമനസ്സ്

Image
"എന്മകനാശു നടക്കുന്ന നേരവും കല്മഷം തീർന്നിരുന്നീടുന്ന നേരവും തന്മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ." എനിക്കേറെ പ്രിയപ്പെട്ടതാണ്, ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടതാണ് അദ്ധ്യാത്മ രാമായണത്തിൽ അയോദ്ധ്യ കാണ്ഡത്തിലെ  ഈ വരികൾ . അമ്മ മനസ്സിന്റെ  നോവും വേവും ആകുലതകളും  നാലു വരിയിൽ എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു .  അമ്മ മനസ്സുകളുടെ നിതാന്ത പ്രാർത്ഥന ഇതിലുണ്ട്.  ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി  നടക്കുമ്പോൾ അമ്മ കൗസല്യാദേവി പുത്രാഭ്യുദയാർത്ഥം  പൂജകളും പ്രാർത്ഥനയുമായി കഴിയുന്നു. അമ്മ മനസ്സിൽ ആശങ്കകളുണ്ട്. സപത്നിയായ കൈകേയിയോട് രാജാവായ ഭർത്താവിന് കൂടുതൽ പ്രിയമാണെന്ന് ആ മാതാവിനറിയാം. ശ്രീരാമൻ ഏവർക്കും പ്രിയങ്കരനാണെങ്കിലും  കൈകേയി തന്റെ പുത്രന്റെ പട്ടാഭിഷേകത്തിൽ എന്തെങ്കിലും വിഘ്നം തീർക്കുമോ എന്ന് ആ മാതൃമനം ആ കുലയാകുന്നു.  ആ ആകുലത സത്യമായ് ഭവിക്കുന്നു. പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന അമ്മയുടെ അടുത്തേക്ക് മകൻ വരുന്നു. മകനെ കണ്ട് എന്തേ മുഖം വാടിയിരിക്കുന്നത് എന്ന് തിരക്കുന്നു.  "എന്തെൻമകനേ! മുഖാംബുജം...

അമ്മ ദിവസം

സാധാരണ വിളിക്കുമ്പോൾ ഞാൻ അമ്മക്കാണ് കൂടുതൽ നിർദേശങ്ങൾ കൊടുക്കുക. "അങ്ങനെ ചെയ്താൽ മതി", "എല്ലാം കൂടി ചെയ്ത് വയ്യാണ്ടാവും", "അങ്ങനെയൊക്കെ മതി", എന്നൊക്കെയുള്ള എന്റെ നിർദ്ദേശങ്ങൾ ചിലപ്പോൾ "അങ്ങനെ ആവാം ല്ലേ.",  എന്നോ ചിലപ്പോൾ "അതൊക്കെ നിങ്ങൾക്ക്, എനിക്കങ്ങനെയൊന്നും  പറ്റില്ല" എന്ന് ശുണ്ഠിയെടുത്തോ മറുപടി പറയും. എന്റെ ആരോഗ്യ കാര്യങ്ങളിലുള്ള അമ്മവേവലാതിയിൽ പക്ഷെ  അസഹിഷ്ണുതയാണ് മിക്കവാറും തോന്നുക. ഇപ്പോൾ ആ വേവിന്റെ പൊരുളറിയാം. ഞാനും അമ്മയാണല്ലോ! രോഗാതുരയാവുമ്പോഴാണ് ഞാനെന്നും അമ്മയെ മനസ്സിലേക്ക് ആവാഹിക്കുക. അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് മോഹിക്കുക. അമ്മയുണ്ടെങ്കിൽ ഒന്നും ഓർക്കാതെ കിടക്കാം. അടുത്തില്ലെങ്കിൽ ഫോണിൽ വിളിക്കാം.  പിന്നെ തുടരെ തുടരെ വിളികളായി, ഇങ്ങോട്ട്.  ശാസനകളുടെയും നിർബന്ധങ്ങളുടെയും ഇടയിൽ അമ്മ നെഞ്ചിന്റെ പിടച്ചിലറിയാം. ഞാനും അമ്മയാണല്ലോ! ഒരു ദിവസത്തിലൊതുക്കാൻ വയ്യ മാതൃത്വത്തിന്റെ മാസ്മരികത. അതങ്ങനെ ആനന്ദമായി, ആധിയായി, വേവായി പിടച്ചിലായി, അഭിമാനമായി ഭാവം മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷവും എക്കാലവും.  പ്രീത രാജ്

യാത്ര

Image
രാവിലെ ഭാര്യ തയ്യാറാക്കിക്കൊടുത്ത ഉച്ച ഭക്ഷണം  എടുത്ത് ബാഗിലിട്ട് അയാൾ ഇറങ്ങി. സ്കൂട്ടർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് സ്റ്റേഷനകത്തേക്ക് തിടുക്കത്തിൽ നടന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ജോലി സ്ഥലത്തെത്താൻ. ട്രയിനിൽ കയറിക്കൂടി ചിരപരിചയത്തിന്റെ സാമർത്ഥ്യത്തിൽ സീറ്റ് നേടി ഇരുപ്പുറപ്പിച്ചു.ബാഗിൽ നിന്ന് ഫോൺ പുറത്തെടുത്ത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഈയിടെയായി അതാണ് യാത്രയുടെ വിരസത അകറ്റുന്നത്. സൈബർ ലോകത്തെ യഥാർത്ഥമോ അയഥാർത്ഥമോ ആയ വാർത്തകളുടെ അഭിപ്രായപ്പെട്ടികളിൽ തന്റെ അഭിപ്രായങ്ങൾ എഴുതി നിറക്കുന്നതിനിടയിൽ അടുത്ത് വന്നിരുന്നതോ നിന്നതോ ആരാണെന്നൊന്നും അയാൾ അറിഞ്ഞതേയില്ല. നടപ്പുള്ള മഹാമാരിയുടെ വാർത്തകളിലും ആകാവുന്ന ത്ര രാഷ്ട്രീയവും വർഗ്ഗീയതയും വംശീയതയുമൊക്കെ എഴുതി നിറച്ച് തലയുയർത്തിയപ്പോൾ ഇറങ്ങാറായി.  ഉച്ച ഭക്ഷണം എടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ആലു ഗോബിക്കും ദാലിനും  ഒരു രുചിയും മണവും തോന്നുന്നില്ല. ചെറിയ തലവേദനയും തോന്നുന്നു. അടുത്തുള്ള ലാബിൽ പോയി  പരിശോധനക്ക് വിധേയനായി  ലീവെഴുതി കൊടുത്ത് തിരികെ വീട്ടിലേക്ക് പോയി. റിസൽറ...

കോളറക്കാലത്തെ പ്രണയം

Image
Love in the time of Cholera Gabriel Garcia Marquez ഒരു മഹാമാരിക്കാലത്തെ  പുസ്തകദിനത്തിൽ മറ്റൊരു മഹാമാരിക്കാലത്തെ പ്രണയ കഥ ഓർമ്മയിലെത്തുന്നത് സ്വാഭാവികം. കോളറക്കാലത്തെ പ്രണയാതുരതക്കും ആ മഹാമാരിയുടെ അതേ ലക്ഷണങ്ങൾ തന്നെ. കോവിഡ് കാലത്തത് കോവിഡ് ലക്ഷണങ്ങൾ ആയിരിക്കുമോ? പ്രണയരോഗ ലക്ഷണങ്ങൾ എക്കാലവും ഒന്നു തന്നെ ആയിരിക്കുമോ? അതോ ഹൃദയം തകരുമ്പോൾ അനേകം രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുമോ? കോളറക്കാലത്തെ പ്രണയം( Love in the time of Cholera) ഒരു ഭ്രാന്തമായ പ്രണയത്തിന്റെ കഥയാണ്. ഫ്ലോറന്റിനോ അരിസയുടെ ഫെ ർമിന ഡാസയോടുള്ള പ്രണയം അയാളുടെ  ജീവരേഖയാണ്. ഇരുപതാം വയസ്സിൽ  ഫെർമിന ഡാസ എന്ന കൗമാരക്കാരിയുടെ മുമ്പിൽ മൂക്കുകുത്തി വീണു പോയ  അയാൾ അവളുടെ പ്രണയ നിരാസത്തിൽ പ്രണയ രോഗിയായി.  മറ്റു പല സ്ത്രീകളുമായും ബന്ധം പുലർത്തുന്നുണ്ടെങ്കിലും അവളോടുള്ള ഭ്രാന്തമായ പ്രണയം അയളിൽ നിന്നടർത്തി മാറ്റാൻ ആർക്കും കഴിയുന്നില്ല. അവരെല്ലാം അയാളുടെ ശാരീരിക മാനസിക ആവശ്യങ്ങൾക്കായി അയാൾ കണ്ടെത്തിയ താൽക്കാലിക ബന്ധങ്ങൾ മാത്രമായിരുന്നു. സംരക്ഷണച്ചുമതലയുള്ള കുട്ടിയെ പോലും അയാൾ സ്വന്തം സ്വാർത്ഥതക്കായി ഉപയോഗിച്ച...

അനിർവ്വചനീയം

Image
അഴലിൻ രോഗശയ്യയിൽ വിവശയായുരുകുമ്പോൾ ഒരു നിറപുഞ്ചിരിനിലാവിൻ കുളിരലകൾ മൃദുവായ് തഴുകുന്നു... ദുഃഖാകുലതകളാൽ ഹൃദയം നുറുങ്ങവേ കുസൃതി നിറയും  കൺകളും ചിരിയും വാക്കുകളും ശമനലേപമായ് മനസ്സിൽ പരക്കുന്നു... നിരാശ തൻ അഗാധ ഗർത്തത്തിൽ ആവേഗത്തോടെ പതിക്കവേ ഒരു  കരുതലിൻ കരങ്ങളിലുടക്കി നിൽക്കുന്നു,  ഭാരമില്ലാതെ പറന്നുയരുന്നു... നിർവ്വചനങ്ങൾക്കുള്ളിലൊതുക്കേണ്ട സ്പന്ദമാപിനിയാലളക്കയും വേണ്ട ആത്മാവിൻ പുസ്തകത്താളിലൊരു കാവ്യശകലമായങ്ങനെയിരിക്കട്ടെ ... പ്രീത രാജ്

സമുദ്രശില

Image
സമുദ്രശില സുഭാഷ് ചന്ദ്രൻ മാതൃഭൂമി ബുക്സ്. സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭാധനനായ സാഹിത്യകാരന്റെ 'മനുഷ്യന് ഒരു ആമുഖം' വായിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിക്കണമെന്ന്. പിന്നീട് ഒരു ചെറുകഥാ സമാഹാരം വായിച്ചപ്പോൾ ആ തീരുമാനം കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച്' 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥ. വാൻ ഗോഗിന്റെ  പെയിന്റിംഗിൽ നിന്ന് ഭാവനയാൽ മെനഞ്ഞെടുത്ത ഹൃദയസ്പർശിയായ മറ്റൊരു മഹനീയ സൃഷ്ടി.  സൃഷ്ടിയുടെ സങ്കീർണ വഴികളിൽ എഴുത്തുകാരനുണ്ടാവുന്ന യാഥാർത്ഥ്യവും സങ്കൽപ്പവും കൂടിയുള്ള ഇഴപിരിച്ചിൽ സമുദശില എന്ന  നോവലിന്റെ പ്രധാന പ്രമേയമാണ്.  ആ കെട്ടു പിണച്ചിൽ വായനക്കാരനും അനുഭവവേദ്യമാണ്. പ്രധാന കഥാപാത്രമായ അംബയും അത്തരം ചില സങ്കൽപങ്ങളിൽ പിടിച്ചു തൂങ്ങിയാണല്ലോ പ്രാണൻ നിലനിർത്തുന്നതും. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന സംഘർഷങ്ങളാണ് കഥാതന്തു.  നടക്കാൻ പോലും പരസഹായം വേണ്ട മകനു ചുറ്റും കറങ്ങുന്നു അംബയുടെ ലോകവും. ആഴക്കടലിലെ സമുദശിലയിൽ പ്രണയിയോടൊപ്പം  ചിലവഴിച്ച പൗർണമി രാത്രി പ്രാണൻ നിലനിർത്താനുള്ള അവളുടെ പിടിവള്ളിയാണെന്ന് പറയാം. അ...

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

Image
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ആർ.രാജശ്രീ. ഫേസ് ബുക്കിൽ സെൻസേഷനായ ഈ നോവൽ തിരക്കി ഞാൻ കുറച്ചു കാലമായി അലയുന്നു.  ലൈബ്രറിയിൽ ഈ ബുക്ക് ആവശ്യപ്പെട്ട് പല തവണ ചെന്നിരുന്നു. നിരാശയായിരുന്നു ഫലം. ഫ്ലാറ്റിലെ സ്ഥലപരിമിതി കാരണം പുസ്തകങ്ങൾ അങ്ങനെ വാങ്ങാറില്ല.  ഇ ബുക്സും ലൈബ്രറിയും തന്നെ ശരണം.  അങ്ങനെയിരിക്കുമ്പോഴാണ് സമ്മാനങ്ങളിൽ വിശ്വസിക്കാത്ത, പിറന്നാളോ വിവാഹ വാർഷികമോ ഓർക്കുക പോലും ചെയ്യാത്ത ഭർത്താവ് സ്ത്രീദിന സമ്മാനമായി ഈ ബുക്ക് തരുന്നത്. അത്ഭുതം! സന്തോഷം !! പലവിധ തിരക്കുകളിൽ പെട്ടുപോയതിനാൽ കിട്ടിയ ഉടനെ വായന തുടങ്ങാൻ പറ്റിയില്ല. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ പെണ്ണുങ്ങൾ മനസ്സിന്ന് 'കീഞ്ഞ്' പോകുന്നുമില്ല. കല്യാണിയുടെയും ദാക്ഷായണിയുടെയും കത അവരുടെ മാത്രം 'കത'യല്ല. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ്. ചേയിക്കുട്ടിയുടെ, കോപ്പുകാരന്റെ, കോപ്പുകാരൻറനിയൻ ലക്ഷ്മണന്റെ, ബിജുവിന്റെ, , കൈശുമ്മയുടെ, മരിച്ചു പോയ ബല്ല്യേച്ചിയുടെ, മച്ചിനന്റെ അങ്ങനെ അനേകം പേരുടെ കഥയാണ്. കല്യാണിയുടെ ആലയിലെ പശുക്കളുടെയും വീടിന്റെയും കിണറിന്റെയും ചോന്നമ്മയുടെയും ചോന്നമ്മക്കോട്ടത്തിന്റെയ...

ചിറകൊട്ടിപ്പോയ പക്ഷി

DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി  ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ  ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും  പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.   കുറെയേറെ മുഖങ്ങൾ തെളിഞ്ഞു വരുന്നു.. അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ,  മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.  സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ.  പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോടെ വന്ന് ഒരു മണിക്കൂർ എഴുന്നേൽപിച്ച് നിർത്തിയ മിസ്. സാവിത്രി ലക്ഷ്മണൻ. ഉട...

THE GREAT INDIAN KITCHEN

Image
അടുക്കളയിലേക്കും അടുക്കളപ്പുറത്തേക്കും ഒരു കാമറ തിരിച്ചു വച്ചാൽ കാഴ്ചകൾ അത്ര സുഖമാവില്ല. തീൻ മേശയിലെത്തുന്ന സാധനങ്ങളുടെ അത്ര സുന്ദരമായ കാഴ്ചകളല്ലല്ലോ പണിപ്പുരയിൽ ഉണ്ടാവുക. വീണ്ടും വീണ്ടും അതു കാണുമ്പോൾ മടുപ്പ് തോന്നുന്നെങ്കിൽ എന്നും അത് ചെയ്യേണ്ടി വരുന്നവരുടെ സ്ഥിതിയോ?  ഒരു ശരാശരി സ്ത്രീ കറങ്ങുന്നത് അടുക്കളക്ക് ചുറ്റും തന്നെയാണ്. ഭ്രമണപഥത്തിന് വലുപ്പച്ചെറുപ്പങ്ങളുണ്ടാവാം. കുറച്ചു പേർ" escape velocity" നേടി ഭ്രമണപഥം ഭേദിച്ചിരിക്കാം. കുറേയേറെ പേർ ഭ്രമണപഥത്തെ വലുതാക്കി സമർത്ഥരായിരിക്കാം. ഭൂരിപക്ഷം പേരും ഒരേ ഭ്രമണപഥത്തിലൂടെ കറങ്ങി കറങ്ങി പൊലിഞ്ഞു പോകുന്നു.  പണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കാലം ഓർമ്മ വന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ പിറ്റേന്നു പാകം ചെയ്യാനുള്ള പച്ചക്കറികൾ അരിഞ്ഞ് പാത്രങ്ങളിലാക്കി ബാഗിൽ വക്കുന്ന കുറേയേറെ സ്ത്രീകളെ കാണാം അവിടെ. ജോലിക്ക് പോയി കാശ് സമ്പാദിച്ചു കൊണ്ടുവന്നാലും അടുക്കളപ്പണി സ്ത്രീകളുടേത് മാത്രമാണ് എന്നും എവിടെയും. അപവാദങ്ങൾ ഉണ്ടായേക്കാം. സിനിമ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണെങ്കിലും അതിനെ മറ്...

ദേശാടനക്കിളി

Image
കതിരവനിറങ്ങി വരും നേരം ... നവോഢയെ പോൽ സിന്ദൂരമണിഞ്ഞ്   സന്ധ്യ, നാണത്താൽ തുടുത്ത്   നിൽക്കുന്ന വേളയിലൊരുനാൾ  ..... പറവകൾ, പച്ചത്തഴപ്പുള്ള ചില്ലകളിൾ  ചേക്കേറാനൊരുങ്ങുന്ന  വേളയിലൊരുനാൾ . വരുവാനാരുമില്ലാത്തൊരെൻ  പച്ച വറ്റിയ പാഴ്മരക്കൊമ്പിൽ എങ്ങു നിന്നോ വന്നിരുന്ന് നീ പാടി.. ജീവസ്സറ്റൊരെൻ ചില്ലയിൽ കൊക്കുരുമ്മി.. മരവിച്ചു  പോയെൻ ഹൃദയമൊന്ന്  മിടിച്ചുവോ അതോ വെറും തോന്നലോ  എന്ന് ഞാനുഴറവേ  .... നിൻ മധുര ഗാനവീചികൾ .... അലകളായെന്നെ ചൂഴ്ന്നു.... ഹൃദയ ഭിത്തികളിലലയടിച്ചു...  നിൻ മധുര ഗാനങ്ങൾക്കെൻ ഹൃദയമിടിപ്പ് താളം ചേർത്തു.... ശ്രുതിയും താളവും ചേർന്നതൊരു ജുഗൽബന്ദിയായെൻ സിരകളിലൊഴുകി.. നിന്നെ കാത്തിരിക്കുമ്പോളെൻ ഹൃദയം ദ്രുതതാളത്തിൽ പാണ്ടി കൊട്ടി ... ഞാൻ തളിരണിഞ്ഞു... പച്ചിലച്ചേല ചുറ്റി, പൂങ്കുലകൾ ചൂടി ..... കാറ്റിൻ താളത്തിൽ  നൃത്തം ചെയ്തു.. എന്റെ ചില്ലകളിൽ പച്ചത്തഴപ്പിനുള്ളിൽ പറവകൾ കൂടുകൂട്ടി... വഴിപോക്കരെൻ തണലിൽ  വിശ്രമിച്ചു... അനേകരെൻ മധുരഫലങ്ങൾ  ഭുജിപ്പാനായ് വിരുന്നു വന്നു...  നീ മാത്രമെങ്ങോ പറന്നു പോയി.. ...